തൃശൂർ ലൂർദ് പള്ളിയിലെ മാതാവിന്റെ രൂപത്തിൽ സ്വർണ്ണ കിരീടം ചാർത്തിയും മുരളി മന്ദിരത്തിന്റെ ഒരുടമയും പണ്ട് മുകുന്ദപുരത്തു മത്സരിക്കാൻ പോയി കേരളത്തിലെ കോൺഗ്രസ് സ്‌ഥാനാർഥികൾ മുഴുവൻ പരാജയപ്പെടുവാൻ കാരണക്കാരിയുമായ പദ്മജയെ സ്വന്തം പാളയത്തിൽ എത്തിച്ചും വടകരയിൽ നിന്നും വണ്ടി കയറി തന്നെ നേരിടാൻ തൃശൂരിൽ എത്തിയ മുരളി മന്ദിരത്തിന്റ മറ്റൊരു ഉടമ മുരളീധരനെ പരാജയപ്പെടുത്തിയും തൃശൂർ എടുത്തുകൊണ്ടു ഡൽഹിക്ക് പോയ സുരേഷ് ഗോപിക്കു പക്ഷേ ബി ജെ പി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരുന്ന ക്യാബിനറ്റ് റാങ്കോടെയുള്ള മന്ത്രി പണി കിട്ടിയില്ല
പകരം സഹമന്ത്രി മാത്രമേ ഒഴിവുള്ളൂ എന്നറിയിച്ചപ്പോൾ കുറച്ചു പിണങ്ങുകയും ഇടയുകയും ഒക്കെ ചെയ്തെങ്കിലും ഒടുവിൽ അമർഷം ഉള്ളിലൊതുക്കി സഹ എങ്കിൽ സഹ എന്നു പറഞ്ഞു കിട്ടിയതും വാങ്ങി നാട്ടിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ തിരിച്ചു തിരുവനന്തപുരത്തു പറന്നിറങ്ങിയ തന്നെ സ്വീകരിക്കുവാൻ പതിവില്ലാതെ രണ്ടുപേർ വന്നിരിക്കുന്നത് കണ്ടു പുതിയ സഹമന്ത്രി ആദ്യം ഒന്ന് അമ്പരന്നുപോയി. അത് മാറ്റാരുമല്ല സാക്ഷാൽ മമ്മൂട്ടിയും മോഹൻലാലും
രണ്ടു സൂപ്പർസ്റ്റാറുകളും കൂടി സഹമന്ത്രിയെ പൊന്നാട അണിയിച്ചു സ്വീകരിച്ചു നേരെ കൊണ്ടുപോയത് താര സംഘടന അമ്മയുടെ ആസ്‌ഥാനത്തേയ്ക്കു ആണ്. അവിടെ ചെന്നപ്പോൾ ആകട്ടെ സംഘടനയിലെ മുഴുവൻ നടി നടന്മാരും സഹമന്ത്രിയുടെ ചുറ്റും കൂടി ഹസ്തദാനം നൽകുകയും കെട്ടിപ്പിടിക്കുകയും കരയുകയും ഒക്കെ ചെയ്യുന്നത് കണ്ടു സഹമന്ത്രിയുടെ കണ്ണും നിറഞ്ഞൊഴുകി
സ്വീകരണവും നന്ദിപറയൽ ചടങ്ങും എല്ലാം പൂർത്തിയാക്കി തിരികെ മടങ്ങുമ്പോൾ സഹന് താൻ ഇരുപതു വർഷത്തോളം ഈ സംഘടനയിൽ സഹകരിക്കാതെ മാറിനിന്നതിൽ സങ്കടവും കുറ്റബോധവും തോന്നി. ഇത്രയും സ്നേഹമുള്ള സഹപ്രവർത്തകരെ ആണോല്ലോ തനിക്കു ഇരുപതു വർഷം നഷ്ടപ്പെട്ടത് എന്നോർത്തപ്പോൾ അദ്ദേഹത്തിന് വീണ്ടും വീണ്ടും സങ്കടം വർധിച്ചു
