വാഷിങ്ടൺ: ഇന്ത്യക്ക് ഹൈ ആൾട്ടിറ്റ്യൂഡ് ആന്റി-സബ്മറൈൻ പടക്കോപ്പായ സോണൊബോയ് നൽകാൻ യു.എസ്. തീരുമാനിച്ചു. ശത്രുവിന്റെ മുങ്ങിക്കപ്പലുകൾ തകർക്കാൻ സഹായിക്കുന്ന ഉപകരണമാണിത്. 5.28 കോടി ഡോളറിന്റേതാണ് (443.37 കോടി രൂപ) ഇടപാട്.
വെള്ളത്തിനടിയിലുള്ള ശബ്ദങ്ങൾ പിടിച്ചെടുത്ത് അകലെയുള്ള പ്രോസസറുകളിലേക്ക് അയക്കാൻ കഴിയുന്ന ഇലക്ട്രോ-മെക്കാനിക്കൽ സെൻസറാണ് സോണൊബോയ്. എം.എച്ച്.-60ആർ ഹെലികോപ്റ്റർ പോലുള്ള പറക്കുന്ന ഉപകരണങ്ങളിൽനിന്ന് വിക്ഷേപിക്കാൻ കഴിയുമെന്നതാണ് സവിശേഷത.
നിർദിഷ്ട ഇടപാട് ഇന്ത്യയുടെ മുങ്ങിക്കപ്പൽവേധശേഷി വർധിപ്പിക്കും. വിവിധതരത്തിലുള്ള സോണൊബോയികൾ ഇന്ത്യ ആവശ്യപ്പെട്ടിരുന്നെന്ന് യു.എസ്. പ്രതിരോധസുരക്ഷാ സഹകരണ ഏജൻസി ഈയാഴ്ചയിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഇന്ത്യക്ക് ഇവ വിൽക്കാൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഓഗസ്റ്റ് 23-ന് അനുമതി നൽകിയിരുന്നു.