ശമ്പള കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് കര്‍ണാടക ആര്‍ടിസി ജീവനക്കാര്‍ ഡിസംബര്‍ 31 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. സമരം കര്‍ണാടകയിലുടനീളമുള്ള പൊതുഗതാഗതത്തെ തടസ്സപ്പെടുത്തുമെന്നും ദൈനംദിന യാത്രക്കാരെ ബാധിക്കുമെന്നും കരുതുന്നു.
ബസ് ജീവനക്കാരുടെ ആവശ്യങ്ങള്‍
ശമ്പളകുടിശ്ശിക നല്‍കുക: 2020 ജനുവരി മുതല്‍ 2023 ഫെബ്രുവരി വരെയുള്ള 1785 കോടി രൂപയുടെ ശമ്പള കുടിശ്ശിക സർക്കാർ നല്‍കണമെന്നതാണ് പ്രധാന ആവശ്യങ്ങളിലൊന്ന്.
പ്രോവിഡന്റ് ഫണ്ട് കുടിശ്ശിക: അടയ്ക്കാത്ത പ്രൊവിഡന്റ് ഫണ്ട് സംഭാവനകളില്‍ 2900 കോടി രൂപ തീര്‍പ്പാക്കണമെന്നതാണ് മറ്റൊരു ആവശ്യം.
വിരമിച്ചവര്‍ക്കുള്ള ഡിഎ: വിരമിച്ച ജീവനക്കാര്‍ക്ക് ഡിഎ ഇനത്തില്‍ 325 കോടി രൂപ സർക്കാർ കുടിശ്ശിക നല്‍കാനുണ്ട്.
ശക്തി പദ്ധതി നടപ്പിലാക്കുക: സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിയില്‍ സര്‍ക്കാര്‍ 2000 കോടി രൂപ നല്‍കാനാനുണ്ട്.
ഇന്ധന ബില്‍ പേയ്‌മെന്റുകള്‍: ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ നടത്തുന്ന സര്‍വീസുകളിലെ ഇന്ധന ചെലവുകള്‍ക്കായി 1000 കോടി രൂപ കൂടി സർക്കാർ ബാക്കി നല്‍കാനുണ്ട്.
അതേസമയം, അനിശ്ചിതകാല സമരം തുടങ്ങുകയാണെന്ന ജീവനക്കാരുടെ അറിയിപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല. ഗതാഗത മന്ത്രി ദിനേശ് ഗുണ്ടു റാവു ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും അവരുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗികമായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ബസ് ജീവനക്കാര്‍ അനിശ്ചിത കാല സമരം ആരംഭിക്കുന്നതോടെ യാത്രക്കാര്‍ ബദല്‍ യാത്രാ ക്രമീകരണങ്ങള്‍ നടത്തേണ്ടി വരും.
അനിശ്ചിതകാല സമരം സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കാത്തതില്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ സംയുക്ത ആക്ഷന്‍ കമ്മിറ്റി പ്രതിനിധി രാമസ്വാമി നിരാശ പ്രകടിപ്പിച്ചു. സുവര്‍ണ സൗധയ്ക്ക് മുന്നില്‍ പ്രകടനം നടത്താനും ബന്ധപ്പെട്ട അധികാരികളും മന്ത്രിമാരുമായും വിഷയം ചര്‍ച്ച ചെയ്യുന്നതിനുമായി യൂണിയന്‍ നേതാക്കള്‍ ബെലഗാവിയ്ക്ക് പോയിരുന്നതായി ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മന്ത്രി ദിനേശ് ഗുണു റാവുവും നവലഗുണ്ട എംഎല്‍എ കോണറെഡ്ഡിയും ജീവനക്കാരുടെ ആവശ്യങ്ങള്‍ വിശദീകരിച്ച നിവേദനം സ്വീകരിച്ചിരുന്നു.
38 മാസത്തെ ശമ്പള കുടിശ്ശിക വീട്ടുക, 2024 ജനുവരി മുതലുള്ള പുതിയ വേതന പരിഷ്‌കരണം നടപ്പിലാക്കുക, എല്ലാ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്കും ക്യാഷ്‌ലെസ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നീട്ടുക എന്നിവയാണ് ജീവനക്കാരുടെ മറ്റ് ആവശ്യങ്ങള്‍.
സംഘടനകള്‍ക്കിടയില്‍ ഭിന്നാഭിപ്രായം
പണിമുടക്ക് ആഹ്വാനത്തെ തുടര്‍ന്ന് ജീവനക്കാരുടെ സംഘടനകള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണ്. ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. അതേസമയം, പണിമുടക്കിനെ പിന്തുണയ്ക്കില്ലെന്ന് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍സ് ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്