Saturday, September 7, 2024

HomeArticlesArticlesരാജധാനിയിലെ മാന്ത്രികത്തോപ്പ് (യാത്ര -കാരൂര്‍ സോമന്‍)

രാജധാനിയിലെ മാന്ത്രികത്തോപ്പ് (യാത്ര -കാരൂര്‍ സോമന്‍)

spot_img
spot_img

സ്വാതന്ത്ര്യം കിട്ടും മുന്‍പ് ഇന്‍ഡ്യയില്‍ നാട്ടുരാജ്യങ്ങള്‍ എത്രയോയുണ്ടായിരുന്നു. നാട്ടുരാജാക്കന്‍മാരൊക്കെ പ്രതാപം കാട്ടിയിരുന്നത് ഈശ്വരനെ പ്രീതിപ്പെടുത്താന്‍ ദേവാലയങ്ങളും അത്യാര്‍ഭാടത്തോടെ കൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തിയുമാണ്. ജയ്പൂരിലും ആഗ്രയിലും ഇങ്ങു കേരളത്തില്‍ തന്നെയും (തിരുവിതാംകൂര്‍-കൊച്ചി) രാജകൊട്ടാരങ്ങള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും . മൈസൂര്‍ പാലസ് .വേറിട്ടു നില്‍ക്കുന്നു. പല കൊട്ടാരങ്ങളും രണ്ടാമതും മൂന്നാമതും കാണുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നുകില്ല. എന്നാല്‍ മൈസൂര്‍ പാലസ് അങ്ങനെയല്ല. എത്ര തവണ കണ്ടാലും എന്തൊക്കെയോ പുതുമ അനുഭവപ്പെടും.

 രാവിലെ ഹാംറ്റണ്‍ കോര്‍ട്ട് പാലസിലേക്ക് ഭക്ഷണം കഴിച്ചിട്ടിറങ്ങി. തേംസ് നദിക്കടുത്തുളള റിച്ച്‌മോണ്ട് ബോറോയിലെ ഈസ്റ്റ് മോളസിയിലുളള സറേയില്‍ പന്ത്രണ്ട് മൈലോളം വിസ്തീര്‍ണ്ണമുളള ഈ ദേശം ഹെന്‍ട്രീ എട്ടാമന്‍ രാജാവിനായി അദ്ദേഹത്തിന്റെ ഇഷ്ടതോഴനും ആര്‍ച്ച് ബിഷപ്പുമായിരുന്ന തോമസ് വൂള്‍സി പണികഴിപ്പിച്ചതുമാണ്. ആദ്യകാലങ്ങളില്‍ രാജാവ് വന്നു കൊണ്ടിരുന്നത് മൃഗങ്ങളെ വേട്ടയാടാനും കളിക്കാനുമായിരുന്നു. നമ്മുടെ നാട്ടില്‍ മതപുരോഗിതന്‍മാരാണ് കെട്ടിടങ്ങള്‍ പണിയാന്‍ നേതൃത്വം നല്‍കുന്നതെങ്കില്‍ ഇവിടെ 1514 ല്‍ ആര്‍ച്ച് ബിഷപ്പാണ് കൊട്ടാരനിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. അന്നും ഇന്നും സാമൂഹിക ജീവിതത്തില്‍ അധികാര-പൗരോഹിത്യത്തിന്റെ അജ്ഞാതമായ ചില കൂട്ടുകച്ചവടങ്ങളുണ്ട്.  ആ കച്ചവടത്തിന്റെ ഒരു ഭാഗമാണ് ബിഷപ്പും ഇവിടെ ചെയ്തത്.. അത് അറിവിന്റെയും ആത്മാവിന്റെയും വളക്കൂറുളള മണ്ണായതിനാല്‍ മനുഷ്യദൈവങ്ങള്‍ ഇവിടെ വേരോടിയില്ല. 

രാവിലെ തന്നെ വലിയ തിരക്ക് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെവരെയെത്തി. കാര്‍ പാര്‍ക്ക് ചെയ്തിട്ട് ഞാനും കുടുംബത്തിലുളളവരും നീണ്ടു കിടക്കുന്ന വലിയൊരു മൈതാനത്തുകൂടി നടന്നു. അവിടെ വളരെ പഴക്കം ചെന്ന മരങ്ങള്‍ നിരനിരയായി നില്‍ക്കുന്നു. അതിനടുത്തുളള പ്രധാന റോഡിലൂടെ വാഹനങ്ങള്‍ ചീറിപാഞ്ഞു പോകുന്നുണ്ട്. കൊട്ടാരഗേറ്റിലെത്തി ചുറ്റിനും ഹൃദ്യമായ കാഴ്ചകള്‍. പച്ചപരവതാനിപോലുളള മൈതാനത്തിന്റെ നടുവിലുടെ മാര്‍ബിള്‍ പതിച്ച നടപ്പാതകള്‍. ഞങ്ങള്‍ക്ക് മുന്നിലൂടെ ഏതാനും കുതിര പോലീസ് കടന്നുപോയി. ടിക്കറ്റ് എടുത്ത് അകത്തുകടന്നു. കൊട്ടാരവളപ്പിലെ വിവിധ നിറത്തിലുളള പൂക്കള്‍ക്കു ഭംഗി മാത്രമല്ല അവ സുഗന്ധവും പരത്തുന്നു. രാവിലെ പൂക്കളുടെ സുഗന്ധം ആസ്വദിച്ച് നടക്കാന്‍ ഒരു രസം. അവിടെ ധാരാളം യാത്രക്കാര്‍ പൂക്കളുടെ ഭംഗി ആസ്വദിക്കുന്നുണ്ട്. രാജകൊട്ടാരവളപ്പില്‍ കൃഷി വിളവുകള്‍ കാണുക അപൂര്‍വ്വമാണ്. 