മന്ത്രി സ്‌ഥാനം ലഭിച്ചു ഏതാണ്ട് മൂന്നു മാസം തികയുന്നതിനു മുൻപാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നത്. ആദ്യം പിടിച്ചത് അമ്മ സംഘടനയുടെ തലപ്പത്തെ പുള്ളികളും സഹന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായ മുഖേഷിനെയും സിദ്ധിക്കിനെയും ആണ്. രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ് സിനിമയിൽ പിച്ച വയ്ക്കുന്ന പത്തു നാൽപതു വർഷം മുൻപ് മുതലുള്ള ബന്ധമാണ് ഈ രണ്ടു പീഡന വീരന്മാരുമായിട്ട്
റിപ്പോർട്ട് പുറത്തു വന്നു മണിക്കൂറുകൾക്കുള്ളിൽ സംഘടന പ്രസിഡന്റ് മോഹൻലാൽ രാജി വച്ചൊഴിഞ്ഞു തടിയൂരി. മമ്മൂട്ടി ആ ഭാഗത്തേയ്ക്കു പോലും തിരിഞ്ഞു നോക്കിയില്ല. പത്രക്കാരും ചാനലുകാരും ആരെ പിടിക്കണം എന്നാലോചിച്ചു നടക്കുമ്പോഴാണ് ആ സമയത്തു ഗസ്റ്റ്ഹൗസിൽ ഉണ്ടായിരുന്ന സഹന്റെ ചുറ്റും കൂടിയത് മന്ത്രിയായി ആദ്യത്തെ മൂന്നു മാസം മാന്യവും സമാധാനവുമായി ചാനലുകാരോട് ഇടപെട്ടിരുന്ന സഹന് പക്ഷേ പീഡന വീരന്മാരെ പറ്റിയുള്ള ചോദ്യങ്ങൾ ചോദിക്കുവാൻ തന്റെ അടുത്തു എത്തിയത് ഇഷ്ടപ്പെട്ടില്ല. പിന്നെ അങ്ങോട്ട് സഹൻ തന്റെ യഥാർത്ഥ രൂപം പുറത്തെടുത്തു
ഫാസിലിന്റെ സിനിമകളിലെ നാണം കുണുങ്ങിയായ കാമുകനോ ഭർത്താവോ ആയിട്ടു കാര്യമില്ല എന്നു മനസ്സിലാക്കിയ സഹൻ പിന്നീട് തന്നെ സൂപ്പർസ്റ്റാർ ആക്കിയ ഷാജി കൈലാസ് രഞ്ജി പണിക്കർ ടീമിന്റെ കമ്മീഷണറിലെ ഭരത് ചന്ദ്രൻ I P S ആയി മാറുകയായിരുന്നു
മുഖേഷിന്റെയും സിദ്ധിക്കിന്റെയും ചോദ്യങ്ങൾക്കു തട്ടിക്കയറിയും ചൂടായും ഭരത് ചന്ദ്രൻ സ്റ്റൈലിൽ ചാനലുകാരോട് മറുപടി പറഞ്ഞു നിൽക്കുമ്പോൾ ആണ് കൂനിന്മേൽ കുരുപോലെ അടുത്തത് വരുന്നത് മണിയൻപിള്ള രാജുവും ഇടവേള ബാബുവും രണ്ടു പേരുടെയും കേസുകൾ പീഡനം തന്നെ. ഇതിനെ പറ്റി ചോദിക്കുവാൻ ചെന്ന ചാനലുകാരെ ഭരത് ചന്ദ്രൻ തള്ളിയെന്നും കയ്യേറ്റം ചെയ്തു എന്നും ഒക്കെയാണ് മാധ്യമങ്ങൾ ആരോപിക്കുന്നത്
