തെലുങ്കു സിനിമാ സംവിധായകന്‍ എസ്എസ് രാജമൗലി പീഡിപ്പിക്കുന്നതായി ഉറ്റ സുഹൃത്ത് ഉപ്പാലപടി ശ്രീനിവാസ റാവുവിന്റെ പരാതി. 1990 മുതല്‍ രാജമൗലിയുടെ അടുത്ത സുഹൃത്താണെന്ന് അവകാശപ്പെടുന്ന ഇയാള്‍ തെലുങ്ക് സിനിമയിലെ മുതിർന്ന ടെക്‌നീഷ്യനാണ്. റാവുവിന്റെ പരാതിയില്‍ രാജമൗലിക്കെതിരേ പീഡനത്തിന് പോലീസ് കേസെടുത്തു. തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങള്‍ക്ക് രാജമൗലി ഉത്തരവാദിയാണെന്നും തങ്ങള്‍ക്കിടയിലെ തര്‍ക്കം ഒരു സ്ത്രീയില്‍ നിന്നാണ് ആരംഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. വീഡിയോ പ്രസ്താവനയിലും മേട്ടു പോലീസ് സ്‌റ്റേഷനില്‍ വ്യാഴാഴ്ച നല്‍കിയ കത്തിലും ഇക്കാര്യം റാവു ആരോപിച്ചിട്ടുണ്ട്.
‘‘ആത്മഹത്യ ചെയ്യുകയല്ലതെ എന്റെ മുന്നില്‍ മറ്റു വഴികളൊന്നുമില്ല. 55 വയസ്സായിട്ടും ഞാന്‍ അവിവാഹിതനായി തുടരുന്നതിന് കാരണം രാജമൗലിയാണ്. യമദോംഗ എന്ന സിനിമ വരെ ഞങ്ങള്‍ ഒരുമിച്ച് ചെയ്തിരുന്നു. പക്ഷേ, ഒരു സ്ത്രീക്കുവേണ്ടി അദ്ദേഹം എന്റെ കരിയര്‍ നശിപ്പിച്ചു,’’ റാവു തന്റെ പ്രസ്താവനയില്‍ ആരോപിച്ചു. രാജമൗലിയോട് തന്റെ സാഹചര്യം പല തവണ വിശദീകരിച്ചതായും എന്നാല്‍ ആ സ്ത്രീയുടെ സ്വാധീനത്താല്‍ സംവിധായകന്‍ തന്നെ മനസ്സിലാക്കുന്നില്ലെന്നും റാവു അവകാശപ്പെട്ടു.
എന്നാല്‍, ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ അതില്‍ മൂന്ന് പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ നല്‍കാന്‍ റാവുവിന് കഴിഞ്ഞിട്ടില്ല. റാവുവിന്റെ ആരോപണങ്ങളെ പിന്തുണയ്ക്കാന്‍ അവരുടെ അടുത്ത സുഹൃത്തുക്കളൊന്നും മുന്നോട്ട് വന്നിട്ടുമില്ല.
അതേസമയം, റാവുവിന്റെ അവകാശവാദങ്ങളുടെ ഗൗരവം കണക്കിലെടുത്ത് തുടര്‍നടപടി സ്വീകരിക്കുന്നതിന് മുമ്പായി ശക്തമായ തെളിവുകള്‍ നല്‍കാന്‍ അദ്ദേഹത്തോട് പോലീസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
മഹേഷ് ബാബു നായകനായെത്തുന്ന SSMB29 എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രാജമൗലി തിരക്കിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിവാദത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.