ന്യൂയോർക്: യു.എസിൽ ഇന്ത്യൻ ദമ്പതികളും രണ്ട് കുട്ടികളും കൊടും തണുപ്പിൽ വിറങ്ങലിച്ച് മരിച്ച കേസിൽ മനുഷ്യക്കടത്ത് സംഘത്തിലെ അംഗങ്ങളായ പ്രതികൾക്ക് തടവുശിക്ഷ. ഫ്ലോറിഡയിൽനിന്നുള്ള 29കാരനായ ഇന്ത്യൻ പൗരൻ ഹർഷ് കുമാർ രാമൻലാൽ പട്ടേലിന് 10 വർഷവും ഒരു മാസവും 50കാരനായ സ്റ്റീവ് ആന്റണി ഷാൻഡിന് ആറ് വർഷവും ആറ് മാസവുമാണ് തടവുശിക്ഷ വിധിച്ചത്. തടവിനു ശേഷം രാമൻലാൽ പട്ടേലിനെ യു.എസിൽനിന്ന് നാടുകടത്തുമെന്നും യു.എസ് നീതിന്യായ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
വ്യാജ വിദ്യാർഥി വിസകളിൽ ഇന്ത്യൻ പൗരന്മാരെ കാനഡയിലേക്ക് കൊണ്ടുവന്ന് വടക്കൻ അതിർത്തിയിലൂടെ യു.എസിലേക്ക് കടത്തുന്ന റാക്കറ്റിലെ അംഗങ്ങളാണ് ഇവർ. കാനഡയിൽനിന്ന് യു.എസ് അതിർത്തിയിലേക്ക് രാമൻലാലും അവിടെനിന്ന് ഷികാഗോയിലേക്ക് ഷാൻഡുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്.
2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളുടെ സഹായത്തോടെ യു.എസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലിബെൻ പട്ടേൽ (37), മക്കളായ വിഹാംഗി പട്ടേൽ (11), ധാർമിക് പട്ടേൽ (മൂന്ന്) എന്നിവരാണ് കൊടും തണുപ്പിൽ മരവിച്ച് മരിച്ചത്. കാനഡ-യു.എസ് അതിർത്തിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.