വാഷിങ്ടൺ: ഇരുപതുമാസത്തോളമായി രക്തരൂഷിതയുദ്ധം നടക്കുന്ന ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ യുഎസ് മുന്നോട്ടുവെച്ച പുതിയ നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചു.
യുഎസിന്റെ താത്കാലിക വെടിനിർത്തൽ-ബന്ദിമോചന നിർദേശവുമായി ഇസ്രയേൽ സർക്കാർ മുന്നോട്ടുപോവുകയാണെന്ന് വ്യാഴാഴ്ച ബന്ദികളുടെ കുടുംബാംഗങ്ങൾക്ക് നെതന്യാഹു ഉറപ്പുനൽകിയതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. 60 ദിവസത്തെ വെടിനിർത്തലാണ് കരാർ ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ പറഞ്ഞു. ഇക്കാലയളവിൽ ഗാസയിൽ ജീവനോടെയുണ്ടെന്നു കരുതുന്ന 10 ബന്ദികളെ ഹമാസ് കൈമാറണം. ഒപ്പം മരിച്ച 18 പേരുടെ മൃതദേഹങ്ങളും.
ട്രംപ് ഭരണകൂടത്തിന്റെ പശ്ചിമേഷ്യൻകാര്യങ്ങൾക്കുള്ള പ്രതിനിധി സ്റ്റീഫ് വിറ്റ്‌കോഫാണ് കരാർ നിർദേശം ഇസ്രയേലിനും ഹമാസിനും കൈമാറിയത്. നിർദേശത്തിൽ ഇസ്രയേൽ ഒപ്പുവെച്ചെന്ന് വൈറ്റ്ഹൗസ് വ്യാഴാഴ്ച പറഞ്ഞിരുന്നെങ്കിലും ഇസ്രയേലിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിരുന്നില്ല. യുഎസിന്റെ വെടിനിർത്തൽ നിർദേശം കിട്ടിയെന്നും അത് വിശദമായി പഠിക്കുകയാണെന്നും ഹമാസ് സ്ഥിരീകരിച്ചു.
അതിനിടെ, അധിനിവേശ വെസ്റ്റ്ബാങ്കിൽ മൂന്ന് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ കുടിയേറ്റവിപുലീകരണം നടത്താനുള്ള പദ്ധതിക്ക് ഇസ്രയേൽ സർക്കാർ അംഗീകാരം നൽകി. പുതുതായി 22 ജൂതകുടിയേറ്റകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിട്ടുള്ളത്. സർക്കാർ അനുമതിയില്ലാതെ ഇതിനോടകം ഔട്ട്‌പോസ്റ്റുകളായി നിർമിച്ചിട്ടുള്ള കുടിയേറ്റകേന്ദ്രങ്ങളും പദ്ധതിയിലൂടെ നിയമാനുസൃതമാക്കും.
ഗാസയിലെ മാനുഷികപ്രതിസന്ധിയുടെ പേരിൽ ഇസ്രയേലിനോടുള്ള നിലപാട് കടുപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യൂറോപ്യൻ രാജ്യങ്ങളോടാവശ്യപ്പെട്ടതിനെ ഇസ്രയേൽ അപലപിച്ചു. ഗാസയെ ഉപേക്ഷിക്കുന്നത് പാശ്ചാത്യരാജ്യങ്ങളുടെ വിശ്വാസ്യതയെ ഹനിക്കുമെന്നാണ് മാക്രോൺ പറഞ്ഞത്.