ബോസ്റ്റൺ: ഡോണൾഡ് ട്രംപിന്റെ തീട്ടുരങ്ങളെ മറികടന്ന് അമേരിക്കന്‍ കാമ്പസുകളില്‍ ഗാസയ്ക്കുവേണ്ടി ശബ്ദമുയരുന്നു. അമേരിക്കയിലെ വിഖ്യാതമായ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) ബിരുദദാന ചടങ്ങിൽ വിദ്യാര്‍ഥിപ്രതിനിധിയായ ഇന്ത്യന്‍ വംശജ മേഘ വെമുരി, ഇസ്രയേലുമായുള്ള സർവകലാശാലയുടെ ബന്ധത്തെ നിശിതമായി വിമര്‍ശിച്ചു. പലസ്തീന്‍ സ്വതന്ത്രമാകാനാണ് എംഐടി ആഗ്രഹിക്കുന്നതെന്നും, വിദ്യാര്‍ഥികളുടെ നിറഞ്ഞ കരഘോഷത്തിനിടെ അവര്‍ പറഞ്ഞു.
പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഫിയ അണിഞ്ഞാണ് അവര്‍ ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കാന്‍ എത്തിയത്. ഗാസയിലെ ജനതയെ തുടച്ചുനീക്കന്‍ ശ്രമിക്കുന്ന ഇസ്രയേലുമായി ഗവേഷണരംഗത്ത് എംഐടി സഹകരണം തുടരുന്നത് ലജ്ജാകരമാണെന്ന് അവര്‍ പറഞ്ഞു.

എന്നാൽ പലസ്തീനുവേണ്ടി പ്രസംഗിക്കാൻ വേദി ഉപയോഗിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച നടന്ന ചടങ്ങിൽ നിന്ന് മേഘ വെമുരിയെ വിലക്കി. വെള്ളിയാഴ്ച നടന്ന ബിരുദദാന ചടങ്ങിൽ വെമുരി മാർഷലായി പങ്കെടുക്കേണ്ടതായിരുന്നു, എന്നാൽ എംഐടി ചാൻസലർ മെലിസ നോബിൾസ് വെള്ളിയാഴ്ച രാവിലെ അവർക്ക് ഒരു ഇമെയിൽ അയച്ച് പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്നും അവരെയും കുടുംബത്തെയും മിക്ക ദിവസങ്ങളിലും കാമ്പസിൽ നിന്ന് വിലക്കിയിട്ടുണ്ടെന്നും അറിയിച്ചുവെന്ന് ബോസ്റ്റൺ ഗ്ലോബ് റിപ്പോർട്ട് ചെയ്തു.
കാമ്പസുകളില്‍ ഇസ്രയേല്‍ വിരുദ്ധവികാരം ശക്തമാകുന്നത് തടയാന്‍ ട്രംപ് അടിച്ചമര്‍ത്തല്‍ തുടരവേയാണ് കൂടുതല്‍ കാമ്പസുകളില്‍ ഗാസയ്ക്കുവേണ്ടി ശബ്ദം ഉയരുന്നത്.