ഇന്ത്യന്‍ വ്യവസായ രംഗത്തെ ഇതിഹാസമായ രത്തന്‍ ടാറ്റയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് അംബാനി കുടുംബം. റിലയൻസ് ഇൻഡസ്ട്രീസ് സംഘടിപ്പിച്ച വാർഷിക ദീപാവലി വിരുന്നിൽ വെച്ചായിരുന്നു രത്തൻ ടാറ്റയെ ആദരിച്ചത്. ചടങ്ങിൽ ടാറ്റയെ ‘ഇന്ത്യയുടെ മഹാനായ പുത്രൻ’ എന്ന് നിത അംബാനി വിശേഷിപ്പിച്ചു. വരാനിരിക്കുന്ന തലമുറകളെ പ്രചോദിപ്പിക്കുന്ന ഒരു പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും. രാഷ്ട്രത്തിൻ്റെ ഉന്നമനത്തിനായി എല്ലായ്‌പ്പോഴും പരിശ്രമിച്ച ദീർഘവീക്ഷണമുള്ള വ്യവസായിയും മനുഷ്യസ്‌നേഹിയിരുന്നു രത്തൻ ടാറ്റയെന്നും അദ്ദേഹത്തിൻ്റെ ആജീവനാന്ത പ്രതിബദ്ധതയെ അഭിനന്ദിച്ചു കൊണ്ട് നിത അംബാനി പറഞ്ഞു.
ഇന്ത്യയുടെ സാമൂഹിക പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് രത്തൻ ടാറ്റയെന്നും റിലയൻസ് ട്രസ്റ്റ് ചെയർമാൻ നിത അംബാനി കൂട്ടിച്ചേർത്തു. ചടങ്ങിൽ മുകേഷ് അംബാനിയും മറ്റ് കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. കൂടാതെ റിലയൻസ് ജീവനാക്കാരും പരിപാടിയിൽ പങ്കെടുത്തു. രത്തൻ ടാറ്റയുടെ നിര്യാണത്തിൽ ഒരു മിനിറ്റ് മൗനം ആചരിച്ചു.
രത്തൻ ടാറ്റയും റിലയൻസ് ഇൻഡസ്ട്രീസിൻ്റെ സ്ഥാപകൻ അന്തരിച്ച ധീരുഭായ് അംബാനിയും തമ്മിലുള്ള അഗാധമായ സൗഹൃദവും പരസ്പര ആരാധനയും ഈ ചടങ്ങ് പ്രതിഫലിപ്പിച്ചു. ആധുനിക ഇന്ത്യൻ വ്യവസായത്തിൻ്റെ തുടക്കക്കാരായി കണക്കാക്കപ്പെടുന്ന ഇരുവരും, ആഗോള സാമ്പത്തിക ഘട്ടത്തിൽ ഇന്ത്യയുടെ ഉയർച്ചയെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാട് പങ്കിട്ടിരുന്നു.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇന്ത്യൻ വ്യവസായ വിപ്ലവം ഓർമ്മയായത്. 86 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. 1990 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായും 2016 ഒക്ടോബർ മുതൽ 2017 ഫെബ്രുവരി വരെ ഇടക്കാല ചെയർമാനായും പ്രവർത്തിച്ചു. നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ ചാരിറ്റബിൾ ട്രസ്റ്റുകളുടെ തലവനായി തുടർന്നുവരികയാാണ്. 2000ൽ പത്ഭൂഷണും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. അവിവാഹിതനാണ്.