ഒരു ഫോൺ കോൾ വഴി 400 ഓളം ജീവനക്കാരെ പുറത്താക്കി ഇറ്റാലിയൻ – അമേരിക്കൻ വാഹന നിർമ്മാതാക്കളായ സ്റ്റെല്ലാന്റിസ്. എഞ്ചിനീയറിങ്, സോഫ്റ്റ്‌വെയർ മേഖലകളിൽ നിന്നാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടത്. മാർച്ച് 22 വെള്ളിയാഴ്ചയാണ് അപ്രതീക്ഷിതമായി കമ്പനി കൂട്ട പിരിച്ചുവിടൽ നടത്തിയത്. കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ലാഭകരവുമാക്കുന്നതിനായാണ് ഈ നടപടിയെന്നാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഏതാനും ജീവനക്കാരോട് വെള്ളിയാഴ്ച വീടുകളിലിരുന്ന് ജോലി ചെയ്യാൻ കമ്പനി നിർദ്ദേശിച്ചത്.
ജീവനക്കാരുടെ പ്രത്യേകം ശ്രദ്ധയും പങ്കാളിത്തവും ആവശ്യമായ ഒരു മീറ്റിംഗ് നാളെ ഉണ്ടാകുമെന്നും എല്ലാവർക്കും മീറ്റിംഗിൽ പങ്കെടുക്കാനുള്ള അവസരം നൽകാനാണ് വീടുകളിലിരുന്ന് ജോലി ചെയ്യാൻ പറയുന്നതെന്നും ജീവനക്കാർക്ക് ലഭിച്ച കത്തിൽ കമ്പനി പറഞ്ഞു. എന്നാൽ മീറ്റിംഗിൽ പങ്കെടുത്ത ജീവനക്കാരെ പിരിച്ചുവിടുകയാണ് കമ്പനി ചെയ്തത്. ഇന്ത്യ, മെക്സിക്കോ, ബ്രസീൽ എന്നീ രാജ്യങ്ങളിലേക്ക് കമ്പനി തങ്ങളുടെ ജോലികൾ ഔട്ട്സോഴ്സിങ് ചെയ്യുന്നതായി ജോലി നഷ്ടപ്പെട്ട ഒരു മെക്കാനിക്കൽ എഞ്ചിനീയർ വെളിപ്പെടുത്തി.
വാഹന നിർമ്മാണ രംഗത്ത് ലോകമെമ്പാടും കമ്പനികൾ തമ്മിൽ മത്സരങ്ങളും സമ്മർദ്ദങ്ങളും വർധിക്കുന്നതിനാൽ കമ്പനിയെ കൂടുതൽ കാര്യക്ഷമമാക്കാനും ചെലവ് കുറയ്ക്കുന്നതിനും കമ്പനിയുടെ ഘടനയിൽ കാലാനുസൃതമായി മാറ്റങ്ങൾ ഉണ്ടാകുമെന്ന് കമ്പനി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. പിരിച്ചുവിട്ട ജീവനക്കാർക്ക് പ്രത്യേകം നഷ്ടപരിഹാരവും മറ്റ് സഹായങ്ങളും നൽകുമെന്നും പ്രസ്താവനയിൽ സ്റ്റെല്ലാന്റിസ് സൂചിപ്പിച്ചു.
പിരിച്ചുവിടൽ വാർത്ത കമ്പനികൾ തങ്ങളുടെ ജീവനക്കാരെ എങ്ങനെ അറിയിക്കുന്നുവെന്ന വിഷയത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചൂടേറിയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് സ്റ്റെല്ലാന്റിസിന്റെ അപ്രതീക്ഷിത നടപടി. 2022ൽ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം അപ്രതീക്ഷിതമായി നിരവധി ജീവനക്കാരെ പുറത്താക്കിയിരുന്നു. വർക്ക് ഇമെയിലിലേക്ക് ലോഗിൻ ചെയ്യാൻ കഴിയാതെ വന്നപ്പോഴാണ് തങ്ങളെ പുറത്താക്കിയിരിക്കുകയാണന്ന് ജീവനക്കാർ പലരും തിരിച്ചറിഞ്ഞത്. സമാനമായി ഒരു മീറ്റിംഗ് ഉണ്ടെന്ന് അറിയിച്ച് ഹെഡ്ക്വാട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി ജീവനക്കാരെ പിരിച്ചുവിട്ട നടപടിയെത്തുടർന്ന് ഗോൾഡ്മാൻ സാച്ചും വിമർശനങ്ങൾ നേരിട്ടിരുന്നു.