Saturday, September 7, 2024

HomeFeaturesഎന്‍ ഡി എ കിതപ്പിലോ കുതിപ്പിലോ?

എന്‍ ഡി എ കിതപ്പിലോ കുതിപ്പിലോ?

spot_img
spot_img

സുനില്‍ വല്ലാത്തറ ഫ്‌ളോറിഡ

റ്റവും കൂടുതല്‍ രാഷ്ട്രീയ നിരീക്ഷകരും നിരൂപകരും മറയത്തു നിന്നും വെളിച്ചത്തു വരുന്നത് തെരഞ്ഞെടുപ്പു കാലത്താണ്.
അതുപോലെ യൂട്യൂബ് ചാനലുകള്‍ കൂണുപോലെ പൊട്ടി മുളയ്ക്കുന്നതും തെരഞ്ഞെടുപ്പു അങ്കം മുറുകുമ്പോള്‍ ആണ്.
ഇപ്രാവശ്യത്തെ ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയരുമ്പോള്‍ ദേശീയ ചാനലുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ ദൃശ്യ അച്ചടി മാധ്യമങ്ങള്‍ ഏറ്റു പിടിച്ചത് ബി ജെ പി യുടെ അജണ്ട ആയ നാനൂറ് സീറ്റ് എന്‍ ഡി എ മുന്നണി നേടുമെന്ന് തന്നെ ആയിരുന്നു.
എന്നാല്‍ ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ വോട്ടിങ്ങ് ശതമാനത്തില്‍ ഉണ്ടായ കുറവും അതിന് ശേഷം എന്‍ ഡി എ യുടെ സ്റ്റാര്‍ പ്രചാരകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗ ശൈലി മാറ്റിയതും താരതമ്യേന പ്രശസ്തരല്ലാത്ത കുറച്ചു രാഷ്ട്രീയ നിരീക്ഷകര്‍ എങ്കിലും എന്‍ ഡി എ മുന്നണി നാനൂറു തികയ്ക്കില്ല എന്ന നിരീക്ഷണം നടത്തി.
രണ്ടാംഘട്ട വോട്ടിങ് കഴിഞ്ഞു അഴിമതി കേസില്‍ അറസ്റ്റിലായി ജയിലിലായ ഡല്‍ഹി മുഖ്യമന്ത്രിയും ഇന്ത്യ സഖ്യം നേതാവുമായ അരവിന്ദ് കേജ്രിവാള്‍ ജാമ്യം കിട്ടി ഒരു രക്തസാക്ഷി പരിവേഷത്തോടെ പുറത്തിറങ്ങിയപ്പോള്‍ കൂടുതല്‍ രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും എന്‍ ഡി എ സഖ്യം നാനൂറില്‍ എത്തില്ല എന്ന ശക്തമായ നിലപാടില്‍ എത്തി.
മൂന്നാം ഘട്ടം കഴിഞ്ഞ് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പാകിസ്ഥാന്‍ നുഴഞ്ഞു കയറ്റവും രാഹുല്‍ ഗാന്ധി അംബാനിയുടെയും അദാനിയുടെയും കയ്യില്‍ നിന്നും പണം വാങ്ങി എന്ന ആരോപണം കൂടി വന്നപ്പോള്‍ ദേശീയ ചാനലുകള്‍ ഉള്‍പ്പെടെ ഉള്ള മാധ്യമങ്ങള്‍ ഇന്ത്യ സഖ്യവും എന്‍ ഡി എ മുന്നണിയും തമ്മില്‍ ഉള്ള മത്സരം കൂടുതല്‍ കടുത്തത് ആകുന്നു എന്ന വാര്‍ത്തകള്‍ കൊടുക്കുവാന്‍ തുടങ്ങി.
