കൊച്ചി: ഏലൂരിൽ ‘ഗുരുവായൂർ അമ്പലനടയിൽ’ സിനിമയുടെ സെറ്റ് തകർത്ത് അവശിഷ്ടങ്ങൾ കത്തിച്ചത് ശ്വാസതടസത്തിനും വ്യാപക പരിസര മലിനീകരണത്തിനും ഇടയാക്കിയതായി നാട്ടുകാരുടെ ആരോപണം. ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (എഫ്എസിടി) നിന്ന് വാടകയ്‌ക്കെടുത്ത സ്ഥലത്താണ് സിനിമയുടെ സെറ്റ് സ്ഥിതി ചെയ്യുന്നത്.
സെറ്റ് പൊളിക്കാൻ ചുമതലപ്പെടുത്തിയ കരാറുകാരൻ്റെ ജീവനക്കാർ സെറ്റിൻ്റെ അവശിഷ്ടങ്ങൾ കത്തിക്കുകയും, സംഭവത്തെ തുടർന്ന് പ്രദേശത്തെ നിരവധി കുട്ടികൾക്ക് പുക ശ്വസിച്ച് ശ്വാസതടസ്സം അനുഭവപ്പെടുകയുമായിരുന്നു. പ്ലാസ്റ്റിക്, ഫൈബർ, മരം തുടങ്ങിയ വസ്തുക്കൾ അടങ്ങിയ ഏഴ് മാലിന്യക്കൂമ്പാരങ്ങളാണ് കത്തിച്ചത്.
പ്രദേശവാസികളുടെ എതിർപ്പ് വകവെക്കാതെ ജീവനക്കാർ ആദ്യത്തെ മാലിന്യക്കൂമ്പാരം കത്തിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സംഭവത്തിൽ നിരവധി പ്രദേശവാസികൾക്ക് ശ്വാസതടസ്സവും ശ്വാസംമുട്ടലും അനുഭവപ്പെട്ടു.
തൊട്ടടുത്തുള്ള സെൻ്റ് ആൻസ് സ്കൂൾ ബുധനാഴ്ച അടച്ചു. സ്‌കൂളിനോട് ചേർന്നുള്ള മഠത്തിലെ താമസക്കാർ കനത്ത പുകയിൽ വലഞ്ഞു. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോർപ്പറേഷനിലെയും ഫാക്ടിലെയും ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി.