വാഷിങ്ടൺ: യുഎസിലെ റിപ്പബ്ലിക്കൻ പാർട്ടിനേതാവും പാലക്കാട് കുടുംബവേരുള്ള ബയോടെക് സംരംഭകനുമായ വിവേക് രാമസ്വാമി വിവാഹവാർഷികദിനത്തിൽ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിനുതാഴെ വംശീയ-കുടിയേറ്റവിരുദ്ധ അധിക്ഷേപങ്ങളുടെ പെരുമഴ. 10-ാം വിവാഹവാർഷികദിനത്തിലാണ് ഭാര്യ അപൂർവയെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചുള്ള വൈകാരികമായ പോസ്റ്റ് വിവേക് പങ്കുവെച്ചത്.
2011-ൽ മെഡിക്കൽ വിദ്യാർഥിനിയായിരുന്ന അപൂർവയുമായി നടത്തിയ ആദ്യ ഡേറ്റിങ്ങിനെക്കുറിച്ചാണ് ചിത്രങ്ങൾ പങ്കുവെച്ച് വിവേക് പോസ്റ്റിട്ടത്. റോക്കീസ് മലനിരകളിൽ ഹൈക്കിങ്ങിനുപോയതിനെക്കുറിച്ചും വിവേക് പറയുന്നുണ്ട്. ഇരുവരെയും ഇന്ത്യയിലേക്ക് നാടുകടത്തണമെന്നാണ് കൂടുതൽ കമന്റുകളും. ‘നിങ്ങളുടെ രാജ്യത്ത് മലകളില്ലേയെന്നും അവിടെ ട്രക്കുചെയ്താൽമതി’യെന്നും ചിലർ പറയുന്നു. ‘നിങ്ങൾ നിറംമങ്ങിയിരിക്കുന്നല്ലോ, ചർമം ബ്ലീച്ച് ചെയ്യാറില്ലേ’യെന്ന് ചോദിച്ച് ചിലർ നിറത്തെയും അധിക്ഷേപിച്ചു.
എച്ച്-1ബി വിസയെ വിവേക് പിന്തുണയ്ക്കുന്നതിലുള്ള എതിർപ്പാണ് വിദ്വേഷത്തിനുകാരണം. എച്ച്-1ബി വിസയിലൂടെ യുഎസിലെത്തുന്ന ഇന്ത്യക്കാർ കുറഞ്ഞശമ്പളത്തിൽ ജോലിചെയ്യുന്നത് അമേരിക്കക്കാരുടെ ജോലിസാധ്യത ഇല്ലാതാക്കുമെന്ന് തീവ്രനിലപാടുകാർ ആരോപിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിവേക് മത്സരിച്ചിരുന്നു. എന്നാൽ, പിന്നീട് പിന്മാറുകയും ഡൊണാൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.