Wednesday, April 2, 2025

HomeAmericaഇവിടെയും ഉടൻ വരുമോ? ന്യൂയോർക്ക് റസ്റ്റോറന്റിൽ ബംഗാളിയില്‍ സംസാരിച്ച് കൈയ്യടി നേടി യുഎസ് യൂട്യൂബര്‍

ഇവിടെയും ഉടൻ വരുമോ? ന്യൂയോർക്ക് റസ്റ്റോറന്റിൽ ബംഗാളിയില്‍ സംസാരിച്ച് കൈയ്യടി നേടി യുഎസ് യൂട്യൂബര്‍

spot_img
spot_img

ന്യൂയോര്‍ക്ക് തെരുവുകളിലെ ബംഗാളി റസ്റ്റോറന്റുകളിലെത്തി ബംഗാളി ഭാഷയില്‍ കച്ചവടക്കാരോട് സംസാരിക്കുന്ന യുഎസ് യൂട്യൂബറുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അരിഹ് സ്മിത്ത് എന്ന യൂട്യൂബ് വ്‌ളോഗറാണ് തന്റെ ബംഗാളി ഭാഷയിലെ പ്രാവീണ്യം തെളിയിച്ച് കൈയ്യടി നേടിയത്.

ഇദ്ദേഹം ബംഗാളി ഭാഷ സംസാരിക്കുന്നത് കേട്ട് പല കച്ചവടക്കാരും അദ്ഭുതപ്പെടുന്നതും വീഡിയോയില്‍ കാണാം. ഭാഷകളെ സ്‌നേഹിക്കുന്നയാളാണ് താനെന്നും പുതിയ ഭാഷകള്‍ പഠിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും സ്മിത്ത് പറഞ്ഞു. ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള ജാക്‌സണ്‍ ഹൈറ്റ്‌സ് സന്ദര്‍ശനത്തിനിടെയെടുത്ത വീഡിയോയാണ് സ്മിത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ക്വീന്‍സിലെ ഈ പ്രദേശത്ത് നിരവധി ബംഗാളി റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയെത്തിയ സ്മിത്ത് ഒരു തെരുവ് കച്ചവടക്കാരനില്‍ നിന്നും ഒരു തൊപ്പി വാങ്ങി. അദ്ദേഹത്തോട് ബംഗാളിയിലാണ് സ്മിത്ത് സംസാരിച്ചത്. സ്മിത്തിന്റെ ബംഗാളി ഭാഷ കേട്ട് കച്ചവടക്കാരന്‍ അദ്ഭുതപ്പെടുന്നുണ്ട്.

ബംഗാളിലെ ജനങ്ങള്‍ ആഹാരത്തിന് ശേഷം കഴിക്കുന്ന മിഷ്ടി പാന്‍ (മധുരമുള്ള വെറ്റില) കഴിക്കണമെന്നായിരുന്നു സ്മിത്തിന്റെ ആഗ്രഹം. തുടര്‍ന്ന് മിഷ്ടി പാന്‍ കഴിക്കാനായി ഒരു കടയില്‍ കയറിയ സ്മിത്ത് ബംഗാളിയില്‍ ആണ് ഓര്‍ഡര്‍ കൊടുത്തത്. ഇതുകേട്ട കടയുടമ എങ്ങനെയാണ് ഇത്രയും നന്നായി ബംഗാളി ഭാഷ സംസാരിക്കാന്‍ കഴിഞ്ഞത് എന്ന് സ്മിത്തിനോട് ചോദിക്കുന്നതും വീഡിയോയിലുണ്ട്. താന്‍ ബംഗാളി ഭാഷ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്മിത്ത് മറുപടി നല്‍കി. കടയിലെത്തിയ മറ്റുള്ളവരുമായും സ്മിത്ത് ബംഗാളിയില്‍ സംസാരിച്ചു.

പിന്നീട് ഒരു ചായക്കടയിലേക്കാണ് സ്മിത്ത് കയറിയത്. അവിടെവെച്ച് ബംഗ്ലാദേശ് സ്വദേശിയായ ഒരു സ്ത്രീയെ സ്മിത്ത് പരിചയപ്പെട്ടു. ബംഗ്ലാദേശില്‍ പോയിട്ടുണ്ടോ എന്ന് അവിടെക്കൂടിയവര്‍ സ്മിത്തിനോട് ചോദിച്ചു. എന്നാല്‍ ബംഗ്ലാദേശിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെന്നും ഇതുവരെ പോകാന്‍ സാധിച്ചിട്ടില്ലെന്നും സ്മിത്ത് അവര്‍ക്ക് മറുപടി നല്‍കി.

കൂടാതെ ബംഗ്ലാദേശിലെ സെന്റ് മാര്‍ട്ടിന്‍ ദ്വീപിനെ കുറിച്ചും സ്മിത്ത് വാചാലനായി. പിന്നീട് അദ്ദേഹം തെരുവിലെ അടുത്ത കടയിലേക്ക് നടന്നുനീങ്ങുന്നതും വീഡിയോയിലുണ്ട്. കൊല്‍ക്കത്തയിലെ പ്രധാന വിഭവമായ ഫുച്ച്ക (പാനിപൂരി പോലെയുള്ള വിഭവം) കഴിക്കാനായി മറ്റൊരു കടയിലേക്ക് പോകുന്ന ദൃശ്യങ്ങളോടെയാണ് സ്മിത്ത് വീഡിയോ അവസാനിപ്പിച്ചത്.

നിരവധിപേരാണ് സ്മിത്തിന്റെ വീഡിയോ ഏറ്റെടുത്ത് രംഗത്തെത്തിയത്. ഇതിനോടകം രണ്ടര ലക്ഷത്തിലധികം പേര്‍ സ്മിത്തിന്റെ വീഡിയോ കണ്ടു. വ്യത്യസ്ത ഭാഷകളേയും സംസ്‌കാരത്തേയും ബഹുമാനിക്കുന്ന സ്മിത്തിനെ പലരും അഭിനന്ദിച്ചു. ’’ ഭാഷ പഠിച്ചുകൊണ്ടിരിക്കുന്നതിനിടെ എത്ര മനോഹരമായാണ് നിങ്ങള്‍ സംസാരിക്കുന്നത്. വളരെ മനോഹരമായ ഭാഷയാണ് ബംഗാളി. എന്നാല്‍ ഈ ഭാഷ പഠിച്ചെടുക്കാന്‍ അല്‍പ്പം പ്രയാസമാണ്,’’ എന്നൊരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments