ന്യൂഡൽഹി∙ സ്ത്രീധനമായി ആഡംബര വാഹനം നൽകാത്തതിന് യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. കരിഷ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കരിഷ്മയുടെ സഹോദരൻ ദീപക്കിന്റെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കരിഷ്മയുടെ ഭർത്താവ് വികാസ്, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർക്കെതിരെയാണ് പരാതി.
2022 ഡിസംബറിലായിരുന്നു കരിഷ്മയും വികാസും തമ്മിലുള്ള വിവാഹം. 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ്‍യുവിയുമാണ് വിവാഹവേളയിൽ കരിഷ്മയുടെ കുടുംബം വികാസിനു നൽകിയത്. എന്നാൽ, ഇതു പോരെന്നു പറഞ്ഞ് വികാസും കുടുംബാംഗങ്ങളും ചേർന്ന് കരിഷ്മയെ പലപ്പോഴായി ക്രൂരമായി മർദ്ദിച്ചതായും, ഇത് മരണത്തിലേക്കു നയിച്ചെന്നുമാണ് പരാതി. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വിവാഹം മുതൽ വികാസിന്റെ കുടുംബം കരിഷ്മയെ മാനസികമായും ശാരീരികമായും മർദ്ദിച്ചിരുന്നതായി സഹോദരന്റെ പരാതിയിൽ പറയുന്നു.
ഭർത്താവും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിച്ചതായി കരിഷ്മ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് സഹോദരൻ ഉൾപ്പെടെയുള്ളവർ അന്വേഷിച്ച് എത്തിയപ്പോഴാണ് കരിഷ്മ മരിച്ചതായി അറിയുന്നത്.