വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവകരാർ ചർച്ചയിൽ തനിക്ക് പ്രതീക്ഷയില്ലെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രതികരണത്തിന് പിന്നാലെ ഗൾഫ് മേഖലയിൽ സുരക്ഷ ശക്തമാക്കി അമേരിക്ക. പശ്ചിമേഷ്യൻ എംബസികളിൽ നിന്ന് അത്യാവശ്യമല്ലാത്ത ജീവനക്കാരെയും കുടുംബങ്ങളെയും ഒഴിപ്പിക്കാൻ യുഎസ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ . രാജ്യത്തെ ആക്രമിച്ചാൽ ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ വെറുതെ വിടില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും തമ്മിലുള്ള ആറാംവട്ട ചർച്ചക്ക് ഞായറാഴ്ച ഒമാൻ തലസ്ഥാനമായ മസ്കത്ത് വേദിയാകും. ചർച്ചയിൽ തനിക്ക് വലിയ പ്രതീക്ഷയില്ലെന്ന് ട്രംപ് പ്രതികരിച്ചു. യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തി വെക്കണമെന്ന അമേരിക്കൻ നിർദേശം ഇറാൻ തള്ളിയിരിക്കുകയാണ്. ഇറാന്‍റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഉടൻ ആക്രമണം നടത്തണമെന്നാണ് ഇസ്രായേൽ ആവശ്യം. ഇറാനെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ കഴിഞ്ഞ ദിവസം ഫോണിൽ ചർച്ച നടത്തി. ഇറാൺ ആണവായുധം സ്വന്തമാക്കുന്ന സാഹചര്യം ഒരു നിലക്കും അനുവദിക്കില്ലെന്ന നിലപാടിലാണ് ഇരു രാജ്യങ്ങളും. ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കേണ്ടി വന്നാൽ കൈക്കൊള്ളേണ്ട നീക്കങ്ങളെ കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് തിരക്കിട്ട കൂടിയാലോചന തുടരുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാഖ്, ബഹ്റൈൻ, കുവൈത്ത് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ അത്യാവശ്യമല്ലാത്ത എംബസി ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഒഴിപ്പിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കുവൈത്തിൽ നിന്ന് ജീവനക്കാരെ വെട്ടിക്കുറക്കുമെന്ന വാർത്ത യു.എസ് എംബസി തള്ളി.അതേസമയം രാജ്യത്തിനെതിരെയുള്ള ഏതൊരു ആക്രമണവും ശക്തമായി ചെറുക്കുമെന്നും ഗൾഫിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആഞ്ഞടിക്കുമെന്നും ഇറാൻ പ്രതിരോധ മന്ത്രി അസീസ് നാസിർ സാദെ മുന്നറിയിപ്പ് നൽകി.