വാഷിങ്ടൻ: രാഷ്ട്രീയ, സാമ്പത്തിക അരക്ഷിതാവസ്ഥ മൂലം സ്വന്തം നാടുവിട്ട് യുഎസിൽ എത്തുന്ന കുടിയേറ്റക്കാരെ സംരക്ഷിക്കാനായി മുൻ പ്രസിഡന്റ് ജോ ബൈഡൻ കൊണ്ടുവന്ന ‘പരോൾ പദ്ധതി’ താൽകാലികമായി നിർത്തലാക്കാൻ ട്രംപ് ഭരണകൂടത്തിന് സുപ്രീം കോടതിയുടെ അനുമതി.
ക്യൂബ, ഹെയ്റ്റി, നിക്കരാഗ്വ, വെനസ്വേല എന്നിവിടങ്ങളിൽനിന്നുള്ള 5,30,000 കുടിയേറ്റക്കാരാണ് ഇതോടെ നാടുകടത്തൽ ഭീഷണി നേരിടുന്നത്. യുഎസിൽ താമസിക്കാനും ജോലി ചെയ്യാനുമുള്ള താൽകാലിക നിയമാനുമതിയാണ് പരോൾ പദ്ധതിയിലൂടെ കുടിയേറ്റക്കാർക്ക് ലഭിച്ചിരുന്നത്. ഡോണൾഡ് ട്രംപ് പ്രസിഡന്റായി ഒന്നാം ദിവസം തന്നെ ഈ പദ്ധതി എടുത്തുകളയാൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനു നിർദേശം നൽകിയിരുന്നു. ഇതു തടഞ്ഞുള്ള മാസച്യുസിറ്റ്സിലെ കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയത്.