ബ്രിട്ടീഷ് ബോയ് ബാൻഡ് ‘വൺ ഡയറക്ഷന്റെ’ പ്രധാന ഗായകനായിരുന്ന ലീയാം പെയ്ൻ മരിച്ച നിലയിൽ. അർജന്റീനയിലെ ബ്യൂണസ് ഐറിസിലുള്ള ഒരു ഹോട്ടലിന്റെ മൂന്നാംനിലയിൽനിന്ന് വീണ് മരിച്ച നിലയിലാണ് പെയ്‌നിനെ കണ്ടെത്തിയത്. വീഴ്ചയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
2010-ൽ ലീയാം പെയിൻ, നിയാൽ ഹൊറാൻ, ഹാരി സ്റ്റൈൽസ്, ലൂയിസ് ടോംലിൻസൺ, സെയ്ൻ മാലിക് എന്നിവർ ബ്രിട്ടീഷ് ടെലിവിഷൻ മത്സരമായ “ദി എക്‌സ് ഫാക്‌ടറിലൂടെയാണ്” ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. അതോടെയാണ് ബ്രിട്ടീഷ്-ഐറിഷ് പോപ്പ് സെൻസേഷൻ വൺ ഡയറക്ഷൻ ജനഹൃദയങ്ങൾ കീഴടക്കുന്നത്. രണ്ടുതവണ എക്സ് ഫാക്ടർ ഗോൾഡ് മെഡൽ ജേതാക്കളാകുമ്പോൾ പെയ്‌നും ബാൻഡ് അംഗമായിരുന്നു. 2016ൽ സെയ്ൻ മാലിക് ബാൻഡ് വിട്ടതോടെയാണ് വൺ ഡയറക്‌ഷൻ ഇല്ലാതാകുന്നത്. അതിനുശേഷം, സോളോ ആൽബങ്ങൾ പെയ്ൻ പുറത്തിറക്കിയിരുന്നു. 1993 ആഗസ്റ്റ് 29-ന് ജനിച്ച പെയ്ൻ, മദ്യപാനത്തിന് അടിമയായിരുന്നു. ഇതേക്കുറിച്ച് അദ്ദേഹം തുറന്നുപറയുകയും ചെയ്തിരുന്നു. ‘സ്ട്രിപ് ദാറ്റ് ഡൗൺ’ എന്ന ആൽബം ബിൽബോർഡ്‌സ് ടോപ് പത്തിൽ ഇടം പിടിച്ചിരുന്നു. 2019ൽ എൽപി1 എന്ന ആൽബവും റിലീസ് ചെയ്തിരുന്നു. ടിയർ ഡ്രോപ്‌സ് ആണ് ലീയാം പെയ്‌നിന്റെ അവസാന ഗാനം. മരണവാർത്ത പുറത്ത് എത്തിയതോടെ വൻ ജനക്കൂട്ടമാണ് ഹോട്ടലിന് ചുറ്റും തടിച്ച് കൂടിയത്.