വാഷിംഗ്ടൺ: ട്രാൻസ്ജെൻഡർമാരെ യുഎസ് സൈന്യത്തിൽനിന്നു പുറത്താക്കുന്നതിനുള്ള ഉത്തരവ് നടപ്പാക്കിയാൽ സൈന്യത്തിൽ നിന്നും പുറത്തേക്ക് പോകേണ്ടി വരിക 15000 പേരെന്ന് സൂചന.സുപ്രധാന ഉത്തരവിൽ ഒപ്പുവയ്ക്കാൻ ഡോണൾഡ് ട്രംപ് തയാറെടുക്കുകയാണെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡന്റ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപ് ജനുവരിയിലാണ് അധികാരത്തിലെത്തുക.അധികാരത്തിലെത്തിയാൽ ട്രംപ് പ്രഥമ പരിഗണന നൽകുന്ന കാര്യങ്ങളിൽ ഒന്ന് ട്രാൻസ് വ്യക്തികളെ സൈന്യത്തിൽ നിന്നു നീക്കാനുള്ള തീരുമാനമായിരിക്കുമെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.പുതിയ ഉത്തരവ് നിലവിൽ വരികയാണെങ്കിൽ പ്രായം, സേവനകാലയളവ്, ആരോഗ്യം എന്നിവ നോക്കാതെ ട്രാൻസ്ജെൻഡർ വ്യക്തികൾ സൈന്യത്തിൽനിന്നു പുറത്താക്കപ്പെടും. 15000 പേർ ഇത്തരത്തിൽ പുറത്ത് പോകേണ്ടി വരും സൈന്യത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാൻ സാധിക്കാത്ത സാഹര്യത്തിലാണ് സേവന സന്നദ്ധരായി വന്നവരെ പുറത്താക്കാൻ ശ്രമിക്കുന്നതെന്ന് വിമർശനമുയർന്നിട്ടുണ്ട്.
രാജ്യത്തെ സേവിക്കുന്നതിന് ജെൻഡർ നോക്കേണ്ട കാര്യമുണ്ടോയെന്നും വിമർശകർ ചോദിക്കുന്നു. എന്നാൽ ഇത് വിവാദമാക്കേണ്ട തീരുമാനമല്ലെന്നും സൈന്യത്തിന്റെ ആധുനിക ആവശ്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനാകുന്നില്ലെന്നും ട്രംപ് അനുകൂലികൾ ചൂണ്ടിക്കാട്ടി. ഈ സൈനികരുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് അവർക്ക് അർഹിക്കുന്ന ബഹുമാനത്തോടെ സർവീസിൽനിന്ന് മാറ്റുകയാണ് വേണ്ടതെന്നും അവർ പറയുന്നു. ആദ്യ തവണ പ്രസിഡന്റായ കാലയളവില് ട്രാൻസ്ജെൻഡർമാർ സൈന്യത്തിൽ ചേരുന്നത് ട്രംപ് വിലക്കിയിരുന്നു.