Sunday, June 1, 2025

HomeAmericaമാധ്യമങ്ങളെ സംബന്ധിച്ച് പരമപ്രധാനമായ കാര്യം എത്തിക്‌സ് എന്ന് ജോസ് പനച്ചിപ്പുറം

മാധ്യമങ്ങളെ സംബന്ധിച്ച് പരമപ്രധാനമായ കാര്യം എത്തിക്‌സ് എന്ന് ജോസ് പനച്ചിപ്പുറം

spot_img
spot_img

ന്യുയോര്‍ക്ക്: ”എത്തിക്‌സ് എന്നത് മാധ്യമങ്ങള സംബന്ധിച്ച് ഏറ്റവും വലിയ കാര്യമാണ്. വാര്‍ത്ത കൊടുക്കുന്ന കാര്യത്തില്‍ ചില നയങ്ങളുണ്ട്. അതിനനുസരിച്ചാണ് വാര്‍ത്തകള്‍ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. പതിനഞ്ചു വയസുള്ള പെണ്‍കുട്ടി ആത്മഹത്യ ചെയ്യതാല്‍ ചിലപ്പോള്‍ മനോരമയില്‍ അത് വാര്‍ത്തയായി വന്നുവെന്നു വരില്ല. പ്രധാനകാരണം അത് ആ കുടുംബത്തെ എത്രമാത്രം വേദനിപ്പിക്കും എന്നത് തന്നെ…” പറയുന്നത് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം. മലയാള മനോരമ പത്രത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ജോസ് പനച്ചിപ്പുറത്തിനു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യുയോര്‍ക്ക് ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീട്ടുകാര്‍ ആവശ്യപ്പെട്ടില്ലെങ്കിലും ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ വ്യക്തമായ ഒരു നയം മനോരമക്കുണ്ട്. പരീക്ഷക്ക് തോറ്റതിന്റെ പേരില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്താല്‍ അത് കൊടുക്കില്ലെന്നാണ് മനോരമയുടെ നയം. അത്തരം വാര്‍ത്ത കാണുന്ന മറ്റു കുട്ടികള്‍ വിചാരിച്ചേക്കാം പരീക്ഷയില്‍ തോറ്റാല്‍ അടുത്ത വഴി ഇതാണെന്ന്. അത് പ്രോത്സാഹിപ്പിക്കാനാവില്ലല്ലോ. നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ മഹത്വം. അപ്പോള്‍ ഒരു വിഭാഗത്തെ അവഗണിക്കുകയോ അപരവല്‍ക്കരിക്കുകയോ ചെയ്യുന്നത് ദോഷമാകും. അത്തരമൊരു നിലപാട് അംഗീകരിക്കാനാവില്ല-മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരും സംഘടനാ നേതാക്കളും പങ്കെടുത്ത യോഗത്തില്‍ മാധ്യമങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി സദസ്യരുടെ ചോദ്യങ്ങള്‍ക്ക് ജോസ് പനച്ചിപ്പുറം മറുപടി നല്‍കി. ദൃശ്യമാദ്ധ്യമങ്ങള്‍ ശക്തിപ്പെട്ടുവെങ്കിലും ഇപ്പോഴും അവസാനവാക്ക് പ്രിന്റ് മീഡിയ തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് പ്രിന്റ് മീഡിയയുടെ വിശ്വാസ്യത കൊണ്ടാണ്. ഇന്നു വാര്‍ത്ത അറിയാന്‍ പലവിധ മാര്‍ഗങ്ങളുമുണ്ട്. അവ എത്ര സത്യമാണെന്ന് ഉറപ്പാക്കാന്‍ വഴിയില്ലെങ്കിലും. അതെസമയം പത്രങ്ങള്‍ക്ക് ഒരു ‘യൂട്ടിലിറ്റി വാല്യൂ’ എന്നൊന്നുണ്ട്. ലോകത്തിലെ പല പത്രങ്ങളും നിലനിക്കുന്നത് അങ്ങനെയാണ്. മനോരമയിലെ അത്തരം ഒരു പംക്തിയാണ് പഠിപ്പുര. വിദ്യാര്‍ഥികളെ സഹായിക്കുന്ന പേജാണ് പഠിപ്പുര.