ഇവിടേയും വിവിധ നിറത്തിലുളള തക്കാളി, വെണ്ടയ്ക്ക, പാവയ്ക്ക, പയര്‍ തുടങ്ങി അസംഖ്യം പച്ചക്കറികള്‍. ഇതെല്ലാം ഇവര്‍ ഭരിച്ചിട്ടുളള രാജ്യങ്ങളില്‍ നിന്നു കൊണ്ടു വന്നു നട്ടു വളര്‍ത്തിയതിന്റെ വളര്‍ച്ചയാകാം ചിലതൊക്കെ. ശൈത്യം കൂടുതലുളള ഒരു രാജ്യത്ത് ഇത്രമാത്രം പച്ചക്കറികള്‍ ഒരു കൊട്ടാരത്തോപ്പില്‍ കണ്ടപ്പോള്‍ ആനന്ദം ആണ് അനുഭവപ്പെട്ടത്. ഇതിലൂടെ രാജഭരണത്തിന്റെ ഭക്ഷ്യസുരക്ഷയുടെ മഹനീയ ചിത്രം വെളിപ്പെടുത്തുന്നു. ഒരു ഒരു കൂട്ടര്‍ വിയര്‍പ്പൊഴുക്കി പണി ചെയ്തുണ്ടാക്കിയ ഭക്ഷ്യധാന്യങ്ങള്‍ മണിമന്ദിരങ്ങള്‍ ഒരധ്വാനവുമില്ലാതെ ഭക്ഷിക്കുന്നവര്‍ക്ക് ഇത് നല്ലൊരു പാഠമാണ് നല്‍കുന്നത്. വിവിധ നിറത്തിലുളള പൂക്കളെപ്പോലെ വിവിധ നിറത്തിലുളള പച്ചക്കറികള്‍ കാണാന്‍ നല്ല അഴകാണ്. യൂറോപ്പിലും ലോകമെങ്ങും ഏറ്റവും കൂടുതല്‍ യുദ്ധങ്ങള്‍ നടത്തിയിട്ടുളള രാജ്യമാണ് ബ്രിട്ടണ്‍. സാധാരണ യുദ്ധ കാലങ്ങളില്‍ ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്നത് സാധാരണമാണ്. ബ്രിട്ടണ്‍ അങ്ങനെ വിളറി വിറങ്ങലിച്ചു ഒരനുഭവം ഉളളതായി അറിവില്ല.

ഇവിടെ കുട്ടികള്‍ക്കായി മാന്ത്രികതോപ്പും കളികളുമുണ്ട്. കൊട്ടാരത്തില്‍ കയറുന്നതിനു മുന്‍പ് ഞങ്ങള്‍ ആ ഭാഗത്തേക്ക് നടന്നു. അതിനടുത്തായി ഒരു ലഘുഭക്ഷണശാലയുണ്ട്.. ആ പാര്‍ക്കിലെ മരങ്ങള്‍ക്കും സവിശേഷമായ ഒരു സൗന്ദര്യം ഞാന്‍ കണ്ടു. പച്ചക്കറി തോട്ടത്തിലെ വിത്യസ്ഥമാര്‍ന്ന കായ് കനികള്‍പോലെ ഇവിടേയും വിവിധ നിറത്തിലും രൂപത്തിലുമുളള മരങ്ങള്‍  ഇടകലര്‍ന്നു നില്‍ക്കുന്നു. 

യൂറോപ്പിലെ പ്രമുഖ നഗരങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടനില്‍ കാണുന്ന വിധമുളള പൂക്കളും മരങ്ങളും മറ്റെങ്ങും കണ്ടിട്ടില്ല. ഇവര്‍ ഭരിച്ചിരുന്ന രാജ്യങ്ങളിലെ അപൂര്‍വ്വയിനം ചെടികളും മരങ്ങളും ഇവിടെ നട്ടുവളര്‍ത്തിയതാവാം. ഔഷധഗുണങ്ങള്‍ ഉളളവയും ഇവയില്‍ കാണാം . ഞങ്ങള്‍ മറ്റുളളവര്‍ക്കൊപ്പം കുട്ടികളുടെ മാന്ത്രിക തോപ്പിലേക്ക് നടന്നു. കേരളത്തിലെ മൂന്നാറിലും മറ്റ് പര്‍വ്വത താഴ്‌വരകളിലും കാണുന്ന തേയിലതോട്ടങ്ങള്‍ ഒരേ പൊക്കത്തിലും നീളത്തിലുമുളളതുപോലെയാണിത്. 

