വാഷിംഗ്ടൺ: അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ യുഎസിൽ തന്നെ നിര്‍മിച്ചതായിരിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ നിര്‍മിച്ച ഫോണുകള്‍ അമേരിക്കയില്‍ വിറ്റാല്‍ 25 ശതമാനം താരിഫ് ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല, അമേരിക്കയില്‍ തന്നെ നിര്‍മിച്ചതാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് ടിം കുക്കിനെ വളരെ മുമ്പേ അറിയിച്ചിരുന്നു. അങ്ങനെയല്ലെങ്കില്‍, ആപ്പിള്‍ യുഎസിനു കുറഞ്ഞത് 25 ശതമാനം താരിഫ് നല്‍കണം’- ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
അഞ്ച് വര്‍ഷത്തിനിടെ ആപ്പിള്‍ ഐഫോണുകളുടെ ഏറ്റവും വലിയ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഒന്നായി ഇന്ത്യ മാറി. കമ്പനിയുടെ രാജ്യത്തെ നിര്‍മാണശാലകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12 മാസത്തിനുള്ളില്‍ 22 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണുകളാണ് ഉത്പാദിപ്പിച്ചത്. യുഎസ് ആസ്ഥാനമായ കമ്പനി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം 60 ശതമാനം വര്‍ധിപ്പിച്ചിരുന്നു. അതിനിടെയാണ് അമേരിക്കയില്‍ വിറ്റഴിക്കുന്ന ഐഫോണുകള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലല്ല നിര്‍മിക്കേണ്ടതെന്ന ട്രംപിന്റെ മുന്നറിയിപ്പ്.