ട്രാവൽ ബുക്കിംഗ് സേവനമായ ഓയോ പുതിയ ചെക്കിൻ പോളിസി അവതരിപ്പിച്ചു. അവിവാഹിതരായ പങ്കാളികളെ ഇനി ഓയോയിൽ ചെക്കിൻ ചെയ്യാൻ അനുവദിക്കില്ല. ഈ വർഷമാണ് നിയമം നടപ്പിലാക്കുന്നത്. പുതിയ നിബന്ധന അനുസരിച്ച് പങ്കാളികൾ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖയും ചെക്കിൻ സമയത്ത് കാണിക്കേണ്ടി വരും.
നേരത്തെ ഓയോയുടെ പങ്കാളികളായ ഹോട്ടലുകളിൽ അവിവാഹിതരായ ദമ്പതികൾക്ക് മുറിയെടുക്കുന്നതിനുള്ള അനുവാദം നൽകിയിരുന്നു. എന്നാൽ, ഇനി മുതൽ സാമൂഹികാവസ്ഥ അനുസരിച്ച് ദമ്പതിമാര്‍ക്ക് മുറി നല്‍കുന്നത് ഹോട്ടല്‍ അധികൃതരുടെ വിവേചനാധികാരമായി മാറും. ഇതിന്റെ ഉത്തരവാദിത്വം ഓയോ ഏറ്റെടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
പുതിയ പോളിസി ആദ്യം നടപ്പിലാക്കുന്നത് ഉത്തർപ്രദേശിലെ മീററ്റിലാണ്. ഓയോയിൽ മുറിയെടുക്കുന്ന പങ്കാളികൾ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖകൾ ചെക്കിൻ സമയത്ത് ഹാജരാക്കണം. ഓൺലൈൻ ബുക്കിംഗിനും ഇത് ബാധകമാണ്. ഓയോ ഹോട്ടലുകളിൽ അവിവാഹിതരായ ദമ്പതികളെ ചെക്ക് ഇൻ ചെയ്യാൻ അനുവദിക്കരുതെന്ന ആവശ്യമുണ്ടായിരുന്നു. ഈ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് മീററ്റ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ വിവിധ നഗരങ്ങളിലെ സാമൂഹിക സംഘടനകൾ രംഘത്ത് എത്തിയിരുന്നെന്നും ഓയോ വ്യക്തമാക്കുന്നു.
സുരക്ഷിതത്വവും ഉത്തരവാദിത്വത്തോടെയുമുള്ള ആഥിത്യമര്യാദകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഓയോ പ്രതിജ്ഞാബദ്ധമാണ്. ഇതിനോടൊപ്പം വ്യക്തി സ്വാതന്ത്രത്തെയും ബഹുമാനിക്കുന്നുണ്ട്. എന്നാലും, തങ്ങൾ പ്രവർത്തിക്കുന്ന മൈക്രോ വിപണികളിലെ നിയമപാലകരേയും ജനകീയ കൂട്ടായ്മകളേയും കേൾക്കേണ്ട ഉത്തരവാദിത്ത്വം തിരിച്ചറിയുന്നുണ്ട്. ഈ നയമാറ്റവും അതിന്റെ അനന്തര ഫലങ്ങളും തങ്ങള്‍ വിശകലനം ചെയ്യുമെന്നും ഓയോ നോര്‍ത്ത് ഇന്ത്യ റീജ്യന്‍ ഹെഡ് പവസ് ശര്‍മ പറഞ്ഞു. കുടുംബങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വാണിജ്യ യാത്രക്കാര്‍ക്കും ഉൾപ്പെടെ സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്ന ബ്രാൻഡ് എന്ന നിലയില്‍ പ്രചാരം നേടിയെടുക്കാനാണ് ഓയോ ഇതിലൂടെ ശ്രമിക്കുന്നത്.