സത്യനും നസീറും മധുവും അടൂർ ഭാസിയും ബഹദൂറും ഒക്കെ തങ്ങൾ സിനിമ അഭിനയം തുടങ്ങിയ കാലത്ത് കൽക്കരിയിൽ ഓടുന്ന തീവണ്ടിയിൽ മദ്രാസിൽ കോടംഭക്കത്തു എത്തി സംവിധായകരെ പലതവണ പോയി കണ്ടു അവസരങ്ങൾ ചോദിച്ചാണ് സിനിമയിൽ തല കാണിച്ചു തുടങ്ങിയത്
പിന്നീട് സിനിമകൾ ഒക്കെ ആയി കാശ് കിട്ടി തുടങ്ങി സ്‌ഥിര വരുമാനം ആയപ്പോഴാണ് മദ്രാസിലെ ഷൂട്ടിംഗ് നു ശേഷം തിരുവനന്തപുരത്തു ചിത്രഞ്ജലിയിലോ ആലപ്പുഴയിൽ ഉദയ സ്റ്റുഡിയോയിലോ ഷൂട്ട് കഴിഞ്ഞ് വൈകിട്ടു വിശ്രെമിക്കുമ്പോൾ അടുത്തുള്ള ഏതെങ്കിലും കള്ള് ഷാപ്പിൽ കയറി ഒരു കുപ്പി കള്ള് കുടിക്കുന്നത്
അടൂർ ഭാസിയെ പോലെ പഴയ കാല ചില നടൻമാർ വരുമാനം കൂടിയതോടെ കേരളത്തിൽ ഔട്ട് ഡോർ ഷൂട്ടിംഗ് കഴിഞ്ഞ് അല്പം വിദേശിയും നുകരാർ ഉണ്ടായിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്
എഴുപതുകളുടെ തുടക്കത്തിൽ സിനിമയിൽ എത്തിയ ആക്ഷൻ ഹീറോ ജയൻ ഡയലോഗ് വീരൻ സുകുമാരൻ സുമുമുഖനായ സോമൻ രവികുമാർ ഇവരൊക്കെ സത്യനെയും നസീറിനെയും പോലെ മദ്രാസിൽ അലഞ്ഞു നടന്നു അവസരങ്ങൾ അന്യോഷിച്ചു നടന്നു സിനിമയിൽ എത്തിയവർ ആണ്. ഇവരും ഇവരുടെ പരമാവധി ലഹരി ഷൂട്ടിങ് നു ശേഷം ഒരു കുപ്പി കള്ളിൽ തീർക്കുകയായിരുന്നു സിനിമയിലെ തുടക്ക കാലത്ത് ചെയ്തിരുന്നത്
എൺപതുകളുടെ തുടക്കത്തിൽ സിനിമയിൽ എത്തിയ മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാസനും രവീന്ദ്രനും രതീഷും പിന്നീട് എത്തിയ സുരേഷ് ഗോപിയും ജയറാമും ദിലീപും മനോജ് കെ ജയനും ഒക്കെ മദ്രാസിൽ പോയി അഭിനയിച്ചു തുടങ്ങിയവർ ആണ്. ഷൂട്ടിങ് ന്റെ ഇടവേളകളിൽ ഏതെങ്കിലും അണ്ണാച്ചിമാരുടെ വെജിറ്റെറിയാൻ ഹോട്ടലിൽ നിന്നും ചായ കുടിച്ചു തങ്ങളുടെ സൗഹൃദം പുതുക്കുകയായിരുന്നു പതിവ്
തൊണ്ണൂറുകളുടെ ഒടുവിലാണ് മലയാള സിനിമയുടെ ഷൂട്ടിംഗ് മദ്രാസിൽ നിന്നും കേരളത്തിലേക്ക് പൂർണമായി പറിച്ചു നടത്തപ്പെട്ടത്. ആ സമയത്തു സിനിമയിൽ അരങ്ങേറ്റം കുറിച്ചു പിന്നീട് സ്റ്റാറുകളായ പൃഥിരാജ് ഇന്ദ്രജിത് ബിജുമേനോൻ ഇവരെ പറ്റി ഒന്നും ഷൂട്ടിങ് സെറ്റുകളിലോ പുറത്തോ ഒന്നും മദ്യപാനവുമായി ബന്ധപ്പെട്ട ഒരു പരാതിയും കേട്ടിട്ടില്ല
