1994 ൽ മുത്തച്ഛൻ വാങ്ങിയ 500 രൂപയുടെ എസ്ബിഐ ഓഹരി രേഖകൾ മുപ്പത് വർഷങ്ങൾക്ക് ശേഷം കണ്ടെടുത്ത് ചണ്ഡീഗഡ് സ്വദേശി. പീഡിയാട്രിക് സർജനായ ഡോ. തൻമയ് മോതിവാലയാണ് അപ്രതീക്ഷിത ഭാഗ്യത്തിന് ഉടമയായത്. കുടുംബ സ്വത്തിന്റെ ഉടമസ്ഥാവകാശം ഏകീകരിക്കുന്ന നടപടികൾക്കിടെ താൻ ഓഹരിയുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടെത്തിയതായി തൻമയ് പറഞ്ഞു.
ഓഹരി വാങ്ങിയ വിവരം മുത്തച്ഛൻ മറന്നു പോയതാകാമെന്നും ഇത്രനാളും ആരും ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നില്ലെന്നും തൻമയ് തന്റെ പോസ്റ്റിൽ കുറിച്ചു. തന്റെ എക്സ് അക്കൗണ്ടിൽ തൻമയ് പങ്ക് വച്ച പോസ്റ്റ് ഇതിനോടകം എട്ട് ലക്ഷത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞു. പോസ്റ്റ് വൈറലായതോടെ ഓഹരിയുടെ ഇപ്പോഴുള്ള മൂല്യത്തെക്കുറിച്ചായിരുന്നു പലരുടെയും ചോദ്യം. അതിന് മറുപടിയായി ഓഹരിക്ക് ഇപ്പോൾ 3.75 ലക്ഷം രൂപയുടെ മൂല്യം ഉള്ളതായും അത്ര വലിയ തുക അല്ലെങ്കിലും 30 വർഷം കൊണ്ട് 750 മടങ്ങായി മാറിയത് വലിയ കാര്യമാണെന്നും തൻമയ് പറഞ്ഞു.
സെബി (SEBI) യുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഓഹരി ഇടപാടുകൾ നടത്തും മുൻപ് രേഖകൾ കയ്യിലുള്ളവർ അത് ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റണം. അതിനുള്ള നടപടിക്രമങ്ങൾ വളരെ ദൈർഘ്യമേറിയതാണെന്നും അത് പൂർത്തിയാക്കാൻ വിദഗ്ധ സഹായം തേടുന്നുണ്ടെന്നും തൻമയ് പറഞ്ഞു. പണത്തിന് അത്യാവശ്യം ഇല്ലാത്തതിനാൽ ഓഹരികൾ ഇപ്പോൾ വിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തൻമയ് വ്യക്തമാക്കി. വൈറലായതിന് പിന്നാലെ നിരവധി പ്രതികരണങ്ങളും പോസ്റ്റിന് ലഭിച്ചിരുന്നു.
3.75 ലക്ഷം ഒരു ചെറിയ തുക ആയിരിക്കാം എന്നാൽ ഒരു എൻട്രി ലെവൽ കാർ വാങ്ങുന്നതിന് അത്രയും പണം ആവശ്യമാണെന്നും ഒരാൾ പറഞ്ഞു. കൂടാതെ 1994ൽ 500 രൂപയാണ് അധ്യാപകർക്ക് ശമ്പളമായി ലഭിച്ചിരുന്നതെന്നും ഇപ്പോഴത് 40,000 രൂപയാണെന്നും അതുകൊണ്ട് തന്നെ അതിനെക്കാളും വലിയ വർദ്ധനവ് ഓഹരിയുടെ മൂല്യത്തിൽ ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്ബിഐ ജീവനക്കാരനായിരുന്ന തന്റെ മുത്തച്ഛന് 500 ഓഹരികൾ ഉണ്ടായിരുന്നുവെന്നും, പിതാവിന്റെ മരണ ശേഷം തനിക്ക് 17 വയസുള്ളപ്പോൾ ആ ഓഹരികൾ വിറ്റതായും മറ്റൊരാൾ പറഞ്ഞു.