വാഷിങ്ടൺ: രഹസ്യ അജണ്ടകൾ തുടർന്ന് അമേരിക്കയും ഇസ്രയേലും. വേണ്ടത്ര ആയുധങ്ങൾ എത്തിക്കാമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിന് ഉറപ്പുനൽകിയതായി റിപ്പോർട്ട്. ആയുധ വിതരണത്തിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും വൈറ്റ് ഹൗസും രാപകലില്ലാതെ പ്രവർത്തിക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
പലസ്തീൻ സായുധ സംഘടനായ ഹമാസിനെ തകർക്കുന്നതിന് ആയുധമെത്തിക്കാൻ തങ്ങൾ യു.എസിനെ സമ്മർദത്തിലാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച ഒരു വീഡിയോ നെതന്യാഹു എക്‌സിൽ പങ്കുവെച്ചതൊടെയാണ് ഇരു രാജ്യങ്ങളുടെയും രഹസ്യധാരണ പുറത്തുവന്നത്.
‘ഞങ്ങൾക്ക് ആയുധങ്ങൾ തരൂ, ഞങ്ങൾ ജോലി പൂർത്തിയാക്കും’ എന്ന തലക്കെട്ടോട് കൂടിയാണ് നെതന്യാഹു വീഡിയോ പങ്കുവെച്ചത്. ഈ വാചകം രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോൾ ബ്രിട്ടൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ അമേരിക്കയോട് പറഞ്ഞതാണെന്നും നെതന്യാഹു പറയുന്നുണ്ട്.
അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ആന്റണി ബ്ലിങ്കനും നെതന്യാഹുവും തമ്മിൽ ജെറുസലേമിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്‌ച നടത്തിയിരുന്നു. ആയുധങ്ങൾ വിതരണം ചെയ്യുന്നതിലെ തടസങ്ങളിൽ ഉടൻ പരിഹാരം കാണുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പിന്നിലെ ലക്ഷ്യം. ആയുധ കൈമാറ്റം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലാന്റിനോട് നെതന്യാഹു പറഞ്ഞതായും റിപ്പോർട്ടുണ്ട്.
റഫാ അതിർത്തിയിൽ ആക്രമണത്തിന് ആഹ്വാനം ചെയ്തതോടെ ഇസ്രയേലിന് നൽകിവന്നിരുന്ന ആയുധ വിതരണത്തിൽ നിന്ന് യു.എസ് പിന്മാറിയിരുന്നു. ഇസ്രയേൽ യുദ്ധവിമാനങ്ങൾക്കായി 3500 ബോംബുകളാണ് വൈറ്റ് ഹൗസ് ടെൽ അവീവിലേക്ക് നേരത്തെ കയറ്റുമതി ചെയ്‌തത്. ഇതുപയോഗിച്ച് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആയിരത്തോളം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഹമാസ് അധികൃതർ വ്യക്തമാക്കിയിരുന്നു.
റഫയുടെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇസ്രയേലിന് ആയുധങ്ങൾ കൈമാറില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തുടർച്ചയായി പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ പ്രസിഡന്റിനെ മറികടന്ന് വൈറ്റ് ഹൗസ് ഇസ്രയേലിൽ ആയുധങ്ങൾ എത്തിച്ചതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. ബോംബുകളുടെ വിതരണം നിർത്തിയ അതേ മാസത്തിൽ ഒരു ബില്യൺ ഡോളർ വിലമതിക്കുന്ന വെടിക്കോപ്പുകളും യുദ്ധവാഹനങ്ങളും യു.എസ് കൈമാറിയതായാണ് റിപ്പോർട്ട്.