കൊച്ചി: കൊച്ചിയിലെ ഹോട്ടലിൽ ലഹരി പരിശോധനയ്ക്കിടെ രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ഉടൻ തന്നെ നടനെ നോട്ടീസ് നൽകി വിളിപ്പിച്ച് ചോദ്യം ചെയ്യാനാണ് തീരുമാനം. ഹോട്ടലിൽ നിന്നു ഇറങ്ങി ഓടിയ ഷൈൻ അവിടെ നിന്നു ബൈക്കിലാണ് പോയതെന്ന് പൊലീസ് വ്യക്തമാക്കി.
അന്വേഷണ സംഘം ഹോട്ടലിൽ പരിശോധനയ്ക്കായി എത്തിയപ്പോൾ ഷൈൻ പിൻവശത്തെ ജനാലയിലൂടെ ചാടി രക്ഷപ്പെട്ടത് എന്തിനാണെന്നതിൽ ഉത്തരം തേടിയാണ് പൊലീസ് നടനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
ഹോട്ടലിൽ നിന്നു ഇറങ്ങി ഓടിയ ഷൈൻ ബൈക്കിൽ ബോൾഗാട്ടിയിൽ എത്തിയതായാണ് പോലിസ് കണ്ടെത്തൽ. ഹോട്ടലിൽ നിന്നു ഇറങ്ങി ഓടുന്ന ഷൈനിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഷൈൻ രക്ഷപെട്ട ബൈക്ക് ആരുടേതാണെന്നു പൊലീസ് അന്വേഷിച്ചു വരികയാണ്.
ബോൾഗാട്ടിയിൽ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഷൈൻ മുറിയെടുത്തത്. അവിടെ നിന്നു പുലർച്ചെ മൂന്നരയോടെ തൃശൂർ ഭാഗത്തേക്ക് പോയതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ രാത്രിയായിരുന്നു പരിശോധന. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്.
പൊലീസ് സംഘം ഹോട്ടലിന്റെ താഴെ എത്തിയ വിവരം അറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനൽ വഴി ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഡാന്‍സാഫ് സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.