രണ്ടായിരത്തി അറോടുകൂടിയാണ് കേരളത്തിൽ ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഒരു തരംഗം ഉണ്ടായി തുടങ്ങുന്നത് തിരുവനന്തപുരത്തും കോഴിക്കോടും ഒക്കെ ധാരാളം ഫ്ലാറ്റുകളുടെ നിർമ്മാണം ആ സമയത്തു നടക്കുന്നുണ്ടായിരുന്നു എങ്കിലും അതിന്റെ ഒക്കെ പതിൻമടങ് നിർമ്മാണം നടന്നത് കൊച്ചിയിൽ കുണ്ടന്നൂരും തൃപ്പൂണിത്തുറയിലും പാലാരിവട്ടത്തും ഇടപ്പള്ളിയിലും കളമശ്ശേരിയിലും ആയാണ്
രണ്ടായിരത്തിനു ശേഷം മലയാള സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ തൊണ്ണൂറ് ശതമാനം കൊച്ചി ആയതോടെ മലയാള സിനിമയിലെ മുൻ നിര താരങ്ങൾ മുഴുവൻ കൊച്ചിയിലേക്ക് താമസം മാറി തുടങ്ങി
വൈക്കത്തിനടുത്തു ചെമ്പു സ്വദേശി ആയ മമ്മൂട്ടി സിനിമ അഭിനയം തുടങ്ങിയ കാലം മുതൽ എറണാകുളത്തു ഗിരിനഗറിൽ ആണ് താമസിക്കുന്നത്. കുറച്ചുനാൾ മുൻപാണ് എറണാകുളത്തു തന്നെ പുതിയ വീട്ടിലേക്കു മാറിയത്. പത്തനംതിട്ടയിലെ ഇല്ലെന്തൂരിൽ ജനിച്ച മോഹൻലാൽ പിതാവ് തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥൻ ആയിരുന്നത് കൊണ്ടു പഠിച്ചതും വളർന്നതും തിരുവനന്തപുരത്താണ് എങ്കിലും കഴിഞ്ഞ കുറെ വര്ഷങ്ങളായി സ്‌ഥിര താമസം എറണാകുളത്താണ്. മറ്റു മുൻ നിര താരങ്ങൾക്ക് എല്ലാം എറണാകുളത്തു വീടുകളോ ഫ്ലാറ്റുകളോ ഉണ്ട്
രണ്ടായിരത്തി പതിനഞ്ചിനു ശേഷം ആണ് ന്യൂജനറേഷൻ സിനിമ ഓൾഡ് ജനറേഷൻ സിനിമ എന്നിങ്ങനെ മലയാള സിനിമ വേർതിരിക്കപ്പെട്ടത്. ഈ കാലയളവിൽ കുറെയധികം പുതുമുഖങ്ങൾ നടീനടന്മാർ ആയിട്ടും സംവിധായകർ ആയിട്ടും മറ്റു സാങ്കേതിക പ്രവർത്തകർ ആയും മലയാള സിനിമയിൽ കടന്നു കൂടി
ഈ പുതിയതായി സിനിമയിൽ വന്നവർക്കൊക്കെ ഒന്നോ അതിൽ കൂടുതലോ ഫ്ലാറ്റുകൾ കൊച്ചിയിൽ ഉണ്ട്. നാലും അഞ്ചും കോടി ഒരു ഫ്ലാറ്റിനു വില വരുന്ന മറൈൻ ഡ്രൈവിൽ പോലും ഫ്ലാറ്റുകൾ ഉള്ള പുതുമുഖ നടൻമാർ മലയാള സിനിമയിൽ ഉണ്ട്
കാരവാൻ ഇറങ്ങിയ കാലത്ത് മമ്മൂട്ടിയ്ക്കും മോഹൻലാലിനും സുരേഷ്ഗോപിക്കും മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിൽ ഇപ്പോൾ പുതിയതായി സിനിമയിൽ വന്നു ഒരു പടം ഹിറ്റായാൽ ആ നടൻ അടുത്ത സിനിമയ്ക്കു ഷൂട്ടിങ് നു വരുന്നത് കാരവനിൽ ആണ്
