ഷിക്കാഗോ: പതിറ്റാണ്ടുകൾക്കിടയിൽ കുറ്റകൃത്യങ്ങളിൽ വൻ കുറവുമായി ഷിക്കാഗോ. കുറ്റകൃത്യങ്ങളിലും കൊലപാതകം ഉൾപ്പെടെ കാര്യങ്ങളിലും കഴിഞ്ഞ ഏപ്രിലിൽ വൻ കുറവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1962 മുതലുളള കണക്കുകൾ പരിശോധിച്ചാൽ ഏപ്രിൽ മാസത്തിൽ ഏറ്റവും കുറവ് കുറ്റകൃതം റിപ്പോർട്ട് ചെയ്തത് 2025 ലാണ്. ഷിക്കാഗോയില്‍ കുറ്റകൃത്യങ്ങളിൽ വൻ കുറവ് ഉണ്ടായതായി മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണ്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
2023 ഏപ്രിലിൽ 53 കൊലപാതകം നടന്നത് 2024 ഏപ്രിലിൽ 38 ആയി കുറഞ്ഞു ഈ ഏപ്രിലിൽ 20 ആയി വീണ്ടും കുറഞ്ഞു. ക്രമസമാധാന രംഗത്തെ സർക്കാർ ഇടപെടൽ വിജയകരമാകുന്നതിന്റെ ഫലമാണിതെന്നു മേയർ വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ കൊലപാതകങ്ങളുടെ എണ്ണം 2023 ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ 60 ശതമാനത്തില്‍ അധികം കുറഞ്ഞുവെന്നാണ് ഷിക്കാഗോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ഡേറ്റ പറയുന്നത്.
കഴിഞ്ഞ മാസം മുഴുവന്‍, 109 വ്യത്യസ്ത വെടിവയ്പ്പ് സംഭവങ്ങളിലായി 124 പേര്‍ക്ക് വെടിയേറ്റു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് യഥാക്രമം 40 ശതമാനവും 37 ശതമാനവും കുറവ്.2025ല്‍ ഇതുവരെ ആകെ 116 കൊലപാതകങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 2024ലെ ആദ്യ നാല് മാസങ്ങളെ അപേക്ഷിച്ച് 24 ശതമാനം കുറവാണെന്ന് സൂചിപ്പിക്കുന്നു.