കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ നടൻ അർജുൻ അശോകൻ അടക്കം 5 പേര്‍ക്ക് പരുക്ക്. നടന്മാരായ അർജുൻ അശോകനും സംഗീത് പ്രതാപും സഞ്ചരിച്ച കാറാണു തലകീഴായി മറിഞ്ഞത്. കൊച്ചി എംജി റോഡിൽ വച്ചു പുലർച്ചെ 1.45നാണ് അപകടം.
ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം. അപകടത്തിൽപ്പെട്ട കാർ ബൈക്കുകളിലും തട്ടി. ബൈക്കുകൾക്കു കേടുപാടുണ്ട്. സിനിമാ താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പൊലീസ് സ്ഥലത്തെത്തി കാർ റോഡിൽനിന്ന് മാറ്റി. അമിതവേഗത്തിൽ വാഹനം ഓടിച്ചതിന് സെൻട്രൽ പൊലീസ് കേസെടുത്തു.
കാർ ഓടിച്ചത് സ്റ്റണ്ട് മാസ്റ്ററുടെ ടീമിൽ പെട്ടയാളാണെന്നും കാർ ചെയ്സിങ് സീനിന്റെ ഡ്രോൺ ഷോട്ട് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവമെന്നും സിനിമയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഇവർക്കൊപ്പം നടൻ മാത്യു തോമസ് ഉണ്ടെന്ന വാർത്തയും തെറ്റാണെന്ന് ഇവർ പറയുന്നു.
ബ്രോമൻസ് സിനിമയിലെ നായിക മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിങ് സീനാണ് ഇന്നലെ ഷൂട്ട് ചെയ്തത്. പല ടേക്കുകളിലൂടെ അത് ഷൂട്ട് ചെയ്തു തീർത്തിരുന്നു. ഇതേ രംഗത്തിന്റെ ഡ്രോൺ ഷോട്ട് എടുക്കുന്ന വേളയിലായിരുന്നു അപകടം. ഡ്രോൺ ഷോട്ട് ചിത്രീകരിക്കാനായി മഹിമയ്ക്കു പകരം കാർ ഓടിച്ചത് പരിചയസമ്പന്നനായ സ്റ്റണ്ട് ടീമിലെ ഡ്രൈവർ ആയിരുന്നു. ഡ്രൈവർക്കൊപ്പം മുൻ സീറ്റിൽ അർജുനും പിന്നിൽ സംഗീതും ഉണ്ടായിരുന്നു. ഈ സമയത്താണ് കാർ അപകടത്തിൽ പെടുന്നത്. അർജുനും വാഹനമോടിച്ചയാൾക്കും നിസാര പരുക്കുകളെ ഉള്ളൂ. സംഗീത് പ്രതാപിന്റെ കഴുത്തിന് പൊട്ടലുണ്ട്. കാറിന്റെ ബോഡി പൂർണമായും തകർന്നു.