ഈ ഫ്ലാറ്റുകളുടെയും കരവാനുകളുടെയും അതിപ്രസരം മലയാള സിനിമയിൽ ഉണ്ടെന്നു പറയപ്പെടുന്ന മയക്കു മരുന്ന് മാഫിയയ്ക്കു വലിയ പ്രതിരോധം ആണ് തീർക്കുന്നത്
ഈ അടുത്ത് മയക്കു മരുന്ന് കേസിൽ അറസ്റ്റിൽ ആയ ഷൈൻ ടോം ചാക്കോയെ നാലു വർഷങ്ങൾക്ക് മുൻപ് സമാനമായ കേസിൽ കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നിന്നും അറസ്റ്റ് ചെയ്തതാണ്
ശ്രീനാഥ് ഭാസി എന്ന മറ്റൊരു പുതുമുഖ നടനെതീരെ കുറച്ചു നാൾ മുൻപാണ് ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുവാൻ വന്ന ചാനൽ അവതാരികയെ അസഭ്യം പറഞ്ഞതിന് കൊച്ചി പോലീസ് കേസെടുത്തത്. ഇയാളും ഷൈൻ ടോം ചാക്കോയുടെ വളരെ അടുത്ത സുഹൃത്താണ്
നാദിർഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക്റോഷൻ എന്ന സിനിമയിലെ നായിക പ്രയാഗ മാർട്ടിനും ഈ ലോബിയിൽ ഉണ്ടെന്നു വാർത്തയുണ്ട്
സ്റ്റൈൽ മന്നൻ രജനികാന്തിന്റെ സൂപ്പർഹിറ്റ് തമിഴ് സിനിമ ജയിലറിലെ വില്ലനും രജനിയുമായി നേർക്കുനേർ നിന്ന് കട്ടയ്ക് അഭിനയിച്ചു കയ്യടി നേടിയ വിനായകൻ ഈ അടുത്ത കാലത്തായി കാട്ടി കൂട്ടുന്ന പേകൂത്തുകൾ കണ്ടു കേരളത്തിലെ പൊതു സമൂഹം മടുത്തിരിക്കുകയാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ലോക്കപ്പിലിടുവാൻ പോലീസുകാർക്ക് ഭയമാണ്. അത്തരം വാക്കുകൾ ആണ് അയാളുടെ വായിൽ നിന്നും വരുന്നത്
മലയാള സിനിമയ്ക്കു നാണക്കേട് ഉണ്ടാക്കിയിരിക്കുന്ന മേൽ പറഞ്ഞ നടീനടന്മാർ എല്ലാം ഈ ഇന്ഡസ്ട്രിയിൽ എത്തിയിട്ട് പത്തു വർഷത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ബലാത്സംഗം കുറ്റത്തിന് പ്രതികൾ ആയിരിക്കുന്ന മുപ്പതും നാല്പതും വർഷമായി സിനിമയിൽ ഉള്ള സിദ്ധിക്കും മണിയൻപിള്ള രാജുവും ഇടവേള ബാബുവും ജനപ്രതിനിധി കൂടിയായ മുഖേഷും ചെയ്യുന്നത് കണ്ടു പഠിച്ച ഈ ന്യൂജനറേഷൻ സിനിമക്കാരെ ഒരു പരിധിയിൽ കൂടുതൽ കുറ്റപ്പെടുത്തുവാൻ പറ്റില്ല
താര സംഘടന അമ്മയും ഫെഫ്കയും പ്രൊഡ്യൂസർ അസോസിയേഷനും ഷൈൻ ടോം ചാക്കോയ്ക്കു എതിരെ മാത്രം നടപടി എടുക്കാതെ മേൽ പറഞ്ഞ പീഡന വീരന്മാർക്കും താക്കീതു കൊടുക്കുന്നത് നല്ലതായിരിക്കും.

(സുനിൽ വല്ലാത്തറ ഫ്ലോറിഡ)