പത്രങ്ങള്‍ പക്ഷം പിടിക്കുന്നു, വാര്‍ത്ത വളച്ചൊടിക്കുന്നു എന്നൊക്കെ ആരോപണം കേള്‍ക്കാറുണ്ട്. അര നൂറ്റാണ്ടിലെ തന്റെ അനുഭവത്തില്‍ വാര്‍ത്ത ഇന്ന രീതിയില്‍ കൊടുക്കണമെന്നോ കൊടുക്കരുതെന്നോ ഒന്നും മാനേജ്മെന്റ് പറഞ്ഞ അനുഭവമില്ല. എഡിറ്റോറിയല്‍ ടീം കൂടിയാലോചിച്ചാണ് വാര്‍ത്തകള്‍ ഏതൊക്കെ വേണമെന്ന് മലയാള മനോരമ തീരുമാനിക്കുന്നത്.

മനോരമിക്കിപ്പോള്‍ 16 എഡിഷനുണ്ട്. വലിയ നെറ്റ്വര്‍ക്കുണ്ട്. അതായത് ഒരാള്‍ തനിച്ചല്ല തീരുമാനങ്ങളെടുക്കുന്നത്. ഞങ്ങള്‍ക്ക് വായനക്കാരെ അറിയാം. അവര്‍ക്ക് വേണ്ടതെന്തെന്ന് അറിയാം. അതനുസരിച്ചു വാര്‍ത്ത നല്‍കുന്നു.ഇന്നിപ്പോള്‍ ടെക്നോളജി പല കാര്യത്തിനും നമ്മെ സഹായിക്കുന്നു. ഉദാഹരണം സൂം. അത് പോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. പക്ഷെ അവിടെ എത്തിക്‌സ് മറക്കാന്‍ പാടില്ല.

നാം കൊടുക്കുന്ന വാര്‍ത്ത കൊണ്ട് സമൂഹത്തിനു ഒരു ദോഷം വരുമോ എന്നാണ് നാം ചിന്തിക്കുന്നത്. അത്തരം നിലപാടുകള്‍ കൊണ്ടാണ് മനോരമ ഇത്രയും കാലമായി നിലനില്‍ക്കുന്നത്. സെന്‍സേഷണല്‍ ന്യൂസ് എന്നത് വളരെ സബ്ജക്റ്റീവ് ആയ കാര്യമാണ്. ഏറ്റുമാനൂരില്‍ അമ്മയും കുഞ്ഞുങ്ങളും ആത്മഹത്യ ചെയ്തത് വേണമെങ്കില്‍ അന്നത്തെ പ്രധാനവാര്‍ത്തയാക്കാം. അല്ലെങ്കില്‍ അതിന്റെ ഏറ്റവും നിസാരമായ കാര്യങ്ങള്‍ കൂടി ചികഞ്ഞെടുത്തു പൊടിപ്പും തൊങ്ങലും ചേര്‍ത്ത് കൊടുക്കാം. അപ്പോള്‍ അത് സെന്‌സേഷണലായി.

മനോരമ പത്രം നേരെ വീടുകളിലാണ് എത്തുന്നത്. അങ്ങനെയുള്ള പത്രത്തില്‍ ഇത്തരം കാര്യങ്ങള്‍ പൊലിപ്പിച്ച് കാണിച്ചാല്‍ വായനക്കാരെ അത് അലോസരപ്പെടുത്തുകയേയുള്ളു. ഒന്നാം പേജില്‍ പരസ്യം കൊടുക്കാതെ മനോരമ വളരെക്കാലം പിടിച്ചു നിന്നു. പക്ഷെ പത്രങ്ങളുടെ വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യുമ്പോള്‍ ഇത് ഒഴിവാക്കാനാവില്ല. പരസ്യങ്ങളിലൂടെയുള്ള വരുമാനത്തിലാണ് പത്രങ്ങള്‍ നിലനില്‍ക്കുന്നത്. ഇന്നിപ്പോള്‍ പല വീടുകളിലും പ്രായമായവര്‍ മാത്രമാണ്. അവര്‍ക്ക് അത്യാവശ്യം വല്ല വാര്‍ത്തയും ടിവിയില്‍ നിന്ന് കിട്ടും. പത്രം അവരുടെ ജീവിതത്തില്‍ അവിഭാജ്യ ഘടകമല്ലാതായി. ഇതൊക്കെ പത്രങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്നു. ഒന്നാം പേജില്‍ പരസ്യം കൊടുക്കുന്നതിനു മനോരമയെ ചീത്ത പറഞ്ഞ ദേശാഭിമാനി പോലും ഇപ്പോള്‍ ഒന്നാം പേജില്‍ പരസ്യം കൊടുക്കുന്നു.

