ഹൈദരാബാദിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം കഷണങ്ങളാക്കി ശരീരഭാഗങ്ങൾ കുക്കറിൽ വേവിച്ചുവെന്ന് മുൻ സൈനികൻ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന മുൻ സൈനികനായ ഗുരു മൂർത്തി (45) യാണ് ഭാര്യയെ കാണാതായതിനെത്തുടർന്നുള്ള അന്വേഷണത്തിൽ താൻ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് സമ്മതിച്ചത്. 35 കാരിയായ വെങ്കട മാധവിയാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 16 ന് വെങ്കട മാധവിയുടെ കുടുംബം പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പൊലീസിന് ഗുരു മൂർത്തിയെ സംശയം തോന്നി. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് താൻ കൊലപ്പെടുത്തിയതാണെന്ന് ഗുരുമൂർത്തി സമ്മതിച്ചത്.
“യുവതിയെ കാണാതായതായി മാതാപിതാക്കൾ ഞങ്ങൾക്ക് പരാതി നൽകിയിരുന്നു. ഭർത്താവും അവരോടൊപ്പം വന്നു. എന്നാൽ ഞങ്ങൾക്ക് ഇയാളെ സംശയം തോന്നി, അയാളെ ചോദ്യം ചെയ്തു. അയാൾ കുറ്റം സമ്മതിച്ചു.” പോലീസ് ഇൻസ്പെക്ടർ നാഗരാജു പറഞ്ഞു. ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ വെച്ച് വെട്ടിനുറുക്കിയ ശേഷം പ്രഷർ കുക്കറിൽ പാകം ചെയ്തുവെന്നും. ശേഷം, എല്ലുകൾ വേർതിരിച്ച്, ഒരു പൊടിച്ച്, വീണ്ടും തിളപ്പിച്ചുവെന്നാണ് ഭർത്താവായ ഗുരു മൂർത്തി പറയുന്നത്.
മൂന്ന് ദിവസം ഇത്തരത്തിൽ മാംസവും അസ്ഥിയും പലതവണ പാകം ചെയ്തുവെന്നും. ശേഷ അവ പായ്ക്ക് ചെയ്ത് ഒരു തടാകത്തിലേക്ക് തള്ളിയതായും റിപ്പോർട്ട്. ഇയാൾ പറഞ്ഞ കാര്യങ്ങളെക്കുറിച്ചും യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിനുമായി പൊലീസ് അന്വേഷണം നടത്തുകയാണ്. ദമ്പതികൾക്ക് രണ്ട് കുട്ടികളാണ്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.