ബ്രസീലിൽ 61 കാരി ക്രിസ്മസിന് തയ്യാറാക്കിയ കേക്കിൽ കൊടും വിഷമായ ആർസെനിക് കലർത്തി മൂന്ന് പേരെ കൊലപ്പെടുത്തി. ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുളിലെ ടോറസിൽ നിന്നുള്ള, തെരെസിൻഹ സിൽവ ഡോസ് അൻജോസ് എന്ന 61കാരിയാണ് ക്രിസ്മസിനോടനുബന്ധിച്ചുള്ള കുടുംബ സംഗമത്തിൽ വിളമ്പുന്നതിനായി തയ്യാറാക്കിയ കേക്കിൽ ആർസെനിക് ചേർത്ത് 3 പേരെ കൊലപ്പെടുത്തിയത്. 43 കാരിയായ ടാറ്റിയാന ഡെനിസ് സിൽവ ഡോസ് അൻജോസ്, 58 കാരിയായ മൈഡ ബെറനിസ് ഫ്ലോറസ് ഡാ സിൽവ, 65 കാരിയായ ന്യൂസ ഡെനിസ് സിൽവ ഡോസ് അൻജോസ് എന്നിവരാണ് കേക്ക് കഴിച്ച് മരിച്ചത്.
കൂടാതെ കേക്ക് തയ്യാറാക്കിയ സ്ത്രീയും അത് കഴിച്ച 10 വയസ്സുകാരിയും ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച മൂന്ന് പേരുടെയും ശരീരത്തിൽ ആർസെനിക് അടങ്ങിയിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഈ വർഷം സെപ്റ്റംബറിൽ ആർസനിക് വിഷബാധയേറ്റ് ഈ സ്ത്രീയുടെ ഭർത്താവും മരിച്ചിരുന്നു. ഇയാളുടെ മരണത്തിന് ഈ സംഭവവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. ഭക്ഷ്യവിഷബാധയേറ്റാണ് ഇയാൾ മരിച്ചതെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്.
യുവതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നും വെള്ള ദ്രാവകം അടങ്ങിയ മരുന്ന് കുപ്പികൾ ഉൾപ്പെടെ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ച് വരികയാണ്. ബ്രസീലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം കേക്ക് തയ്യാറാക്കിയ സ്ത്രീ മാത്രമാണ് രണ്ടു കഷ്ണങ്ങൾ കഴിച്ചതെന്നും ഇവരുടെ ശരീരത്തിൽ നടത്തിയ പരിശോധനയിൽ വലിയ അളവിൽ ആർസനിക് കണ്ടെത്തിയതായും റിപ്പോർട്ട്. കേക്കിന് കുരുമുളകിൻ്റെ രുചിയുണ്ടെന്ന് കുടുംബാംഗങ്ങളിൽ ചിലർ പരാതിപ്പെട്ടതായി പോലീസ് മേധാവി മാർക്കോസ് വിനീഷ്യസ് വെലോസോ പറഞ്ഞു.
വളരെ വിഷാംശം അടങ്ങിയ ഒരു ലോഹമൂലകമാണ് ആർസനിക്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത് പ്രകാരം, മലിനമായ വെള്ളം കുടിക്കുന്നതിലൂടെയോ അല്ലെങ്കിൽ അത്തരത്തിൽ ഭക്ഷണം തയ്യാറാക്കുന്നതിലൂടെയോ വിളകളുടെ ജലസേചനം, വ്യാവസായിക പ്രക്രിയകൾ, പുകവലി എന്നിവയിലൂടെയും ഉയർന്ന അളവിലുള്ള അജൈവ ആർസനിക്കുകൾ മനുഷ്യശരീരത്തിലെത്താം.