അഞ്ചടി പൊക്കത്തിന് മുകളിലായതിനാല്‍ അടുത്തുളളവരെ കാണാന്‍ പറ്റില്ല. വളഞ്ഞും പുളഞ്ഞും ഒരേ വീതിയിലും നീളത്തിലും കിടക്കുന്ന സുന്ദരമായ നടപ്പാതകള്‍. ഞങ്ങളുടെ മുന്നില്‍ കുട്ടികള്‍ അകത്തേക്കു കടക്കാന്‍ കാത്തുനില്‍ക്കുന്നു. അവിടുത്തെ ഓഫീസുമായി ബന്ധപ്പെട്ടുളള ഉദ്യോഗസ്ഥന്‍ കുട്ടികളോട് പറയുന്നു....ഈ മാന്ത്രികത്തോപ്പില്‍ വളരെ വിലപിടിപ്പുളള ഒരു നിധി ഉണ്ട്. അത് കണ്ടെത്തി നല്‍കുന്നവര്‍ക്ക് വിലപിടിപ്പുളള സമ്മാനം ലഭിക്കും. ഓഫീസിന്റെ ചുവരുകളില്‍ ് അത് പരസ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാ കുട്ടികളുടേയും ശ്രദ്ധ അതിലായി. മുതിര്‍ന്ന കുട്ടികളല്ലാത്ത കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളുമുണ്ട്. ഞങ്ങളും മുതിര്‍ന്നവര്‍ക്കൊപ്പം അകത്തേക്ക് കടന്നു. 

ഒരു ദിക്കില്‍ നിന്ന് നടന്നെത്തുന്നത് മറ്റൊരു ദിക്കിലാണ്. പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണില്‍ എത്തിയ പ്രതീതി. അതിര്‍ത്തിയുടെ ചില കോണുകളില്‍ പൊതികളുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്തിയ പൊതി ഉത്സാഹതിമിര്‍പ്പോടെ തുറന്നു നോക്കുമ്പോള്‍ അകം പൊള്ളയായിരിക്കും. അവരുടെ മുഖം വാടുമെങ്കിലം മനസ്സ് മരവിക്കുന്നില്ല. വീണ്ടും വിലപിടിപ്പുള ആ നിധി തേടിയവര്‍ അലയുന്നു. സതൃത്തില്‍ ഞങ്ങള്‍ നിധി തേടി കുട്ടിക്കള്‍ക്കൊപ്പം കൂറെയധികം നടന്നു ക്ഷീണിതനായി. ഈ മലകയറ്റം അത്ര പന്തിയല്ലെന്ന് മനസ്സിലാക്കി ഞാന്‍ പിന്‍വാങ്ങി.

ഡയബറ്റിസ് ഉള്ളവര്‍ക്കും രാവിലെ നടക്കാന്‍ പോക്കുന്നവര്‍ക്കും ഈ കാല്‍നട യാത്രതെറ്റില്ലെന്ന് തോന്നി. നല്ലൊരു വൃായാമം കൂടിയാണിത്. എന്റെ ഭാരൃയും കുട്ടിക്കളും നിധി തേടി യാത്ര തുടര്‍ന്നു. കുട്ടിക്കളെ ആകര്‍ക്ഷിക്കം വിധമാണ് സമ്മാനപൊതിയെപറ്റി അവര്‍ പറയുന്നത്. അതു ആരും വിശ്വസിച്ചു പോകും. എത്രയെത്ര കുട്ടിക്കളാണ് എന്റെ മുനിലൂടെ ആകാംക്ഷഭരിതരായി ചുറ്റുപാടുകള്‍ നോക്കി നടക്കുന്നത്. അതില്‍ ഒരു കുട്ടി ഇഴകീറി പല ഭാഗങ്ങളില്ലും പരിശോധന നടത്തുന്നുണ്ട്. അവന്റെ നോട്ടത്തില്‍ ഈ നിധി ഇവിടെയങ്ങോ ഒളപ്പിച്ചിട്ടുണ്ട്. അത് കണ്ടെത്തുക തന്നെ വേണം. ഒരു മണിക്കൂറോളം അതിനുള്ളില്‍ നടന്നിട്ടും അവിടുത്തെ വഴികള്‍ എങ്ങോട്ടെന്നു എനിക്കും മനസ്സിലായില്ല. അതു തന്നെയാന്ന് ഇതിനുള്ളിലെ മാന്ത്രികശക്തിയെന്നു എനിക്കു തോന്നി. ഏതോ മാത്രികശക്തിയുള ഒരു മാത്രിക വിദൃ ഇതിനുളളിലുണ്ട്. അത് നിഗൂഢമാണ്.