ഏറ്റവും ഒടുവിൽ എമ്പുരാൻ സിനിമ വിവാദം ആകുകയും സി പി എം ന്റെ കേരത്തിലെ പ്രതിനിധികൾ ലോക്സഭയിലും രാജ്യ സഭയിലും എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടു ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തപ്പോൾ മറുപടി പറഞ്ഞത് സിനിമയുടെ താങ്ക് യു കാർഡിൽ പേരുണ്ടായിരുന്ന ഭരത് ചന്ദ്രൻ ആണ്
ലോക്സഭയിൽ പ്രശ്നം അവതരിപ്പിച്ചത് പാവം കെ രാധാകൃഷ്ണൻ ആണ് രാധാകൃഷ്ണൻ ഭരത് ചന്ദ്രന്റെ മുഖത്ത് നോക്കാതെ മുക്കിയും മൂളിയും നിലവിളിച്ചും വിഷയം അവതരിപ്പിച്ചപ്പോൾ ഭരത് ചന്ദ്രൻ ശാന്തമായി മറുപടി നൽകി
രാജ്യസഭയിൽ പ്രശ്നം ഉന്നയിച്ചത് പണ്ടു കൈരളി ചാനൽ തുടങ്ങാൻ പിണറായി വിജയനെ നിർബന്ധിപ്പിച്ചു ചാനൽ തുടങ്ങി കഴിഞ്ഞപ്പോൾ കൈരളി ക്ലച്ചു പിടിക്കാതെ വന്നു ഒടുവിൽ പണി പഠിച്ചിട്ടുവാ എന്നു പറഞ്ഞു പിണറായി ഓടിച്ചു ഏഷ്യാനെറ്റിൽ വിട്ട ജോൺ ബ്രിട്ടാസ് ആണ്. ബ്രിട്ടാസ് ഇരുപതാം നൂറ്റാണ്ടിലെ സാഗർ ഏലിയാസ് ജാക്കിയെ പോലെ അലറി വിളിച്ചെങ്കിലും ഭരത് ചന്ദ്രൻ വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്ന് പറഞ്ഞതോടെ പിന്നെ ബ്രിട്ടാസിന്റെ പൊടിപോലും കണ്ടുപിടിക്കാൻ ഇല്ല
സി പി എം ഇപ്പോൾ ഭരത് ചന്ദ്രനെ പിടിക്കാൻ വിട്ടിരിക്കുന്നത് പിതാവ് ബാലകൃഷ്ണപിള്ളയെ പണ്ടു ഇടമലയാർ കേസിന്റെ പേരിൽ എ കെ ആന്റണി മന്ത്രിസഭയിൽ എടുക്കാതെ മാറ്റി നിർത്തിയപ്പോൾ പകരം മന്ത്രിയായി പിറ്റേന്ന് തന്നെ അങ്കമാലി ട്രാൻസ്പോർട്ട് ബസ്സ്റ്റാൻഡിലെ ശുചിമുറിയിൽ മിന്നൽ പരിശോധന നടത്തി മാധ്യമങ്ങളെ വിളിച്ചു വരുത്തി ഫോട്ടോ എടുത്തു പത്രത്തിൽ കൊടുത്തു മികച്ച മന്ത്രി എന്നു പേരെടുത്ത കെ ബി ഗണേഷ്കുമാറിനെയാണ്
ഇരകൾ എന്ന കെ ജി ജോർജിന്റ സിനിമയിലൂടെ മലയാളത്തിൽ സിനിമ നടൻ ആയെങ്കിലും പത്തു മുപ്പതു വർഷം അഭിനയിച്ചിട്ടും ജനങ്ങൾ ഗണേശൻ സിനിമ നടൻ ആണെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയത് താൻ നായകനായി I P S പോലീസ് ഓഫീസർ ആയ സിനിമകളിലെ സബ്ഇൻസ്‌പെക്ടർ വേഷം ഇട്ടു മൂന്നു നാലു സീനുകളിലൂടെ ആണെന്ന് അറിയാവുന്ന ഭരത് ചന്ദ്രൻ ഇനിയിപ്പോൾ ഗണേശനോടും പറയേണ്ടി വരും Just Remember That എന്ന്.

(സുനിൽ വല്ലാത്തറ ഫ്ലോറിഡ)