വാഷിങ്ടൻ: ഹാർവഡ് സർവകലാശാലയിൽ വരാനാഗ്രഹിക്കുന്നവരുടെ വീസ അപേക്ഷകളിൽ പരിശോധന കർശനമാക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നിർദേശിച്ചു. പഠിക്കാനായി വരുന്ന പുതിയ വിദ്യാർഥികൾ, ഇപ്പോഴുള്ള വിദ്യാർഥികൾ എന്നിവർക്കു പുറമേ, അധ്യാപനം ഉൾപ്പെടെ ജോലികൾക്കായും പ്രഭാഷണത്തിനായും സന്ദർശനത്തിനായും എത്താൻ ആഗ്രഹിക്കുന്നവരുടെ അപേക്ഷകളിലാണ് കോൺസുലർ ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തേണ്ടത്.
ക്യാംപസിൽനിന്ന് അക്രമവും ജൂതവിരുദ്ധതയും തുടച്ചുനീക്കുന്നതിൽ സർവകലാശാല പരാജയപ്പെട്ടെന്ന ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ കണ്ടെത്തൽ ചൂണ്ടിക്കാട്ടിയാണു സർക്കുലർ. ജൂതവിരുദ്ധതയുടെയും അക്രമത്തിന്റെയും പശ്ചാത്തലമുള്ള വ്യക്തികൾ വാഴ്സിറ്റി സന്ദർശിക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് അധിക പരിശോധന. സമൂഹമാധ്യമ അക്കൗണ്ടുകൾ ‘പ്രൈവറ്റ്’ ആണെങ്കിൽ അത് ‘പബ്ലിക്’ ആക്കാൻ കോൺസുലർ ഉദ്യോഗസ്ഥർക്ക് ആവശ്യപ്പെടാം.
പ്രമുഖ സർവകലാശാലകൾക്കെതിരെ ട്രംപ് ഭരണകൂടം വ്യവസ്ഥകൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സർക്കുലർ. വിദേശികളായ വിദ്യാർഥികളെ ചേർക്കുന്നതിന് ഹാർവഡിന് നേരത്തേ നിയന്ത്രണമേർപ്പെടുത്തിയെങ്കിലും കോടതി തടഞ്ഞിരുന്നു.