വാഷിങ്ടൺ: യു എസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് അര ശതമാനം കുറച്ചു. നാലുവര്‍ഷത്തിന് ശേഷമാണ് ഫെഡ് കേന്ദ്ര പലിശ നിരക്ക് കുറയ്‌ക്കുന്നത്. ജോ ബൈഡൻ ഭരണകൂടത്തിന്റെ കീഴിൽ പലിശനിരക്ക് കുറയ്ക്കുന്നത് ഇതാദ്യമാണ്.
പുതിയ തീരുമാനത്തോടെ പലിശ നിരക്ക് 4.75 – 5 ശതമാനത്തിലേക്ക് താഴ്ന്നു. ഇതോടെ കുറഞ്ഞ പലിശയ്ക്ക് ബാങ്കുകളില്‍നിന്ന് വായ്പ ലഭിക്കും. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചാണ് നടപടി. പണപ്പെരുപ്പം നിയന്ത്രണപരിധിയായ 2 ശതമാനത്തിലേക്ക് കുറയുന്നത് പരിഗണിച്ചാണ് തീരുമാനമെന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ അറിയിച്ചു.
എന്നാൽ ഗവര്‍ണര്‍ മിഷേല്‍ ബോമാന്‍ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി. കാല്‍ ശതമാനം നിരക്ക് മാത്രം വെട്ടിക്കുറച്ചാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. 11-1 എന്ന നിലയിലാണ് ഫെഡ് തീരുമാനം പാസായത്.
ഈ വർഷം അവസാനത്തോടെ ഫെഡ് പലിശനിരക്കിൽ അരശതമാനം കുറവ് കൂടി വരുത്തിയേക്കുമെന്നാണ് ആഗോള സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. അടുത്ത വർഷം ഒരുശതമാനം കൂടി കുറവുവരുത്തുമെന്നും 2026ൽ അര ശതമാനത്തിന്റെ കുറവുകൂടി വരുത്തുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ പലിശ നിരക്കുകൾ 2.75 – 3 ശതമാനത്തിൽ തിരികെ എത്തും.