ഹിമാലയത്തിന്റെ നെറുകയിലെത്താന്‍ എല്ലാവര്‍ക്കും സാധിക്കാത്തതുപോലെ ഈ മലകയറ്റത്തില്‍ നിധി കണ്ടെത്താന്‍ ആര്‍ക്കെങ്കില്ലും കഴിയുമോ? എവിടെയാണത് ഒളിപ്പിച്ചിരിക്കുന്നത്? ഇത് മലകളും പര്‍വ്വതമൊന്നുമല്ലെങ്കിലും കുട്ടികളാവട്ടെ ആ നിധി കണ്ടെത്തുന്നതില്‍ ഒരു സാഹസികയാത്ര തുടരുകയാണ്. മക്കള്‍ക്കൊപ്പം പോയാല്‍ മാതാപിതാക്കള്‍ പല വേഷവും കെട്ടണം. ഞാന്‍ ആ ആരോഹണസംഘത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും എവിടെ നിന്ന് കയറിയോ അവിടേക്ക് മടങ്ങിയെത്താന്‍ കഴിയുന്നില്ല. ഞാന്‍ വീണ്ടും കുറേ അലഞ്ഞിട്ടാണ് ഒരിടത്ത് വന്നത്. അത് കയറിയ സ്ഥലത്തിനടുത്തൊന്നുമല്ല.

വളരെ അകലത്തിലാണ് . അതും മരങ്ങള്‍ തിങ്ങി നിറഞ്ഞുനില്‍ക്കുന്ന പാര്‍ക്കിന്റെ ഒരു ഭാഗമാണ്. അങ്ങകലെ യാത്രക്കാര്‍ നടക്കുന്നതു കണ്ട് ഞാന്‍ അവിടേക്ക് നടന്നു. കുട്ടികളെ പ്രതീക്ഷിച്ചു നിന്നു. അരമണിക്കൂര്‍ കൂടി കഴിഞ്ഞ് കണ്ണടയ്ക്കാതെ നോക്കി നടന്നവര്‍ നിരാശരായി എന്റെയടുക്കലെത്തി. ആ വിലപിടിപ്പുളള നിധിയുടെ മൂല്യം വാഴ്ത്തിപ്പാടാന്‍ അവര്‍ക്കും കഴിഞ്ഞില്ല. അനാചാരങ്ങള്‍ അനുഷ്ഠിക്കുന്നതുപോലെ ഇതിനുളളിലുളളവര്‍ പണിതുയര്‍ത്തിയതാണോ ഈ മാന്ത്രികവിദ്യ എന്ന് എനിക്കും തോന്നി തുടങ്ങി. നിധി കിട്ടും എന്ന ധാരണയിലാണ് കുട്ടികള്‍ നോക്കി നടക്കുന്നത്. ഒരു പക്ഷേ നിധി അതിനുളളില്‍ നിറഞ്ഞു നില്‍പ്പുണ്ടാവും. എന്തായാലും കുട്ടികളുടെ ബോധതലത്തെ ഉയര്‍ത്തിവിടുന്നുണ്ട്.

ഞങ്ങള്‍ കൊട്ടാരത്തിനുളളിലേക്ക് കടന്നു. ആദ്യം നമ്മേ ഏതിരേല്‍ക്കുന്നത് അതിനുളളിലെ കലാ പ്രതിഭകളാണ്. കൊട്ടാരത്തിനകത്തുളള വര്‍ണ്ണചിത്രങ്ങള്‍ പോലെ സുന്ദരവും ആസ്വാദകരവുമാണ് അവര്‍ അവതരിപ്പിക്കുന്ന നാടകം. എല്ലാ യാത്രികരും അതില്‍ മുഴുകി നില്‍ക്കുന്നു. നാടകത്തിന്റെ പ്രമേയം പ്രധാനമായും രാജകുടുംബവുമായി ബന്ധമുളളതാണ്. ഒരു നാടകവേദി അണിയിച്ചൊരുക്കുന്നതുപോലെയാണ് വലിയ വലിയ മുറികളില്‍ രാജസിംഹാസനം ഒരുക്കിയിരിക്കുന്നത്. എല്ലാ നടീ നടന്‍മാരും ആത്മസമര്‍പ്പണം ചെയ്താണ് ഓരോരോ വേഷങ്ങള്‍ ചെയ്യുന്നത്. രാജഭരണം തുടങ്ങിയ കാലംമുതല്‍ക്കേ ജനഹൃദയങ്ങളില്‍ വേരോടിയിട്ടുള്ളതാണ് സംഗീത-നാടക സാഹിത്യം. അത് ജനഹൃദയങ്ങളില്‍ ധാരാളം പരിവര്‍ത്തനങ്ങളുണ്ടാക്കി. 

