കിയവ്: റഷ്യയുടെ കനത്ത മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കിടെ യുക്രെയ്നിൽ അപ്രഖ്യാപിത സന്ദർശനം നടത്തി യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ. അന്താരാഷ്ട്ര സമൂഹത്തോടൊപ്പം യു.എസും യുക്രെയ്നൊപ്പമാണെന്ന് കാണിക്കുകയാണ് സന്ദർശന ലക്ഷ്യമെന്ന് ഓസ്റ്റിൻ സമൂഹമാധ്യമമായ ‘എക്സ്’ൽ കുറിച്ചു. സന്ദർശന വേളയിൽ യുക്രെയ്നിന് 400 മില്യൺ ഡോളറിൻ്റെ സഹായ പാക്കേജും ഓസ്റ്റിൻ പ്രഖ്യാപിച്ചു, നിർണായകമായ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് നിലവിലുള്ള പിന്തുണ വീണ്ടും സ്ഥിരീകരിച്ചു.
“നിങ്ങളുടെ സൈന്യത്തിന് അധിക യുദ്ധസാമഗ്രികൾ, കവചിത വാഹനങ്ങൾ, ടാങ്ക് വിരുദ്ധ ആയുധങ്ങൾ എന്നിവ നൽകുന്നതിന് 400 മില്യൺ ഡോളറിൻ്റെ പ്രസിഡൻഷ്യൽ ഡ്രോഡൗൺ പാക്കേജിൻ്റെ പ്രതിജ്ഞാബദ്ധത ഇന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്,” സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയിൽ ഓസ്റ്റിൻ പറഞ്ഞതായി എഎഫ്‌പി ഉദ്ധരിച്ചു.
യുക്രെയ്ന് ഏറ്റവും കൂടുതൽ ആയുധം നൽകുന്ന രാജ്യമാണ് യു.എസ്. റഷ്യക്കെതിരായ യുദ്ധത്തിൽ വിജയിക്കണമെങ്കിൽ നാറ്റോ അംഗത്വം നൽകണമെന്നും നാറ്റോ സഖ്യത്തിന്റെ ദീർഘദൂര മിസൈലുകൾ നൽകണമെന്നും മാസങ്ങളായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി ആവശ്യപ്പെടുന്നുണ്ട്. ഈ രണ്ട് കാര്യത്തെക്കുറിച്ചും ചർച്ച ചെയ്യാൻ കൂടിയാണ് ഓസ്റ്റിൻ യുക്രെയ്നിലെത്തിയതെന്നാണ് സൂചന.
ഏറ്റുമുട്ടലിൽ ഇതിനകം സാധാരണക്കാരടക്കം ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ഏറ്റവുമൊടുവിൽ തിങ്കളാഴ്ച പുലർച്ച തെക്കൻ നഗരമായ സപ്പോരിജിയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. 30 ലേറെ ജനവാസ കെട്ടിടങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി. മാത്രമല്ല, 100 ലേറെ ഡ്രോണുകളും യുക്രെയ്നെ ലക്ഷ്യമിട്ട് റഷ്യ പറത്തി.