വാഷിങ്ടൻ : അമേരിക്കയിൽ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ പ്രത്യേക വിമാനത്തിൽ തിരിച്ചയച്ചു യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള പഴുതടച്ച നടപടിയുടെ ഭാഗമായാണ് ഒക്ടോബർ 22ന് ഇവരെ ഇന്ത്യയിലേക്കു മടക്കി അയച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
യുഎസിലേക്കുള്ള അതിർത്തികളിൽ സുരക്ഷാ പരിശോധനയും ശക്തമാക്കി. പഴുതുകളടച്ചതോടെ യുഎസിന്റെ തെക്ക് പടിഞ്ഞാറൻ അതിർത്തി വഴി അനധികൃതമായി കടക്കുന്നവരുടെ എണ്ണത്തിൽ 55 ശതമാനം കുറവു വന്നിട്ടുണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തി. 2024ലെ സാമ്പത്തിക വർഷം മാത്രം ഇന്ത്യ ഉൾപ്പെടെ 145രാജ്യങ്ങളിൽനിന്നുള്ള 1,60,000 പേരെയാണു തിരിച്ചയ്ക്കുന്നതിനായി നടപടി സ്വീകരിച്ചതെന്നാണു കണക്കുകൾ. വിദേശ മന്ത്രാലയങ്ങളുമായി നിരന്തരം ബന്ധപ്പെട്ടാണ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നതെന്നും കള്ളക്കടത്ത് സംഘങ്ങൾ വൻതോതിൽ ഇക്കൂട്ടത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളതായും മന്ത്രാലയം പറയുന്നു.
കൊളംബിയ, ഇക്വഡോർ, ഈജിപ്ത്, പെറു, സെനഗൽ, ഉസ്ബെക്കിസ്ഥഥാൻ, ചൈന ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെയാണു കഴിഞ്ഞ ചില മാസങ്ങളിലായി കണ്ടെത്തുകയും മന്ത്രാലയം ഇടപെട്ട് തിരിച്ചയയ്ക്കുകയും ചെയ്‌തത്. 2010 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 2024ലാണ് ഏറ്റവുമധികം അനധികൃത കുടിയേറ്റം നടന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.