വാഷിംഗ്ടൺ: വിമാനത്തിൽ കയറുന്നതിനിടെ പടികളിൽ കാലിടറി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഞായറാഴ്ച ന്യൂജേഴ്സിയിലെ മോറിസ്ടൗൺ മുനിസിപ്പൽ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനായി എയർഫോഴ്സ് വൺ വിമാനത്തിലേക്ക് നടന്ന് കയറുന്നതിനിടെയാണ് കാലിടറിയത്. കാലിടറി വീഴാൻ പോയെങ്കിലും അദ്ദേഹം നിയന്ത്രിച്ച് വീഴാതെ പിടിച്ചുനിന്നു. സംഭവം ഓൺലൈനിൽ ചർച്ചയായി. നേരത്തെ മുൻ പ്രസിഡന്റ് ജോ ബൈഡന് സമാനമായ സംഭവം നേരിടേണ്ടി വന്നതുമായി ചിലർ ഇതിനെ താരതമ്യം ചെയ്തു. ട്രംപിന് മാത്രമല്ല, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും എയർഫോഴ്സ് വണ്ണിൽ കയറുമ്പോൾ കാലിടറി വീഴാൻ പോയി.
ബൈഡൻ ആയിരുന്നെങ്കിൽ, എല്ലാ ടിവി മീഡിയ നെറ്റ്വർക്കുകളിലും ബ്രേക്കിംഗ് ന്യൂസ് ഉണ്ടാകുമായിരുന്നുവെന്ന് എക്സിൽ ഒരാൾ അഭിപ്രായപ്പെട്ടു. ഡോണൾഡ് ട്രംപിന്റെ മാനസിക നിലയെക്കുറിച്ച് മാധ്യമങ്ങൾ ഒന്നും പറയില്ലെന്നും അഭിപ്രായമുയർന്നു. ഡൊണാൾഡ് ട്രംപിന് ഒരു പടിക്കെട്ട് പോലും കയറാൻ കഴിയില്ല, അദ്ദേഹം പ്രസിഡന്റാകാൻ യോഗ്യനല്ലെന്ന് വരെ അഭിപ്രായമുയർന്നു. ബൈഡന് കാലിടറിയപ്പോൾ വലതുപക്ഷ മാധ്യമങ്ങൾ ദിവസങ്ങളോളം വാർത്തയാക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ ട്രംപിന് കാലിടറിയപ്പോൾ നിങ്ങൾ എന്താണ് ഒളിച്ചുവെക്കാൻ ശ്രമിക്കുന്നതെന്ന് എല്ലാവർക്കുമറിയാം എന്നായിരുന്നു മറ്റൊരു കമന്റ്.