രാജഭരണകാലഘട്ടത്തില്‍പോലും എഴുത്തുകാരും ചിത്രകാരന്‍ന്മാരും ആത്മധൈര്യത്തോടെ  അനീതികളെ ചോദ്യം  ചെയ്തിരുന്നു. എല്ലാം കലാ-സാഹിത്യകാരന്‍ന്മാരും സ്തുതിപാഠകരായിരുന്നില്ല. അതെക്കെ സാമൂഹ്യരംഗത്ത് വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. ഇപ്പോള്‍ അവതരിപ്പിക്കുന്ന നാടകം റഷ്യയിലെ സര്‍ ചക്രവര്‍ത്തിമാരുടെ ഭരണത്തിന്‍ ഞെരിഞ്ഞമരുന്ന തെഴിലാളി-കൃഷിക്കാരുടെ കണ്ണീരിന്റെ കഥയാണ്. അവരുടെ സിംഹാസനം വലിച്ചെറിഞ്ഞ്  സര്‍ ഭരണത്തെ വലിച്ചെറിയാന്‍ ലെനിനൊപ്പം എഴുത്തുകാരനായ മാക്‌സിം ഗോര്‍ക്കിയുമുണ്ടായിരുന്നു. ലെനിന്റെ നേതൃത്തില്‍ ആഹ്ലാദിക്കുന്ന ഒരു ജനതയെ വിളിച്ചുണര്‍ത്തുന്നതാണ് നാടകം.

1918 ല്‍ സര്‍ ചക്രവര്‍ത്തി കുടുംബത്തെ വെടിവെച്ചുകൊന്നു. റഷ്യയിലും, ഫ്രാന്‍സിലും, ജര്‍മ്മനിയിലും, ഇറ്റലിയിലും സംഭവിച്ചതുപോലെ ബ്രിട്ടനില്‍ ഭരണാധികാരികള്‍ സേച്ഛാധിപതികളോ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ജനതയെ പീഡിപ്പിച്ചവരോ ആയിരുന്നില്ല. ജനം സാമൂഹ്യമാറ്റങ്ങള്‍ക്കായി മുറവിളി കൂട്ടിയെങ്കിലും അന്ധകാരത്തിന്റെ കാരാഗ്രഹത്തില്‍ ആരേയും അടച്ചില്ല.
കൊട്ടാരത്തിലെ വിവിധ മുറികള്‍ കണ്ടു നടക്കവേ എന്നെ ആകര്‍ഷിച്ചത് ഹെന്‍ട്രി എട്ടാമന്‍ രാജാവിന്റെ വലിയൊരു ചിത്രമാണ്. ഇദ്ദേഹത്തിന് അതിസുന്ദരിമാരായ ആറ് ഭാര്യമാരാണുണ്ടായിരുന്നത്. ഞാന്‍ സൗദിയിലുണ്ടായിരുന്നപ്പോള്‍ എന്റെ വീടിന്റെ ഉടമസ്ഥന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു. അദ്ദേഹം മുന്ന് ഭാര്യമാര്‍ക്കായി മൂന്ന് മുറികള്‍ കൊടുത്തിരുന്നു.

സൗദി സമ്പന്നനെങ്കില്‍ ഓരോ ഭാര്യമാര്‍ക്കും ഓരോ വീടുകളുണ്ടായിരിക്കും. അതിസമ്പന്നരെങ്കില്‍ സ്വദേശത്തു വിദേശത്തും അവര്‍ക്ക് മട്ടുപ്പാവുകളില്‍ കാത്തിരിക്കുന്ന ഭാര്യമാരുണ്ടായിരിക്കും. ഗള്‍ഫിലെ രാജാക്കന്‍ന്മാര്‍ക്ക് ഒന്നിലധികം ഭാര്യമാരുള്ളതുപോലെ ഈ രാജാവിനും ധാരാളം ഭാര്യമാരുണ്ടായിരുന്നത് ബ്രിട്ടീഷ് രാജവാഴ്ചയില്‍ വര്‍ണ്ണിക്കപ്പെടേണ്ട കാര്യമാണ്. ഹെന്‍ട്രി എട്ടാമന്റെ വിത്യസ്ഥ ഭാവങ്ങളിലുള്ള ചിത്രങ്ങളും ജീവിതവും കാണുമ്പോള്‍ ബ്രിട്ടീഷ് രാജഭരണത്തില്‍ ഏറ്റവും പ്രഗല്‍ഭനായ ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് തോന്നി. ഇഗ്ലണ്ടിനെ യൂറോപ്പിലെ ഒരു വന്‍ശക്തിയായി വള്‍ര്‍ത്തിയത് ഇദ്ദേഹമാണ്. ഏ.ഡി 1491 ജൂണ്‍ 28 ന് ഹെന്‍ട്രി ഏഴാമന്‍ രാജവിന്റേയും എലിസബത്ത് ഓഫ് യോര്‍ക്കിന്റെയും മകനായി ഗ്രീന്‍വിച്ച് പാലസ്സില്‍ ജനിച്ചു. അന്‍മ്പത്തിയഞ്ചാമത്തെ വയസ്സിലാണ് മരണം.

