വാഷിംഗ്ടൺ: തിരിച്ചടി തീരുവയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് താത്കാലിക ആശ്വാസം. ലോകത്തിലെ വിവിധ രാജ്യങ്ങൾക്കെതിരേ ട്രംപ് നടപ്പാക്കാൻ തീരുമാനിച്ച തീരുവ നടപടികൾ വിലക്കിയ ഫെഡറൽ വ്യാപാര കോടതിയുടെ ഉത്തരവിന് താൽക്കാലിക സ്റ്റേ അപ്പീൽ കോടതി അനുവദിച്ചു. .
കേസ് ജൂൺ ഒൻപതിന് വീണ്ടും പരിഗണിക്കും. തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറൽ കോടതിയുടെ വിധിക്കാണ് സ്റ്റേ വന്നിരിക്കുന്നത്. മറ്റ് രാജ്യങ്ങൾക്കെതിരെ ഏകപക്ഷീയമായി തീരുവകൾ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് മൂന്നംഗ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. തീരുവ നടപടികൾ യുഎസ് കോൺഗ്രസിന്റെ അധികാര പരിധിയിൽ വരുന്നതാണെന്നും ഫെഡറൽ വ്യാപാര കോടതി പറഞ്ഞിരുന്നു.
തീരുവ നടപടികൾ 10 ദിവസങ്ങൾക്കകം നിർത്തലാക്കണമെന്നായിരുന്നു ഫെഡറൽ കോടതിയുടെ ഉത്തരവ്. യു എസിന്റെസാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്താനാണ് തീരുവ നടപടികളെന്നാണ് ട്രംപ് വാദിച്ചിരുന്നത്. സാമ്പത്തിക അനിവാര്യതയെ തടയാൻ തെരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാർക്ക് കഴിയില്ലെന്നും വൈറ്റ് ഹൌസ് വ്യക്തമാക്കിയിരുന്നു.