വാഷിങ്ടൺ: അമേരിക്കൻ ക്യാമ്പസുകളിലെ ഫലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നിയമങ്ങൾ അവതരിപ്പിച്ച് യു.എസിലെ റിപ്പബ്ലിക്കൻ എം.പിമാർ. ഗസയിലെ ഫലസ്തീനികൾക്കെതിരായ ഇസ്രയേൽ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യു.എസിലെ വിദ്യാർത്ഥികൾ മാസങ്ങളായി ക്യാമ്പസുകൾക്കുള്ളിൽ സമരം നടത്തുന്ന സാഹചര്യത്തിലാണ് പുതിയ നിയമാവതരണം.
പുതിയ നിയമം 1965ലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള നിയമങ്ങളിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഫെഡൽ ഫണ്ട് സ്വീകരിക്കുന്ന സർവകലാശാലകൾക്ക് നേരെ ഈ നിയമങ്ങൾ കർശന നടപടികൾ സ്വീകരിക്കും. പഴയ നിയമത്തിൽ മാറ്റങ്ങളുണ്ടായാൽ, ക്യാമ്പസിൽ നടക്കുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്ന് ആരോപിക്കപ്പെടുന്ന വിഷയങ്ങൾ സർക്കാരിനെ അറിയിക്കാൻ അധികൃതർ നിർബന്ധിതരാകും.
എലിസ് സ്റ്റെഫാനിക്, ജിം ബാങ്ക് തുടങ്ങിയ എം.പിമാർ ചേർന്നാണ് നിയമം കോൺഗ്രസിൽ അവതരിപ്പിച്ചത്. ഇത് കൊളംബിയ സർവകലാശാല ഉൾപ്പെടെയുള്ള യു.എസിലെ ഫലസ്‌തീൻ അനുകൂല ശബ്ദമുയർത്തുന്ന ക്യാമ്പസുകളെ അടിച്ചമർത്താൻ ഉള്ളതാണ്. ഫലസ്തീൻ അനുകൂല വിദ്യാർത്ഥി പ്രതിഷേധങ്ങളും രാജ്യവിരുദ്ധ പ്രവർത്തങ്ങൾക്കുമെതിരെ നയങ്ങൾ നടപ്പിലാക്കുമെന്ന് എം.പി സ്റ്റെഫാനിക് പ്രസ്താവനയിൽ പറയുകയും ചെയ്‌തു.
ഗസയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മാസങ്ങളായി കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധം നടക്കുന്നുണ്ട്. കൊളംബിയയിലെ വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റിയിലെ ഹാമിൽട്ടൺ ഹാൾ കയ്യേറുകയും ഇസ്രഈൽ കൊലപ്പെടുത്തിയ ആറ് വയസുകാരി ഹിന്ദ് റജബിൻ്റെ പേരിൽ ഹാൾ പുനർനാമകരണം ചെയ്‌തു. സംഭവത്തിൽ 46 വിദ്യാർത്ഥികളെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
കൊളംബിയ സർവകലാശാലയ്ക്ക് പുറമെ മാസച്യുസെറ്റ്സ്, കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ അമേരിക്കയിലെ 21 സർവകലാശാലകളിലും ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭങ്ങൾ നടക്കുകയുണ്ടായി. ഹാർവാഡ്, യേൽ, യുസി ബെർക്ക്ലി ഉൾപ്പടെ യു.എസിലെ പ്രധാന സർവകലാശാലകളിലെ വിദ്യാർത്ഥികൾ ഇസ്രഈലിന് നൽകുന്ന പിന്തുണയിൽ യു.എസിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളെ വിവേചനാധികാരവും തെറ്റിവിൻ്റെ അഭാവവും ചൂണ്ടിക്കാട്ടി ന്യൂയോർക്കിലെ പ്രോസിക്യൂട്ടർമാർ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെ ചെറുക്കാനാണ് റിപ്പബ്ലിക്കാൻ എം.പിമാർ പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.