ബെംഗളൂരു : ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാനായി പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ. മൈസൂരു പെരിയപട്ടണ താലൂക്കിലാണ് സംഭവം. ജെരാസി കോളനിയിലെ അണ്ണപ്പയെ(60) മകൻ പാണ്ഡു (27) ആണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പാണ്ഡുവിനെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അച്ഛൻ വാഹനാപകടത്തിൽ മരിച്ചെന്ന് ഡിസംബർ 26-നാണ് പാണ്ഡു ബൈലകുപ്പെ പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് അറിയിച്ചത്. തുടർന്ന്, പൊലീസെത്തിയാണ് അണ്ണപ്പയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അണ്ണപ്പയുടെ മൃതദേഹം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിനൊടുവിലാണ് പാണ്ഡു കുറ്റം സമ്മതിച്ചത്. ആനപ്പയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച ശേഷം മരിച്ചെന്ന് ഉറപ്പായതോടെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞമാസമായിരുന്നു പാണ്ഡു അച്ഛൻ അണ്ണപ്പയുടെ പേരിൽ 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുത്തത്. അപകട മരണം സംഭവിക്കുകയാണെങ്കിൽ ഇരട്ടി നഷ്ടപരിഹാരം ലഭിക്കുന്ന വ്യവസ്ഥ ഈ പോളിസിയിലുണ്ടായിരുന്നു. മരിക്കുമ്പോൾ മകൾക്കും രണ്ട് ആൺമക്കൾക്കും ഒപ്പമാണ് അണ്ണപ്പ താമസിച്ചിരുന്നത്. പാണ്ഡുവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.