1509 മുതല്‍ 1547 വരെയാണ് രാജ്യം ഭരിച്ചത്. ഈ കാലങ്ങളില്‍ ഹാംറ്റന്‍ കൊട്ടാരം ഹെന്‍ട്രീ എട്ടാമന്റെ കോര്‍ട്ട് എന്നാണറിയപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭരണകാലം കുറ്റവാളികളുടെ എണ്ണം കുറവായിരുന്നു. കര്‍ശന ശിക്ഷകളാണ് കുറ്റവാളികള്‍ക്ക് നല്കിയിരുന്നത്. ഇംഗ്ലണ്ടിന് ആദ്യമായി ലോകോത്തര കപ്പലുകളും കപ്പല്‍പടയുമുണ്ടാക്കിയത് ഹെന്‍ട്രിയാണ്. അന്ന് കരയിലെ യുദ്ധങ്ങളെക്കാള്‍ ഏറ്റവും കുടുതല്‍ നടന്നത് കടല്‍ യുദ്ധങ്ങളാണ്. ഹെന്‍ട്രിയുടെ കാലത്താണ് സോളന്റെ ചാനലില്‍വെച്ച് ഇംഗ്ലണ്ടിന്റെ ആദികാല യുദ്ധകുപ്പലായ മേരി റോസ് 1545 ജൂലൈയ് 19 ന് ഫ്രാന്‍സിന്റെ കപ്പല്‍പ്പട ഏറ്റുമുട്ടി മേരി റോസ് കടലിന്റെ ആഴങ്ങളിലേക്ക് നൂറുകണക്കിന് നാവികരുമായി താണുപോയത്. എന്നിട്ടും ബ്രിട്ടീഷ് നാവികപ്പടയെ കീഴ്‌പ്പെടുത്താന്‍ ഫ്രാന്‍സിന് കഴിഞ്ഞില്ല. പലഭാഗത്ത് നിന്ന് ഇരച്ചുകയറിയ ബ്രിട്ടന്റെ യുദ്ധകപ്പലുകള്‍ ഫ്രാന്‍സിന്റെ കപ്പലുകളെ മുക്കി കൊല്ലുകയായിരുന്നു.

നൂറ്റാണ്ടുകളായി അന്യരാജ്യങ്ങളുടെ അക്രമണത്തിന് ബ്രിട്ടന്‍ ഇരയാകേണ്ടി വന്നതിന്റെ പ്രധാന കാരണം റോമിലെ പോപ്പണെന്ന് പറയപ്പെടുന്നു. 1534 ല്‍ പോപ്പിന്റെ നിയന്ത്രണം ബ്രിട്ടനില്‍ നിന്ന് നീക്കിയത് ഹെന്‍ട്രീ എട്ടാമനാണ്. പോപ്പുമായി കലഹിച്ചതിന്റെ പ്രധാനകാരണം അദ്ദേഹത്തിന്റെ ബഹുഭാര്യബന്ധങ്ങളാണ്. ഇവര്‍ കലഹിച്ചതിന്റെ ഫലമായി ക്രസ്താനികളുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ രണ്ട് ചേരികളായി നിന്ന് ജനങ്ങള്‍ പോരടിച്ചു. പോപ്പിന്റെ ആരാധന ക്രമങ്ങളെല്ലാം ലാറ്റിന്‍ ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മാറ്റുകയും ചെയ്തു.

ഞങ്ങള്‍ ഓരോരോ രാജമുറികളിലെ ചിത്രങ്ങള്‍ കണ്ടു നടന്നു. ഫ്രാന്‍സുമായുള്ള യുദ്ധത്തില്‍ തകര്‍ന്നുപോയ മേരിറോസിന്റെ വിവിധ നിറത്തിലുള്ള ചിത്രങ്ങളുണ്ട്. ഹെന്‍ട്രിയുടെ പ്രിയ സഹോദരി മേരിടുഡോറിന്റെ പേരാണ് ഈ കപ്പലിന് കൊടുത്തത്. ടുഡോര്‍ എന്നത് ആ വംശത്തിന്റെ ചഹ്നമാണ്. കപ്പല്‍ കടലില്‍ താണുപോകാനുള്ള പ്രാധന കാരണം വന്‍കൊടുങ്കാറ്റില്‍ കപ്പലില്‍ വെള്ളം കയറി എന്നാണ് അന്നത്തെ ‘ടെലിഗ്രാഫ്’ പത്രം എഴുതിയത്.

1545 ല്‍ കടലില്‍ താണുപോയ ഈ കപ്പല്‍ 1982 മുതല്‍ പോര്‍ട്‌സ്മൗത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഞാനും അത് നേരില്‍ കണ്ടിട്ടുണ്ട്. ഒരു ചിത്രകലാ പ്രദര്‍ശനത്തിന്റെ നിര്‍വൃതിയില്‍ ലയിച്ചു നടക്കുമ്പോഴാണ് തിളക്കമാര്‍ന്ന ആ ചിത്രം കണ്ടത്. നൂറിലധികം മുറികളും ധാരാളം ഹാളുകളുമുള്ള ഈ രാജകൊട്ടാരത്തിലുരുന്ന് ഇംഗ്ലണ്ടിനെ 1533 മുതല്‍ 1536 വരെ ഭരിച്ച രാജ്ഞിയും ഹെന്‍ട്രി എട്ടാമന്റെ രണ്ടാം ഭാര്യയുമായിരുന്ന ആനിബോളിയന്റെ ചിത്രം.

