വാഷിങ്ടൺ: ക്രിപ്‌റ്റോ കറന്‍സി നിക്ഷേപവും നവീകരണവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ക്രിപ്‌റ്റോ കൗൺസിലും (PCC) ഡോണൾഡ് ട്രംപ് കുടുംബത്തിന്റെ ക്രിപ്‌റ്റോ സംരംഭമായ വേൾഡ് ലിബർട്ടി ഫിനാൻഷ്യൽസും (WLF) കൈകോര്‍ക്കുന്നു. ബ്ലോക്ക്ചെയിൻ ടെക്‌നോളജി, സ്റ്റേബിൾകോയിൻ ഉപയോഗം, ഡിസെൻട്രലൈസ്ഡ് ഫിനാൻസ് (DeFi) തുടങ്ങിയ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാന്‍ കരാറുകള്‍ ഒപ്പുവയ്ച്ചു.
പാക്കിസ്ഥാന്‍റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ രാജ്യാന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഈ കരാറുകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിപ്‌റ്റോ വ്യവസായത്തിൽ പാകിസ്ഥാനിൽ യുവജനതയുടെ താല്പര്യം , വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥ, ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആത്മവിശ്വാസം എന്നിവയെല്ലാം ഇതിന് അനുകൂല സാഹചര്യങ്ങളാണ് എന്ന വിലയിരുത്തലുണ്ട്. ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുമായി പാകിസ്ഥാനെ സംയോജിപ്പിക്കുന്നതിൽ രാജ്യാന്തര സഹകരണം നിർണായക പങ്ക് വഹിക്കുമെന്ന് ഫെഡറൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അത്തൗല്ല തരാർ പറഞ്ഞു.
പാക്കിസ്ഥാൻ ക്രിപ്‌റ്റോ കൗൺസിലുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചതായി ട്രംപിന്റെ വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എക്സിൽ കുറിച്ചതോടെ ക്രിപ്‌റ്റോകറൻസി വിപണിയിൽ വന്‍ മുന്നേറ്റമുണ്ടായി. പ്രഖ്യാപനത്തിന് രണ്ട് മണിക്കൂറിനുള്ളിൽ ബിറ്റ്‌കോയിൻ (BTC) വില 3.2% വർദ്ധിച്ചു. Ethereum (ETH) 2.8% വർദ്ധനവ് രേഖപ്പെടുത്തി 3,250 ഡോളർ ആയി.
വർഷങ്ങളായി ഡിജിറ്റൽ കറൻസികളെക്കുറിച്ച് അജ്ഞത പുലർത്തിയിരുന്ന ഇസ്ലാമാബാദ്, മാർച്ചിലാണ് പാക്കിസ്ഥാൻ ക്രിപ്‌റ്റോ കൗൺസിൽ (പിസിസി) ആരംഭിച്ചത്. മേഖലയിലെ നവീകരണം സ്വീകരിക്കുന്നതിനൊപ്പം നിക്ഷേപകരെയും സാമ്പത്തിക വ്യവസ്ഥയെയും സംരക്ഷിക്കുന്ന നിയന്ത്രണ ചട്ടക്കൂട് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹര്യത്തില്‍ ക്രിപ്‌റ്റോകറൻസിയോടുള്ള തുറന്ന സമീപനം ജീവശ്വാസമാകുമെന്നാണ് പാക്കിസ്ഥാന്‍റെ പ്രതീക്ഷ.