നാലാം ഘട്ടം പിന്നിട്ടപ്പോള്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ മുന്‍പ് കൃത്യമായി പ്രവചിച്ചിട്ടുള്ള യോഗേന്ദ്ര യാദവ് എല്ലാ സംസ്ഥാനങ്ങളിലും യാത്ര ചെയ്തു ബി ജെ പി 230 സീറ്റില്‍ ഒതുങ്ങും എന്ന് പ്രഖ്യാപിച്ചതും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമിന്റെ ഭര്‍ത്താവ് പറകാല പ്രഭാകര്‍ അത് ഏറ്റു പിടിക്കുകയും കൂടി ചെയ്തപ്പോള്‍ കുറച്ചു മാധ്യമങ്ങള്‍ എങ്കിലും എന്‍ ഡി എ വീണ്ടും ഭരിക്കില്ല എന്ന നിഗമനത്തില്‍ എത്തി.
എന്‍ ഡി എ അനുകൂല നിരീക്ഷണം നടത്തിയിരുന്ന പല നിരീക്ഷകരും നാലാം ഘട്ടം കഴിഞ്ഞപ്പോള്‍ നിലപാടില്‍ അയവു വരുത്തുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.
ഏഷ്യാനെറ്റ് ന്യൂസിന്റ നേര്‍ക്കുനേര്‍ പ്രോഗ്രാമില്‍ പങ്കെടുത്തു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ് ഇന്ത്യ സഖ്യ അനുകൂല നിലപാടെടുത്തപ്പോള്‍ കടുത്ത ബി ജെ പി നിരീക്ഷകനായ ജി ഗോപകുമാര്‍ നിലപാടില്‍ അയവു വരുത്തി. ചര്‍ച്ചയില്‍ പങ്കെടുത്ത ഡോ. മോഹന്‍ വര്‍ഗീസ് മത്സരം കടുക്കുന്നു എന്ന നിലപാട് ആണ് എടുത്തത്.
തെരഞ്ഞെടുപ്പു പ്രചരണം തുടങ്ങിയ നാള്‍ തൊട്ടു കടുത്ത ബി ജെ പി വിരുദ്ധ നിലപാട് എടുക്കുന്ന ഇരുപതു വര്‍ഷത്തില്‍ ഏറെ ആയി ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ ഉണ്ണി ബാലകൃഷ്ണന്‍ അഞ്ചാം ഘട്ടം കഴിഞ്ഞപ്പോള്‍ ഓരോ സംസ്ഥാനത്തും ബി ജെ പി യ്ക്കു നഷ്ടപ്പെടുന്ന സീറ്റുകള്‍ കൃത്യമായി എണ്ണി പറഞ്ഞു 240 സീറ്റില്‍ ബി ജെ പി യെ തളച്ചിരിക്കുകയാണ്.
ഏറ്റവും ഒടുവില്‍ വോട്ടെടുപ്പ് ഒരു ഘട്ടം കൂടി ബാക്കി നില്‍ക്കുമ്പോള്‍ ഇന്ത്യയിലെ പ്രശസ്ത രാഷ്ട്രീയ പണ്ഡിതന്‍ പ്രശാന്തു കിഷോറും ലോക പ്രശസ്ത പൊളിറ്റിക്കല്‍ സയന്റിസ്‌റ് ഇയാന്‍ ബ്രമ്മാറും മോദി തരംഗം ഉണ്ടെന്നും ബി ജെ പി യും ഒപ്പം എന്‍ ഡി എ സഖ്യവും വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ ഏറും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു മുന്നണിയിലും പെടാത്ത ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവുമായ ജഗ്മോഹന്‍ റെഡ്ഢി ഒരു മുന്നണിക്കും ഭൂരിപക്ഷം കിട്ടില്ല എന്നും തന്റെ പാര്‍ട്ടി കിങ് മേക്കര്‍ ആകുമെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏതായാലും ജൂണ്‍ ഒന്നിന് ഒരു ഘട്ടം വോട്ടെടുപ്പ് കൂടി ബാക്കി നില്‍ക്കുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ ആശയകുഴപ്പത്തില്‍ ആണ്. എന്‍ ഡി എ കിതപ്പിലാണോ കുതിപ്പിലാണോ എന്ന് ജൂണ്‍ നാലിനറിയാം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments