ടെസ്ലയുടെ വൈസ് പ്രസിഡൻ്റ് ശ്രീല വെങ്കിട്ടരത്‌നം രാജിവച്ചു. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയിൽ 11 വർഷത്തോളം പ്രവർത്തിച്ച ശ്രീല കമ്പനിയുടെ രണ്ട് വനിതാ വൈസ് പ്രസിഡന്റ്മാരിൽ ഒരാൾ കൂടിയാണ്. ലിങ്ക്ഡ് ഇന്നിലെഴുതിയ ഒരു പോസ്റ്റിലാണ് കമ്പനിയില്‍ നിന്ന് താന്‍ രാജിവെച്ച കാര്യം ശ്രീല ലോകത്തെ അറിയിച്ചത്. ടെസ്‌ലയിലെ ജോലി ദുര്‍ബലഹൃദയര്‍ക്കുള്ളതല്ലെന്നും ശ്രീല സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
താന്‍ ജോലി ചെയ്തിരുന്ന കാലത്ത് കമ്പനി 700 ബില്യൺ ഡോളർ വളർച്ച കൈവരിച്ചതിൽ അഭിമാനം ഉണ്ടെന്നും ശ്രീല പറഞ്ഞു.
” കമ്പനിയുടെ വാർഷിക വരുമാനം 100 ബില്യണിനടുത്ത് കുതിച്ചുയരുകയാണ്. വിപണി മൂലധനം 700 ബില്യൺ ഡോളർ ആയി. ഒരു വർഷത്തിനുള്ളിൽ 18 ലക്ഷത്തിലധികം കാറുകൾ ഡെലിവർ ചെയ്തു. ഒരുമിച്ച് ഇത്രയും നേട്ടങ്ങൾ കൈവരിച്ചതിൽ ഞാൻ അഭിമാനിക്കുന്നു,” ശ്രീല വെങ്കിട്ടരത്നം കുറിച്ചു.
അതേസമയം അത്ര സുഗമമല്ലാതിരുന്ന സാഹചര്യത്തിലും ഇത്രയും വര്‍ഷം കമ്പനിയില്‍ ജോലി ചെയ്തതില്‍ ശ്രീലയെ അഭിനന്ദിച്ച് ടെസ്ലയുടെ മുന്‍ സിഎഫ്ഒ ജേസണ്‍ വീലര്‍ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന് നല്‍കിയ മറുപടിയിലാണ് ടെസ്‌ലയിലെ ജോലി ദുര്‍ബലഹൃദയര്‍ക്കുള്ളതല്ലെന്ന് ശ്രീല പറഞ്ഞത്.
കഴിഞ്ഞ മാസങ്ങളിലായി ടെസ്ലയില്‍ നിന്ന് പുറത്തുപോയ മുതിര്‍ന്ന ജീവനക്കാരില്‍ ഒരാളാണ് ശ്രീല വെങ്കിട്ടരത്‌നവും. ടെസ്ലയുടെ പവര്‍ട്രെയിന്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ആയിരുന്ന ഡ്രൂ ബാഗ്ലിനോയും ഈയടുത്ത് കമ്പനിയില്‍ നിന്ന് രാജിവെച്ചിരുന്നു. കമ്പനിയില്‍ 18 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ആളാണ് അദ്ദേഹം.
പബ്ലിക് പോളിസിയുടെയും ബിസിനസ് ഡെവലപ്‌മെൻ്റിൻ്റെയും വൈസ് പ്രസിഡന്റ് ആയ രോഹൻ പട്ടേലും ഈയടുത്ത് കമ്പനിയിൽ നിന്ന് രാജി വെച്ചിരുന്നു.