കാലിഫോർണിയ: സാൻ ഡീഗോ തീരത്തിന് സമീപം പസഫിക് സമുദ്രത്തിൽ ആറ് പേരുമായി പോയ ഇരട്ട എഞ്ചിൻ ഗതാഗത വിമാനമായ സെസ്ന 414 തകർന്നുവീണതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യുഎസ് കോസ്റ്റ് ഗാർഡും മറ്റ് രക്ഷാപ്രവർത്തകരും തിരച്ചിൽ ആരംഭിച്ചു.
യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനെ (എഫ്എഎ) ഉദ്ധരിച്ച്, ഞായറാഴ്ച ഉച്ചയ്ക്ക് 12:30 ഓടെ പോയിന്റ് ലോമ പെനിൻസുലയുടെ തീരത്ത് വിമാനം തകർന്നുവീണതായി റിപ്പോർട്ട് പറയുന്നു.
ഏകദേശം 200 അടി ആഴത്തിലേയ്ക്കാവാം വാൃിമാനം പതിച്ചിട്ടുണ്ടാവുകയെന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, അപകടത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് എഫ്എഎയും യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു. ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത ആറ് പേർക്കായുള്ള തിരച്ചിൽ തുടർന്നു.
വിറ്റാമിനുകളുടെയും പോഷക സപ്ലിമെന്റുകളുടെയും നിർമ്മാതാക്കളായ ഒപ്രൈമൽ ഹെൽത്ത് സിസ്റ്റംസാണ് വിമാനത്തിന്റെ ഉടമയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അരിസോണ ആസ്ഥാനമായുള്ള കമ്പനി അഭിപ്രായത്തിനുള്ള അഭ്യർത്ഥനയോട് ഉടൻ പ്രതികരിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വിമാനം തകർന്നുവീഴുമ്പോൾ കടലിൽ സർഫിംഗ് നടത്തുകയായിരുന്ന ഒരു ദൃക്‌സാക്ഷി എൻബിസി 7 നോട് പറഞ്ഞതനുസരിച്ച്, വിമാനം ഒരു ചരിവിൽ കൂപ്പുകുത്തുന്നതും പിന്നീട് മേഘങ്ങളിലേക്ക് പറന്ന് വീണ്ടും ഡൈവ് ചെയ്ത് വെള്ളത്തിലേക്ക് ഇടിക്കുന്നതും ചെയ്തതായാണ് വിവരം.
മൂടൽമഞ്ഞുള്ള കാലാവസ്ഥയ്ക്കിടയിൽ സാൻ ഡീഗോ പരിസരത്ത് മറ്റൊരു ചെറിയ സെസ്ന വിമാനം തകർന്ന് ആറ് പേർ കൊല്ലപ്പെട്ടതിന് ആഴ്ചകൾക്ക് ശേഷമാണ് ഏറ്റവും പുതിയ സംഭവം.