മുംബൈ: 2021ൽ പകർച്ചവ്യാധിയുടെ സമയത്ത് ഒരു കോവിഡ് രോഗിയെ ‘കൊല്ലാൻ’ സഹപ്രവർത്തകനോട് നിർദേശിച്ചുവെന്നാരോപിച്ച് മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലെ ഒരു മുതിർന്ന ഡോക്ടർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
പ്രതിയായ ലാത്തൂരിലെ ഉദ്ഗിർ സർക്കാർ ആശുപത്രിയിലെ അഡീഷണൽ ജില്ലാ സർജനായിരുന്ന ഡോ. ശശികാന്ത് ദേശ്പാണ്ഡെയും കോവിഡ്19 കെയർ സെന്ററിൽ ജോലി ചെയ്തിരുന്ന ഡോ. ശശികാന്ത് ഡാംഗെയും തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു ഓഡിയോ ക്ലിപ്പ് അടുത്തിടെയാണ് സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന ഈ ക്ലിപ്പ്, 2021ൽ കോവിഡ് പ്രതിസന്ധിയുടെ കൊടുമുടിയിൽ ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരുന്നതും വിഭവങ്ങൾ കുറവായിരുന്നതുമായ സമയത്തേതാണെന്ന് കരുതപ്പെടുന്നു.ദയാമി അജിമുദ്ദീൻ ഗൗസുദ്ദീന്റെ ഭാര്യ കൗസർ ഫാത്തിമ എന്ന രോഗി പിന്നീട് കോവിഡിൽനിന്ന് മുക്തി നേടി.
‘ആരെയും അകത്തേക്ക് കടക്കാൻ അനുവദിക്കരുത്, ആ ദയാമി സ്ത്രീയെ കൊന്നേക്കൂ’എന്ന് ഡോ. ദേശ്പാണ്ഡെ പറയുന്നത് ക്ലിപ്പിൽ കേൾക്കാം. ഓക്സിജൻ പിന്തുണ ഇതിനകം തന്നെ കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി ഡോ. ഡാംഗെ പ്രതികരിക്കുന്നതും അതിലുണ്ട്.
ഗൗസുദ്ദീന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള മനഃപൂർവവും ദ്രോഹപരവുമായ പ്രവൃത്തികൾക്കും മറ്റ് കുറ്റകൃത്യങ്ങൾക്കും നിയമ വ്യവസ്ഥകൾ പ്രകാരം മെയ് 24ന് ദേശ്പാണ്ഡെക്കെതിരെ ഉദ്ഗിർ സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ദേശ്പാണ്ഡെയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തുവെന്നും അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ഇൻസ്പെക്ടർ ദിലീപ് ഗഡെ അറിയിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഓഡിയോ ക്ലിപ്പിന്റെ ആധികാരികത പൊലീസ് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഡാംഗെക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ‘അദ്ദേഹം ജില്ലക്ക് പുറത്താണെന്നും മടങ്ങിവന്നാൽ ഞങ്ങൾ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ശേഖരിച്ച് അന്വേഷണം നടത്തുമെന്നും’ ഗഡെ പറഞ്ഞു.
എഫ്.ഐ.ആറിൽ പറയുന്നതനുസരിച്ച് 2021ലെ പകർച്ചവ്യാധിയുടെ സമയത്ത് ഭാര്യ കൗസർ ഫാത്തിമ (അന്ന് അവർക്ക് 41 വയസ്സായിരുന്നു) കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. തുടർന്ന് ഏപ്രിൽ 15ന് ഉദ്ഗിറിലെ സർക്കാർ ആശുപത്രിയിൽ അവരെ പ്രവേശിപ്പിച്ചു. ആശുപത്രി മാനേജ്‌മെന്റിന് കീഴിലുള്ള നാന്ദേഡ് റോഡിലെ ഒരു കെട്ടിടത്തിൽ കോവിഡ്19 ചികിത്സ നൽകിക്കൊണ്ടിരുന്നു. ആ കേന്ദ്രത്തിൽ ഡോ. ഡാംഗെ കോവിഡ് 19 രോഗികളെ ചികിത്സിക്കുകയുണ്ടായി. രോഗി 10 ദിവസത്തേക്ക് അവിടെ തന്നെ തുടർന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ ഏഴാം ദിവസം ഡോക്ടർ ഡാംഗെ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ അവരുടെ ഭർത്താവ് അരികിൽ ഇരിക്കുകയായിരുന്നു. ആ നിമിഷം, ഡോ. ദേശ്പാണ്ഡെയിൽ നിന്ന് ഒരു കോൾ ലഭിച്ച ഡോ. ഡാംഗെ സ്പീക്കറിൽ ഫോൺ വെച്ചു. ആശുപത്രി കാര്യങ്ങളെക്കുറിച്ചുള്ള സംഭാഷണം ഇരുവരും തുടർന്നു. കോളിനിടെ ഡോ. ദേശ്പാണ്ഡെ കിടക്ക ലഭ്യതയെക്കുറിച്ച് അന്വേഷിച്ചു. കിടക്കകൾ ഒഴിവില്ലെന്ന് ഡോക്ടർ ഡാംഗെ അറിയിച്ചപ്പോൾ ‘എങ്കിൽ ആ ദയാമി രോഗിയെ കൊന്നേക്കൂ അത്തരം ആളുകളുമായി ഇടപഴകൽ താങ്കൾക്കൊരു ശീലമായിരിക്കുന്നു’വെന്ന് ഡോ. ദേശ്പാണ്ഡെ പറയുന്നത് വ്യക്തമായി കേട്ടതായി അവരുടെ ഭർത്താവ് അവകാശപ്പെട്ടു. സംഭാഷണത്തിനിടെ ജാതി അടിസ്ഥാനമാക്കിയുള്ള അധിക്ഷേപം നടത്തിയതായും അദ്ദേഹം പരാതിയിൽ പറയുന്നു.
ആ വാക്കുകൾ കേട്ട് താൻ ഞെട്ടിപ്പോയി എന്നും ഗൗസുദ്ദീൻ പറഞ്ഞു. എന്നാൽ, ഭാര്യ അപ്പോഴും ചികിത്സയിലായതിനാൽ ആ സമയത്ത് മൗനം പാലിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭാര്യ സുഖം പ്രാപിക്കുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. എന്നാൽ, 2025 മെയ് 2ന് പ്രസ്തുത സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സമൂഹ മധ്യമത്തിൽ പ്രത്യക്ഷപ്പെട്ടു. അസ്വസ്ഥതയുണ്ടാക്കുന്ന അതേ പരാമർശങ്ങൾ വീണ്ടും കേട്ടത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും തന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും പ്രത്യേകിച്ച് ജാതിയുമായി ബന്ധപ്പെട്ട അവഹേളനപരമായ പരാമർശങ്ങൾ നടത്തിയെന്നും തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നും കൗസർ ഫാത്തിമയുടെ ഭർത്താവ് പറഞ്ഞു.