ഭാഷാപോഷിണിയില്‍ പ്രൊഫ. കെ. ആര്‍ ടോണിയുടെ കവിത വന്നതിനെപ്പറ്റി കെകെ. ജോണ്‍സണ്‍ ചോദിച്ചത് രസകരമായി. മാസത്തില്‍ ഒരു പതിപ്പ് മാത്രമുള്ളതിനാല്‍ എല്ലാം വായിച്ചിട്ടാണ് പ്രസിദ്ധീകരിക്കുന്നത്. പ്രസ്തുത കവിത കൊടുത്തത് ആലോചിച്ചു തന്നെയാണ്. അതിനു അനുകൂലമായും പ്രതികൂലമായും പ്രതികരണം വന്നു. ആ കവിത എടുത്ത് കുട്ടികള്‍ യൂത്ത് ഫെസ്റ്റിവലില്‍ സമ്മാനവും വാങ്ങി.

സോഷ്യല്‍ മീഡിയയില്‍ നിന്ന് പത്രങ്ങള്‍ ഐറ്റങ്ങള്‍ എടുക്കുന്നത് കാലാനുസൃതമായ ഒരു മാറ്റമാണ്. പ്രധാനമന്ത്രിയുടെ പ്രസ്താവന വരുന്നത് ‘എക്‌സി’ല്‍ ആണ്. ഒരു സിനിമാ നടന്‍ എന്തിനെപ്പറ്റിയെങ്കിലും അഭിപ്രായം പറയുന്നത് സോഷ്യല്‍ മീഡിയയില്‍ ആയിരിക്കും. മുന്‍പൊക്കെ ഒരു പ്രസ്താവന ഇറക്കുന്നത്തിനു പകരം ഇന്ന് സോഷ്യല്‍ മീഡിയയില്‍ ആണ് കൊടുക്കുന്നത്. അതിനാല്‍ അത് അവഗണിക്കാന്‍ പത്രങ്ങള്‍ക്ക് ആവില്ല.

ഇപ്പോള്‍ എഐ. ശക്തിപ്പെട്ടിരിക്കുന്നു. പക്ഷെ അതിനു ക്രിട്ടിക്കല്‍ ആയി ചിന്തിക്കാന്‍ കഴിവില്ല . അതിനാല്‍ എ.ഐ, മാധ്യമങ്ങള്‍ക്കു ബദല്‍ അല്ല, ഒരു സഹായി മാത്രമാണ്. പക്ഷെ അത് ദുരുപയോഗം ചെയ്യാണ് എളുപ്പമാണ്. മാര്‍പാപ്പയെ കാണാത്തവര്‍ക്കു പോലും മാര്‍പാപ്പക്ക് കൈ കൊടുക്കുന്ന ചിത്രം വേണമെങ്കില്‍ ഐ.ഐ ഉണ്ടാക്കി തരും. അവിടെയാണ് എത്തിക്ക്‌സ് കടന്നു വരുന്നത്. അപ്പോള്‍ പത്രങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നു അദ്ദേഹം പറഞ്ഞു.

ഒരേ സ്ഥാപനത്തില്‍ പത്രപ്രവര്‍ത്തനത്തില്‍ 50 വര്‍ഷം എന്ന അപൂര്‍വ ബഹുമതി നേടിയ ജോസ് പനച്ചിപ്പുറത്തിനു ആദരസൂചകമായി ഇന്ത്യ പ്രസ് ക്ലബിന്റെ ആശംസ ഫലകം ഐ.പി.സി.എന്‍.എ ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പിളുവേലി നല്‍കി. റോക്ക് ലാന്‍ഡ് കൗണ്ടിയുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷന്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്‌ളേച്ചറിന്റെ വൈസ് ചെയര്‍ ഡോ. ആനി പോള്‍ സമ്മാനിച്ചു.

ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, പോള്‍ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്, തോമസ് കോശി, ജോണ്‍ സി വര്‍ഗീസ്, മോന്‍സി വര്‍ഗീസ്, മോളമ്മ വര്‍ഗീസ്, പി.ടി തോമസ്, കെ.കെ ജോണ്‍സണ്‍, നോഹ ജോര്‍ജ്, മത്തായി ചാക്കോ, ഷാജു മണിമലേത്ത്, അലക്‌സ് എബ്രഹാം, പി.ടി വര്‍ഗീസ്, ടോം നൈനാന്‍, അനൂപ് തോമസ് തുടങ്ങി ഒട്ടേറെ പേര്‍ സംസാരിച്ചു. പ്രസ് ക്ലബ് അംഗങ്ങളായ ജോര്‍ജ് ജോസഫ്, ടാജ് മാത്യു, പ്രിന്‍സ് മാര്‍ക്കോസ്, ജേക്കബ് മാനുവല്‍, ബിനു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഷോളി കുമ്പിളുവേലി സ്വാഗതവും ബിനു തോമസ് നന്ദിയും പറഞ്ഞു. ജോര്‍ജ് തുമ്പയില്‍ ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണീസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments