വാഷിംഗ്ടണ്‍: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുളള പിണക്കത്തെ പരിഹസിച്ച് മസ്‌കിന്റെ മകൾ വിവിയന്‍ ജെന്ന വില്‍സണ്‍. താന്‍ ശരിയാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നതില്‍ സന്തോഷമുണ്ട് എന്നാണ് വിവിയന്‍ പറഞ്ഞത്. ‘ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ താല്‍പ്പര്യമില്ല’ എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന വിവിയന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിവിയന്‍ ജെന്ന ഇലോണ്‍ മസ്‌കുമായും കുടുംബവുമായും അകന്നു കഴിയുന്നയാളാണ്. മസ്‌കിന്റെ കടുത്ത വിമര്‍ശക കൂടിയാണ് വിവിയന്‍.
സേവ്യര്‍ അലക്‌സാണ്ടര്‍ മസ്‌ക് എന്നായിരുന്നു വിവിയന്റെ പേര്. ജെന്‍ഡര്‍ റീ അറേഞ്ച്‌മെന്റ് സര്‍ജറിക്കുശേഷം സേവ്യര്‍ സ്ത്രീയായി മാറുകയായിരുന്നു. തുടര്‍ന്ന് വിവിയന്‍ എന്ന പേര് സ്വീകരിച്ചു. ‘എനിക്ക് എന്റെ മകനെ നഷ്ടമായി. അതിനെ അവര്‍ ഡെഡ് നെയിമിംഗ് എന്നാണ് വിളിക്കുന്നത്. എന്റെ മകന്‍ മരിച്ചുപോയി’ എന്നായിരുന്നു മകന്റെ ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് മസ്‌ക് പ്രതികരിച്ചത്. തുടര്‍ന്ന് മസ്‌കുമായി തനിക്ക് ഇനി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹവുമായി ഒരു തരത്തിലും ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിവിയന്‍ പറഞ്ഞിരുന്നു.
ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്ലി[‘ നെ മസ്‌ക് എതിര്‍ത്തതോടെയാണ് ഇരുവരും തമ്മിലുളള പോര് പരസ്യമായത്. ഫെഡറൽ കമ്മി വർദ്ധിപ്പിക്കുന്ന വെറുപ്പുളവാക്കുന്ന മ്ലേച്ഛത എന്നാണ് ട്രംപിൻ്റെ പുതിയ ബില്ലിനെ മസ്ക് വിശേഷിപ്പിച്ചത്. ‘ക്ഷമിക്കണം, പക്ഷേ എനിക്ക് ഇനി അത് സഹിക്കാൻ കഴിയില്ല’ എന്നായിരുന്നു റിപ്പബ്ലിക്കൻ പിന്തുണയോടെ അമേരിക്കൻ കോൺഗ്രസ് പാസാക്കിയ ബില്ലിനെതിരെ രോഷം പ്രകടിപ്പിച്ചുകൊണ്ട് മസ്ക് എക്സിൽ കുറിച്ചത്.
തുടർന്ന് ട്രംപിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മസ്ക് രംഗത്തെത്തിയിരുന്നു. ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളിൽ പ്രമുഖരുടെ പേരിനൊപ്പം ട്രംപിന്റെ പേരുമുണ്ടെന്നാണ് മസ്ക് പറഞ്ഞത്. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവരാത്തത് അതുകൊണ്ടാണെന്നും സത്യം ഒരുനാൾ പുറത്തുവരുമെന്നും മസ്ക് വെളിപ്പെടുത്തി. ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും പകരം വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് അധികാരത്തിൽ വരണമെന്നും മസ്ക് ആവശ്യപ്പെട്ടു.