വാഷിങ്ടൻ: ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം. ട്രംപ് ഭരണകൂടത്തിന്റേതാണ് തീരുമാനം. ട്രംപിന്റെ നിർദേശങ്ങൾ തള്ളിയ പശ്ചാത്തലത്തിലാണ് നടപടി. സ്റ്റൂഡന്റ് ഗ്രൂപ്പുകളുടെ അധികാരം കുറയക്കണം, അമേരിക്കൻ മൂല്യങ്ങൾ പാലിക്കാത്ത വിദ്യാർഥികളെ കുറിച്ച് സർക്കാരിൽ റിപ്പോർട്ട് ചെയ്യണം, ഡിഇഐ (Diversity, equity and inclusion) പരിപാടികൾ റദ്ദാക്കണം തുടങ്ങിയ കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾ നിരസിച്ച ഹാർവഡ് സർവകലാശാലയ്ക്കുള്ള ഏകദേശം 2.3 ബില്യൻ ഡോളറിന്റെ ഫെഡറൽ സഹായം നേരത്തെ യുഎസ് വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചിരുന്നു.
ഹാർവഡ് സർവകലാശാലയ്‌ക്കു നൽകുന്ന സഹായത്തിൽ 100 കോടി ഡോളർ കൂടി വെട്ടിക്കുറയ്ക്കാനും യുഎസ് സർക്കാർ നടപടി തുടങ്ങിയിരുന്നു. ഹാർവഡ് അടക്കമുള്ള സർവകലാശാലകളിലെ പലസ്തീൻ അനുകൂല പ്രകടനങ്ങളുടെ പേരിലും സർക്കാർ ധനസഹായം തടഞ്ഞുവച്ചിരുന്നു.