ദില്ലി: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന നീക്കത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായി ഫോൺ സംഭാഷണം നടത്തി. മാർക്ക് കാർണി കനേഡിയൻ പ്രധാനമന്ത്രിയായതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ഉന്നതതല രാഷ്ട്രീയ നീക്കമാണ് നടന്നത്. ഇന്ത്യയും കാനഡയും ഹൈക്കമ്മീഷണർമാരെ പുനസ്ഥാപിച്ചേക്കും. എന്നാൽ, ജി ഏഴ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാനഡ ക്ഷണിക്കുമോ എന്ന് വ്യക്തമല്ല.
സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിലും പൊതുവായ മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും കേന്ദ്രീകരിച്ചായിരുന്നു സംഭാഷണം. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിൻ കീഴിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യ-കാനഡ ബന്ധങ്ങളുടെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തുവെന്നും വിദേശ കാര്യമന്ത്രിയെ അഭിനന്ദിച്ചുവെന്നും ജയശങ്കർ എക്‌സിൽ പോസ്റ്റ് ചെയ്തു. സംഭാഷണത്തെ അനിതാ ആനന്ദും സ്വാഗതം ചെയ്തു.
ഇന്ത്യൻ വംശജയായ 58കാരിയായ ആനന്ദ് മുമ്പ് കാനഡയുടെ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 സെപ്റ്റംബറിൽ ബ്രിട്ടീഷ് കൊളംബിയയിൽ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീണത്. ഖലിസ്ഥാൻ അനുകൂല ഘടകങ്ങൾക്ക് കാനഡ സുരക്ഷിത താവളമാണെന്ന ഇന്ത്യയുടെ വാദം കാനഡ തള്ളിയിരുന്നു.
നിജ്ജാറിന്റെ കൊലപാതകത്തിൽ അന്നത്തെ ഹൈക്കമ്മീഷണർ സഞ്ജയ് വർമ്മ ഉൾപ്പെടെ നിരവധി ഇന്ത്യൻ നയതന്ത്രജ്ഞരെ കാനഡ സംശയമുനയിൽ നിർത്തിയതോടെ ഇന്ത്യ നയതന്ത്രജ്ഞരെ പിൻവലിച്ചു. ന്യൂഡൽഹിയിൽ നിന്ന് കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തു. 2023 അവസാനം വരെ ഉഭയകക്ഷി ബന്ധം തണുത്തുറഞ്ഞ നിലയിലായിരുന്നെങ്കിലും, ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ സമീപ മാസങ്ങളിൽ ബന്ധം പുനരാരംഭിച്ചിരുന്നു. ന്യൂഡൽഹിയിലും ഒട്ടാവയിലും പുതിയ ഹൈക്കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.