ചിത്രത്തിലെ തുറന്ന മിഴികള്‍ സ്വന്തം അനുഭവം പറയുന്നതുപോലെ തോന്നി. നാല്‍പ്പത്തിയൊന്‍മ്പതാം വയസ്സില്‍ ടവര്‍ ഓഫ് ലണ്ടനില്‍ 1536 മെയ് 19 ന് ആനിയെ കഴുത്തറത്തു കൊന്നു. എന്റെ കാതുകളിലും ആ കുതിരകുളമ്പടികളുടെ ശബ്ദം മുഴങ്ങി. ടവര്‍ ഒഫ് ലണ്ടനിലേക്ക് എന്റെ മനസ്സും പറന്നു. രാജകുടുംബങ്ങളുമായി യാതൊരു ബന്ധവുമില്ലാതിരുന്ന സര്‍ തോമസ് ബോളിയന്റെയും എലിസബത്തിന്റെയും മകളായിരുന്നു ആനി. പന്ത്രണ്ടാം വയസ്സില്‍ നെതര്‍ലന്‍ഡ്‌സിന്റെ റീജന്റായിരുന്ന മാര്‍ഗ്രറ്റിന്റെ തോഴിയായ പോകുന്നു. അവിടെ നിന്ന് പഠിച്ച് ഹെന്‍ട്രി,യുടെ സഹോദരി മേരിയുടെ ദ്വിഭാഷിയായി ഫ്രാന്‍സില്‍ സേവനമനുഷ്ടിച്ചു. 1522 ല്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിവന്ന് റോയല്‍ കോര്‍ട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഹെന്‍ട്രി,യുമായി പ്രണയത്തിലായത്. നീണ്ട വര്‍ഷങ്ങള്‍ പ്രണയിച്ചു.

1533 ജാനുവരിയില്‍ വിവാഹിതരായി. ഇവരുടെ മകളാണ് ഗ്രീന്‍വിച്ച് കൊട്ടാരത്തില്‍ ജനിച്ച ഒന്നാം എലിസബത്ത് രാജ്ഞി. ഇവരുടെ ഭരണം 1558 മുതല്‍ 1603 വരെയായിരുന്നു. എലസബത്തിന് മൂന്ന് വയസ്സുള്ളപ്പോഴാണ് ആനി കൊല്ലപ്പെടുന്നത്. ഹെന്‍ട്രിയുടെ ധൈര്യവും ഭരണമികവും സാമര്‍ത്ഥ്യവുമാണ് മകളും ഭരണത്തില്‍ കാഴ്ചവെച്ചത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് 1588 ല്‍ യൂറോപ്പിലെ ഏറ്റവും വലിയ യുദ്ധകപ്പലായ സ്‌പെയിനിന്റെ അര്‍മ്മാത ബ്രിട്ടനെ ആക്രമിക്കാനെത്തിയപ്പോള്‍ പരാജയപ്പെടുത്തിയത്. പിതാവ് ഹെന്‍ട്രി, ചെയ്തപോലെ തന്നെ കത്തോലിക്ക വിശ്വാസിയും അര്‍ദ്ധസഹോദരിയും സ്‌കോട്ട്‌സിലെ രാജ്ഞിയുമായിരുന്ന മേരിയെ 1587 ഫെബ്രുവരി എട്ടിന് വധശിക്ഷക്ക് വിധേയമാക്കിയത് ഹെന്‍ട്രിയുടെ ഭരണം പോലെ എലിസബത്തിന്റെ ഭരണവും ഇംഗ്ലണ്ടുകാര്‍ക്ക് സുവര്‍ണ്ണകാലമായിരുന്നു.

ആനിബോളിയന്റെ മരണത്തിന് ഇടയാക്കിയത് രാജാവിനെ കൊല്ലാന്‍ ഗൂഡനീക്കം നടത്തി, സ്വഭാവദൂഷ്യം അങ്ങനെ പലകാരണങ്ങളാണ്. ഓരോ മതിലിന് മുകളില്‍ തീര്‍ത്തിരിക്കുന്ന സിംഹങ്ങളെ പോലെ ഹെന്‍ട്രിയും ക്രൂരനെന്ന് ആനി തുറന്നടിച്ചു. അത്രയും പറയാന്‍ കാരണമായത് ബിഷപ്പ് ഫിഷറിനെയും സര്‍ തോമസ് മോറിനെയും വധിച്ചതാണ്. രാജാവിന്റെ സ്തുതിപാഠകരും തോഴിമാരും ആനി സ്വഭാവദൂഷ്യമുള്ളവളും രാജാവിനെതിരെ പ്രവര്‍ത്തിച്ചെന്നും കോടതിയില്‍ തുറന്നുപറഞ്ഞു. യുദ്ധങ്ങളെപ്പോലെ സംഗീതത്തിലും നാടകത്തിലും ഹെന്‍ട്രിക്ക് താല്പര്യമുണ്ടായിരുന്നു.

