Saturday, September 7, 2024

HomeBusinessബിരുദമുള്ളവരിൽ പകുതിയും ജോലി ചെയ്യാൻ കഴിവില്ലാത്തവരെന്ന് സാമ്പത്തിക സർവേ

ബിരുദമുള്ളവരിൽ പകുതിയും ജോലി ചെയ്യാൻ കഴിവില്ലാത്തവരെന്ന് സാമ്പത്തിക സർവേ

spot_img
spot_img

ഇന്ത്യയിൽ ബിരുദമുള്ളവരിൽ പകുതയോളം പേരും തൊഴിൽ ചെയ്യാൻ യോഗ്യരല്ലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. സർവേ പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 65 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണ്. ഇവരിൽ വലിയൊരു വിഭാഗം ആളുകൾക്കും ആധുനിക സമ്പദ്‌വ്യവസ്ഥയ്ക്ക് ആവശ്യമായ തൊഴിൽ വൈദഗ്ധ്യം ഇല്ല. രാജ്യത്തെ 51.25 ശതമാനം യുവാക്കൾക്ക് മാത്രമാണ് നിലവിൽ തൊഴിലുള്ളത്. എന്നാൽ കഴിഞ്ഞ ദശകത്തിൽ ഇത് 34 ശതമാനമായിരുന്നു.

റിപ്പോർട്ട് അനുസരിച്ച് 2022-23 ൽ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി കുറഞ്ഞതോടെ കഴിഞ്ഞ ആറ് വർഷത്തിനിടെ ഇന്ത്യൻ തൊഴിൽ സൂചികകൾ മെച്ചപ്പെട്ടിട്ടുണ്ട്. കൂടാതെ തൊഴിൽ മേഖലയിൽ സ്ത്രീ പുരുഷ പങ്കാളിത്തവും വർധിച്ചിട്ടുണ്ട്. ഒപ്പം ഇപിഎഫ്ഒയ്ക്ക് (EPFO) കീഴിൽ ശമ്പള വർധനവ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരട്ടിയിലധികമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ വികാസവും സാമ്പത്തിക പ്രവർത്തനത്തിൻ്റെ വിവിധ മേഖലകളിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തൊഴിലുകൾ വർധിപ്പിക്കുന്നതിനും സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിവിധ നടപടികൾ സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. സ്‌കിൽ ഇന്ത്യ (Skill India) പോലുള്ള സർക്കാർ പദ്ധതികളിലൂടെ നൈപുണ്യ വികസനത്തിന് വിധേയരായ ഉദ്യോഗാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.

ഭൂവിനിയോഗം, ബിൽഡിംഗ് കോഡുകൾ, സ്ത്രീകൾക്ക് ജോലി ചെയ്യാൻ കഴിയുന്ന മേഖലകളിലെ സമയക്രമം എന്നിങ്ങനെയുള്ള വിവിധ നിയന്ത്രണങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഈ നിയന്ത്രണങ്ങളിൽ അയവുവരുത്തുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നതിലൂടെ, തൊഴിലവസരങ്ങൾ വർധിപ്പിക്കാനും തൊഴിലിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും സാധിക്കും. പിഎൽഎഫ്എസ് (PLFS) അനുസരിച്ച് 15 നും 29 വയസ്സിനും ഇടയിലുള്ള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 2017-18 ൽ 17.8 ശതമാനമായിരുന്നു. 2022-23 ൽ അത് 10 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞ ആറ് വർഷമായി സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് (എഫ്എൽഎഫ്പിആർ) വർദ്ധിച്ചുകൊണ്ടിരിക്കുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. നഗരങ്ങളിലെ എഫ്എൽഎഫ്‌പിആർ നിരക്ക് വർധിച്ചപ്പോൾ, 2017-18 നും 2022-23 നും ഇടയിൽ ഗ്രാമീണ മേഖലയിലെ എഫ്എൽഎഫ്‌പിആർ നിരക്കും 16.9 ശതമാനം വർധിച്ചിട്ടുണ്ട്. ആത്മനിർഭർ ഭാരത് റോസ്ഗർ യോജനയുടെ (എബിആർവൈ) സഹായത്തോടെയുള്ള കോവിഡിന് ശേഷം ഇപിഎഫ്ഒയിലെ വാർഷിക അറ്റ ​​ശമ്പളം വർധനവ് 2019 സാമ്പത്തിക വർഷത്തിൽ 61.1 ലക്ഷമായിരുന്നുവെങ്കിൽ 2024 ൽ അത് 131.5 ലക്ഷമായി.

