ന്യൂയോർക്ക്: കൊവിഡ്19 വാക്‌സിന്റെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി അമേരിക്കയിലെ ഫാർമാസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിനെതിരെ നിയമനടപടി ആരംഭിച്ചു. യു.എസ് സംസ്ഥാനമായ കൻസാസാണ് ഫൈസറിനെതിരെ നിയമനടപടി ആരംഭിച്ചത്.
2020 മാർച്ചിലാണ് ലോകാരോഗ്യ സംഘടന കൊവിഡ് 19 പകർച്ചവ്യാധി ഔദ്യോഗികമായി പ്രഖ്യാപിച്ചത്, പിന്നീട് കൊവിഡ് പ്രതിരോധ കുത്തിവെപ്പുകളും എല്ലാ രാജ്യങ്ങളും നിർബന്ധമാക്കിയിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം യു.എസിൽ മാത്രം ഫൈസറിന്റെ കൊറോണ വൈറസ് വാക്‌സിൻ 366 ദശലക്ഷത്തിലധികം ആളുകൾക്കാണ് നൽകിയത്.
വാക്‌സിൻ എടുത്താലുള്ള ഗർഭകാല സങ്കീർണതകൾ ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ ഹൈസർ ബോധപൂർവം മറച്ചുവെച്ചതായി കൻസാസ് അറ്റോർണി ജനറൽ ക്രിസ് കോബാച്ച് പറഞ്ഞു. വാക്‌സിനെ കുറിച്ച് ഒന്നിലധികം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്‌താവനകൾ ഫൈസർ നടത്തിയെന്നും ക്രിസ് കോബാച്ച് പ്രസ്താവനയിൽ പറഞ്ഞു.
2021 ജൂണിൽ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഫൈസർ വാക്‌സിൻ എടുത്താലുള്ള ഹൃദയ വീക്കം ഉൾപ്പടെയുള്ള രോഗങ്ങളുടെ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. യു.എസ് ഫാർമസ്യൂട്ടിക്കൽ കമ്പനി വാക്സിൻ ഫലപ്രദമാണെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ വൈറസിനെതിരെ വാക്‌സിൻ നൽകുന്ന സംരക്ഷണം കാലക്രമേണ ദുർബലമാകുമെന്നും കോവിഡ് 19നെ പ്രതിരോധിക്കാൻ പര്യാപ്‌തമല്ലെന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറഞ്ഞിരുന്നു.
ഈ വശം യഥാർത്ഥത്തിൽ പഠിച്ചിട്ടില്ലെന്ന് കമ്പനി പിന്നീട് സമ്മതിച്ചെങ്കിലും വാക്‌സിൻ രോഗപ്രതിരോധം നടത്തുമെന്ന് കമ്പനി വീണ്ടും അവകാശപ്പെടുകയായിരുന്നു. ഫൈസറിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്‌താവനകൾ കൻസാസ് ഉപഭോക്ത്യ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും കോബാച്ച് ആരോപിച്ചു.
കഴിഞ്ഞ നവംബറിൽ ടെക്‌സാസ് അറ്റോർണി ജനറൽ കെൻ പാക്സ്റ്റണും ഫൈസറിനെതിരെ സമാനമായ ഒരു കേസ് ഫയൽ ചെയ്‌തിരുന്നു. വാക്‌സിന്റെ ഫലപ്രാപ്‌തിയെ കമ്പനി നിയമവിരുദ്ധമായി തെറ്റിദ്ധരിപ്പിക്കുനനതായും ഉൽപ്പന്നത്തിന്റെ പൊതു ചർച്ചകൾ സെൻസർ ചെയ്യാൻ ശ്രമിക്കുന്നതായും പാക്സ്റ്റൺ ആരോപിച്ചു.