കൊട്ടാരത്തിലെ സംഗീതസംവിധായകനായ മാര്‍ക്ക് സെമറ്റനും ശാരീരിക പീഡനങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ ആനിയുടെ അവിശുദ്ധ ബന്ധം തുറന്നു പറഞ്ഞു. ഇംഗ്ലണ്ട് ഭരിച്ച രാജ്ഞിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെങ്കിലും ബ്രിട്ടീഷുകാര്‍ക്ക് ആനീ ഒരു ധീരവനിത തന്നെയാണ്. ആനിയെ അടക്കിയ ടവര്‍ ഓഫ് ലണ്ടനിലെ സെന്റ് പീറ്റര്‍ പള്ളിയില്‍ മുന്‍പ് പോയതും ഒരു നിമിഷം ഓര്‍ത്തു നിന്നു. ആനിയുടെ മുറികളില്‍ നിന്ന് ഇറങ്ങുമ്പോഴാണ് എന്റെ മനസ്സും മടങ്ങി വന്നത്.
താഴത്തെ നിലയിലെ വിസ്തൃതമായ അടുക്കളകളും അടുപ്പുകളും അന്നുപയോഗിച്ചിരുന്ന പാത്രങ്ങളും, മറ്റ് മുറികളില്‍കണ്ട പുസ്തകപ്പുര, സംഗീത ഉപകരണങ്ങള്‍, പട്ടാളക്കാര്‍ ഉപയോഗിച്ചിരുന്ന തോക്കുകള്‍, തുണികള്‍, ചെമ്പ്-മണ്‍പാത്രങ്ങള്‍ എല്ലാ എല്ലാം കൗതുകകാഴ്ചകളാണ്. വലിയൊരു ഹാളില്‍ നൂറിലധികം വരുന്ന നീലയും കറുപ്പും നിറത്തിലുള്ള വലിയ വീപ്പകള്‍ കണ്ടു. ഇതിലായിരുന്നു വീഞ്ഞ് നിറച്ചിരുന്നത്. രാജകുടുംബത്തിലുള്ളവര്‍ക്കാണ് ഈ വീപ്പകളില്‍ മുന്തിരിച്ചാര്‍ നിറച്ചിരുന്നത് ഇവിടുത്തെ മുന്തിരിതോട്ടങ്ങളില്‍ നിന്നാണ.് അതിന്റെ ഒര്‍മ്മ നിലനിറുത്താനായി കൊട്ടാരത്തിന്റെ കിഴക്ക് ഭാഗത്തായി പുരാതനമായ ചെറിയൊരു മുന്തിരിതോപ്പുണ്ട്.

അതിലെ മുന്തിരി വള്ളികള്‍ തടിക്ഷ്ണങ്ങള്‍ പോലെ നീണ്ടു നിവര്‍ന്ന് കിടക്കുന്നു. വടക്ക് ഭാഗത്തായിട്ടാണ് തടാകമുള്ളത് . അതില്‍ വെളുത്ത നിറമുള്ള അരയന്നങ്ങള്‍ നീന്തിപോകുന്നത് രസകരമായ കാഴ്ചയാണ്. ഇവിടെ കുതിര വണ്ടികളും കുതിര സവാരിയുമുണ്ട്. അതില്‍ കയറിയാല്‍ കൊട്ടാരത്തിന്റെ പല മനോഹരകാഴ്ചകള്‍ കണ്ടു മടങ്ങാം. കണ്ണിന് കുളിര്‍മ നല്‍കുന്ന ഒരു അപൂര്‍വ്വ കാഴ്ചയാണ് നാലാള്‍ പൊക്കത്തിലുള്ള പച്ചില നിറഞ്ഞ മരങ്ങള്‍. നമ്മുടെ നാട്ടിലെ വൈക്കോല്‍ പോലെ വിവിധ ആകൃതിയില്‍ നില്ക്കുന്നത്. അതിനുള്ളിലേക്ക് ഒരാള്‍ക്ക് കയറാന്‍ പറ്റാത്ത വിധമാണ് പച്ചിലകള്‍ മൂടിപ്പുതച്ച് നില്ക്കുന്നു. വിയന്നയിലും ഞാനിതുപോലെ കണ്ടിട്ടുണ്ട്. സഞ്ചാരികള്‍ക്ക് കാണാന്‍ നിറമാര്‍ന്ന പൂക്കള്‍ മാത്രമല്ല കുഞ്ഞുമരങ്ങളില്‍ ഓറഞ്ചും ആപ്പിളും മറ്റ് പഴവര്‍ഗ്ഗങ്ങളും വിളഞ്ഞ് പഴുത്ത് കിടക്കുന്നു. ആരം അത് പറിച്ചെടുക്കുന്നില്ല. അകത്തും പുറത്തും ധാരാളം കൗതുകമുണര്‍ത്തുന്ന സംഭവബഹുലമായ ഈ ചരിത്ര കൊട്ടാരത്തില്‍ നിന്ന് ഞങ്ങള്‍ മടങ്ങി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments