ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കായുള്ള എച്ച്-1 ബി വിസയെ താൻ പിന്തുണയ്ക്കുന്നു എന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞതായി ന്യുയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംവാദത്തിൽ താൻ ഇലോൺ മസ്കിന് ഒപ്പമാണെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. ന്യുയോർക്ക് പോസ്റ്റിന് അനുവദിച്ച ഒരു ഫോൺ സംഭാഷണത്തിലായിരുന്നു ഡൊണാൾഡ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്. വിഷയത്തിൽ യുദ്ധത്തിന് വരെ തയ്യാറാണെന്ന് മസ്ക് പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് ട്രംപ് ഇത്തരത്തിൽ ഒരു അഭിപ്രായം പറഞ്ഞത്.
എച്ച് -1ബി വിസയിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും അത് പലതവണ ഉപയോഗിച്ചിട്ടുണ്ടെന്നും ഇതൊരു മഹത്തായ പരിപാടിയാണെന്നും ട്രംപ് പറഞ്ഞു. മുൻ ഭരണകാലത്ത് വിദേശ തൊഴിലാളികൾക്കുള്ള വിസയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും എച്ച് -1 ബി വിസ പദ്ധതിയെ ട്രംപ് വിമർശിക്കുകയും ചെയ്തിരുന്നു.
ട്രംപ് തന്റെ രണ്ടാം സർക്കാരിൽ പുതിയതായി ആവിഷ്കരിക്കുന്ന കാര്യക്ഷമതാ വകുപ്പിന്റെ ചുമതലക്കാരനായ ഇലോൺ മസ്കും വിവേക് രാമസ്വാമിയും വിദേശ തൊഴിലാളികൾക്കുള്ള വിസ നൽകുന്നത് വർദ്ധിപ്പിക്കണമെന്നാണ് വാദിക്കുന്നത്. എന്നാൽ യുഎസ് തൊഴിലാളികളെ പ്രോത്സാഹിപ്പിക്കണമെന്നും കൂടിയേറ്റത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ട്രംപ് വാഗ്ദാനം പാലിക്കണമെന്നുമാണ് ഇതിനെതിരെ നിൽക്കുന്ന മാഗ (MAGA -Make America Great Again)വാദികൾ പറുന്നത്.
ടെസ്ലയും സ്പേസ് എക്സും പോലെ നൂറ് കണക്കിന് കമ്പനികൾ അമേരിക്കയിൽ വരാനും അമേരിക്ക ശക്തമാക്കാനും കാരണം എച്ച് 1ബി വിസ ആണെന്നാണ് ഇലോൺ മസ്ക് പറയുന്നത്. നിയമപരമായ കുടിയേറ്റം വഴി എൻജിനീയറിങ് രംഗത്ത് ഏറ്റവും ഉയർന്ന കഴിവുള്ള 0.1 ശതമാനം പേരെ അമേരിക്കയിൽ എത്തിക്കുമെന്നും അത് രാജ്യത്തിൻറെ വിജയത്തിന് അത്യാവശ്യമാണെന്നമാണ് മസ്ജിന്റെ നിലപാട്. അമേരിക്ക മികവിനെ അല്ല മിതത്വത്തെയാണ് ആരാധിക്കുന്നതും പിന്തുടരുന്നത് എന്നും വിവേക് രാമസ്വാമിയും എക്സിൽ കുറിച്ചിരുന്നു. ട്രംപ് അധികാരം ഏറ്റെടുക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കുകയാണ് കുടിയേറ്റ നയവുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങൾ ഉടലെടുത്തത്.