വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെയും വധിക്കാന്‍ ആഹ്വാനംചെയ്ത് ഭീകരസംഘടനയുടെ നേതാവ്. അല്‍ ഖായിദ നേതാവ് സയീദ് ബിന്‍ ആതിഫ് അല്‍ അവ്‌ലാകി വധിക്കാന്‍ ആഹ്വാനം ചെയ്ത് സംസാരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
അതിരൂക്ഷ വിമർശനങ്ങളിൽ പരസ്യമായി മാപ്പ് പറഞ്ഞ് മസ്ക്, മസ്ക്കിനെ കുറ്റപ്പെടുത്താനില്ലെന്നും ആരോടും വിരോധമില്ലെന്നും ട്രംപ്; സൗഹൃദം പുനരാരംഭിക്കുമോ?
ഇസ്രയേലിനോടുള്ള ശക്തമായ പിന്തുണയാണ് വധഭീഷണിയ്ക്കു പിന്നിലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മസ്‌ക് ഉള്‍പ്പെടെയുള്ള ട്രംപിന്റെ ഉപദേഷ്ടാക്കളെയും വധിക്കണമെന്ന് അല്‍ അവ്‌ലാകി വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഞായറാഴ്ച പുറത്തുവന്ന വീഡിയോ ആണിതെന്നാണ് കരുതുന്നത്.
അമേരിക്കയിലുള്ള മുസ്ലിം സമൂഹത്തോടാണ് അവ്‌ലാകി ആഹ്വാനംചെയ്യുന്നത്. പ്രതികാരം ചെയ്യാനാണ് ആവശ്യപ്പെടുന്നത്. അവരുടെ പിന്നാലെ പോകൂ, അവരുടെ കുടുംബങ്ങളേയും വിടേണ്ട, വൈറ്റ് ഹൗസിലെ രാഷ്ട്രീയപ്രവര്‍ത്തകരുമാരുമായി അടുപ്പമുള്ള എല്ലാവരേയും തീര്‍ക്കണം, ഇതാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്. ഗാസയിലുള്ള തങ്ങളുടെ ജനതയ്ക്കുണ്ടായ വിഷമതകള്‍ക്ക് ശേഷം ഇനിയൊരു ഒത്തുതീര്‍പ്പ് വേണ്ട എന്നും വീഡിയോയിൽ പറയുന്നുണ്ട്. ജൂതരെ സുഖമായി കഴിയാനനുവദിക്കരുതെന്നും വീഡിയോയില്‍ പറയുന്നു.
2024 മാര്‍ച്ചിലാണ് അല്‍ അവ്‌ലാകി അല്‍ ഖായിദയുടെ തലപ്പത്തെത്തിയത്. ആറ് മില്യണ്‍ ഡോളറാണ് യുഎസ് ഇയാളുടെ തലയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം. നേതൃസ്ഥാനത്തെത്തിയ ശേഷം അല്‍ അവ്‌ലാകിയുടേതായി പുറത്തുവന്ന ആദ്യ വീഡിയോയാണ് ഇതെന്ന് അസ്സോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യെമനിലാണ് നിലവില്‍ ഇയാളുള്ളതെന്നാണ് നിഗമനം.