ഇന്ത്യയിലെ വിദ്യാഭ്യാസത്തിൻ്റെയും തൊഴിൽ പരിശീലനത്തിൻ്റെയും സ്ഥിതിയെക്കുറിച്ചുള്ള
2011 -12 കാലത്തെ 68 ആം എൻഎസ്എസ്ഒ റിപ്പോർട്ട് പ്രകാരം 15 നും 59 വയസ്സിനും ഇടയിൽ പ്രായമുള്ള ഏകദേശം 2.2 ശതമാനം പേർ ഔപചാരികമായി തൊഴിൽ പരിശീലനം നേടിയതായും 8.6 ശതമാനം പേർ അനൗപചാരിക തൊഴിൽ പരിശീലനം നേടിയതായുമുള്ള നൈപുണ്യ വികസന മന്ത്രാലയത്തിൻ്റെ (എംഎസ്‌ഡിഇ) 2022-23 വാർഷിക റിപ്പോർട്ടും പുതിയ സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. ഒപ്പം, രാജ്യത്തെ നൈപുണ്യ, സംരംഭകത്വ മേഖലകളിലെ വെല്ലുവിളികളും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രധാന വെല്ലുവിളികൾ അറിയാം,

  • നൈപുണ്യ വികസനത്തിനെ മറ്റ് അക്കാദമിക മേഖലകളിൽ പുരോഗതി കൈവരിക്കാൻ കഴിയാത്തവർക്കുള്ള അവസാന മാർഗ്ഗമായാണ് പലരും കാണുന്നത്.
  • കേന്ദ്ര ഗവൺമെൻ്റിൻ്റെ നൈപുണ്യ വികസന പരിപാടികൾ 20-ലധികം മന്ത്രാലയങ്ങൾ/വകുപ്പുകളിലായി വ്യാപിച്ചുകിടക്കുന്നുവെന്നതും അതിന്റെ ഏകോപനത്തിന് തടസ്സമാകുന്നു.
  • മൂല്യനിർണ്ണയത്തിലും സർട്ടിഫിക്കേഷൻ സംവിധാനങ്ങളിലുമുള്ള കൃത്യതയില്ലായ്മയും തൊഴിലുടമകൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.
  • പരിശീലകരുടെ കുറവ്. വ്യവസായ മേഖലയിൽ നിന്നുള്ള പരിശീലകരെ ഫാക്കൽറ്റിയായി ആകർഷിക്കാനുള്ള കഴിവില്ലായ്മ
  • നൈപുണ്യ വികസനവും ഉന്നത വിദ്യാഭ്യാസവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം.
  • അപ്രൻ്റീസ്ഷിപ്പ് പ്രോഗ്രാമുകളുടെ കുറവ്
  • കാലഹരണപ്പെട്ട നൈപുണ്യ പാഠ്യപദ്ധതി.
  • സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് കുറയുന്നു
  • കുറഞ്ഞ ഉൽപ്പാദനക്ഷമതയുള്ള തൊഴിൽ മേഖല
  • വിദ്യാഭ്യാസ സമ്പ്രദായത്തിൽ സംരംഭകത്വം ഉൾപ്പെടുത്തുന്നില്ല.
  • മെൻ്റർഷിപ്പിൻ്റെ അഭാവവും സ്റ്റാർട്ടപ്പുകൾക്ക് മതിയായ സാമ്പത്തിക ലഭ്യത ഇല്ലായ്മയും
  • നൂതന സംരംഭകത്വത്തിന് വേണ്ട പരിഗണന ലഭിക്കാത്തത്.
  • വൈദഗ്ധ്യമുള്ള ആളുകൾക്ക് ആവശ്യമായ വേതനം ലഭിക്കാത്തത്.
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments