ന്യൂ ജേഴ്സി : വേള്‍ഡ് മലയാളി കൗണ്‍സില്‍ ചാരിറ്റബിള്‍ സൊസൈറ്റി അസർബൈജാനിലെ ബാക്കുവില്‍ സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സംഘടനയക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും ഇതില്‍ വഞ്ചിതരാകരുതെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡൻ്റ് തോമസ് മൊട്ടയ്ക്കൽ അറിയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണിതെന്നതരത്തില്‍ വ്യാപക പ്രചരണമാണ് നടന്നു വരുന്നത്. ഇത്തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
കവടിയാറില്‍ ഒരു വ്യക്തിയുടെ മേല്‍വിലാസം മാത്രം ഉപയോഗിച്ച് രജിസ്ട്രര്‍ ചെയ്തിട്ടുള്ള സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ചാരിറ്റബിള്‍ സൊസൈറ്റി. ഇത്തരമൊരു സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ വ്യക്തതയില്ലാത്തതാണ്. വേള്‍ഡ് മലയാളി കൗണ്‍സിലില്‍ നിന്നും വിട്ടുപോയ രണ്ട് മുന്‍ നേതാക്കളാണ് ഇത്തരമൊരു വ്യാജ സംഘടനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നിയമപരമായോ ഭരണപരമായോ ആഗോളസംഘടനയക്ക് ഇതുമായി യാതൊരു ബന്ധവുമില്ല.

ഇന്ത്യ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച അസർബൈജാനിൽ ഇത്തരമൊരു കണ്‍വന്‍ഷന്‍ നടത്തുന്നതുതന്നെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് തുല്യമാണ്. ഏതൊരു സംഘടനയും ഇത്തരത്തില്‍ ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം ചേര്‍ന്നു പരിപാടികള്‍ സംഘടിപ്പിക്കുന്നത് പ്രതിഷേധാത്മകമാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ആളുകളാണ് ഭാരവാഹികളുമായി ബന്ധപ്പെടുന്നത്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പേര് ഉപയോഗിച്ച് ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും നിയവിരുദ്ധമായി ഫണ്ട് ശേഖരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഈ ചാരറ്റിബിള്‍ സൊസൈറ്റിയുടെ ഭാഗത്തു നിന്നും നടന്നു വരുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.

വലിയ പാരമ്പര്യമുള്ള സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ.
1995ൽ അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ ടി. എൻ. ശേഷൻ, കെ. പി. പി. നമ്പ്യാർ, ഡോ. ബാബു പോൾ, ഡോ.ടി. ജി. എസ്.സുദർശൻ തുടങ്ങിയ പ്രഗത്ഭമതികൾ ആരംഭിച്ച പ്രവാസി മലയാളികളുടെ ഈ ആഗോള പ്രസ്ഥാനം ഇന്ന് അമ്പതിലേറെ രാജ്യങ്ങളിൽ ശാഖകൾ ഉള്ള ഏറ്റവും വലിയ ആഗോള മലയാളി പ്രസ്ഥാനമാണ്.
വേള്‍ഡ് മലയാളി കണ്‍സില്‍ ഗ്ലോബല്‍ സംഘടനയുടെ ആഗോള ദ്വിവത്സര സമ്മേളനം ജൂലൈ 25 മുതല്‍ 27 വരെ തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടത്തുമെന്നും മുഖ്യാതിഥിയായി സാമൂഹ്യ സംസ്ക്കാരിക പ്രമുഖര്‍ പങ്കെടുക്കുമെന്നും തോമസ് മൊട്ടയ്ക്കൽ അറിയിച്ചു.